ആലപ്പുഴ: വെള്ളപ്പൊക്ക സാധ്യത മുന്നില്‍കണ്ട് കിടപ്പുരോഗികളായ, പാലിയേറ്റീവ് കെയര്‍ ആവശ്യമുള്ളയാളുകളെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി പാര്‍പ്പിക്കാന്‍ ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍ നിര്‍ദ്ദേശം നല്‍കി. കുട്ടനാട് താലൂക്ക്, തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ രോഗികളെയാണ് ആശുപത്രിയിലേക്ക് മാറ്റുക. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്.
കിടപ്പ് രോഗികള്‍, ഭിന്നശേഷിക്കാര്‍, ഗുരുതര രോഗം ബാധിച്ച് ചികിത്സയിലുള്ളവര്‍, തുടങ്ങിയവരുടെ ലിസ്റ്റ് തയ്യാറാക്കി നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ദുരിതാശ്വാസ ക്യാമ്പുകളാക്കുന്നതിനായി കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വെള്ളപ്പൊക്കം ഉണ്ടാകുന്ന പക്ഷം, ക്വാറന്റൈനിലുള്ളവരേയും
രോഗലക്ഷണങ്ങളുള്ളവരെയും മാറ്റിപാര്‍പ്പിക്കാന്‍ കൊവിഡ് കെയര്‍ സെന്ററുകളുടെ ഒരു ഭാഗം മാറ്റിവയ്ക്കും.
Also Read: 2015 മുതൽ 80 ഓളം മോഷണങ്ങൾ... പഴുതടച്ച അന്വേഷണം; ആലപ്പുഴയെ വിറപ്പിച്ച മോഷ്ടാവിനെ തന്ത്രപരമായി പിടികൂടി
ബാത്ത് അറ്റാച്ഡ് സൗകര്യമുള്ള മുറികള്‍ ഇവര്‍ക്കായി വേണമെന്നുള്ളതുകൊണ്ടാണിത്. മഴ കനക്കുന്നതോടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കെഎസ്ഇബി., ഫയര്‍ ഫോഴ്‌സ്, പോലീസ്, ആരോഗ്യം വിഭാഗം, കെഎസ്ആര്‍ടിസി, സന്നദ്ധ സേവകര്‍ എന്നിവരെ ഏകോപിപ്പിച്ച് നടത്തും. മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളുടെ ഏകോപനത്തിനായി മാനേജിംഗ് കമ്മിറ്റികള്‍ രൂപീകരിക്കും. കുട്ടനാട്ടില്‍ സ്ഥാപിക്കുന്നതിനായി കെമിക്കല്‍ ഇ- ടോയിലെറ്റുകള്‍ എത്തിക്കാനും നടപടികളെടുക്കും.
എല്ലാ താലൂക്കുകളിലും തദ്ദേശ സ്ഥാപനങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍
റൂമുകള്‍ സജ്ജമാണ്. കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ കെഎസ്ഇബി, ഇറിഗേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ നിയമിക്കാനും യോഗത്തില്‍ തീരുമാനമായി. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി അഗ്നിശമന സേനാ വിഭാഗത്തിനാവശ്യമായ കുടൂതല്‍ മോട്ടോര്‍ പമ്പുകള്‍, ഉപകരണങ്ങള്‍ എന്നിവ വാങ്ങി നല്‍കാനും തീരുമാനിച്ചു.
കൊവിഡ് വ്യാപന നിയന്ത്രണ നടപടികളെക്കുറിച്ചും യോഗം വിലയിരുത്തി. സ്വാബ് പരിശോധന കൂടുതലായി നടത്തും. ക്യാബിന്‍ തിരിച്ച ടാക്‌സികള്‍ സ്രവപരിശോധന നടത്തുന്നതിനായുള്ള വാനുകളെ അനുഗമിക്കും. സ്രവപരിശോധന നടത്തുന്ന വാനുകളുടെ സമീപത്തേക്കും തിരിച്ച് വീട്ടിലേക്കും ക്വാറന്റീനിലുള്ളവരെ കൊണ്ടു പോകുന്നതിനായാണ് ഈ ടാക്സികള്‍ ഉപയോഗിക്കുക. ജില്ല പോലീസ് മേധാവി പിഎസ് സാബു, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശാ സി. എബ്രാഹം, ഡിഎംഒ. ഡോ.എല്‍. അനിതാകുമാരി, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.