കായംകുളം: ലോട്ടറി അടിച്ചു എന്ന വ്യാജ പ്രചരണത്തെ തുടർന്ന് വെട്ടിലായി കായംകുളം സ്വദേശിയായ യുവാവ്. കായംകുളം പുല്ലുകുളങ്ങര സ്വദേശി ഷിജാർ ആണ് ലോട്ടറി അടിച്ചു എന്ന വ്യാജ പ്രചരണത്തെ തുടർന്ന് കുരുക്കിലായത്. ഓണം ബംബറിൻറെ ഫലം പുറത്തുവന്ന സമയം മുതൽ ഷിജാറിൻറെ മൊബൈൽഫോൺ നിലയ്ക്കാതെ റിങ് ചെയ്യുകയാണ്. ഫോണിൻറെ അങ്ങേത്തലക്കൽ നിന്നും ലോട്ടറി അടിച്ചതിന് ആശംസകളും കൂടാതെ സാമ്പത്തിക സഹായ അഭ്യർത്ഥനകളും ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടേയിരിക്കുന്നു.
അതേസമയം തൃപ്പൂണിത്തുറയില്‍ വിറ്റ T E 645465 എന്ന നമ്പറിലെ ടിക്കറ്റിനാണ് ഇത്തവണത്തെ ഒന്നാം സമ്മാനം അടിച്ചത്. കോട്ടയത്തെ തേവര്‍ മുരുകേഷ് ഏജന്‍സിയുടെ തൃപ്പൂണിത്തുറയിലെ ബ്രാഞ്ചായ മീനാക്ഷി ലോട്ടറിസ് ഷോപ്പിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
തിരുവനന്തപുരം ഗോർഗി ഭവനിൽ മന്ത്രി കെ എൻ ബാലഗോപാൽ ആണ് ലോട്ടറി നറുക്കെടുപ്പ് നടത്തിയത്. 12 കോടിയിൽ നികുതിയും ഏജന്‍റ് കമ്മീഷനും കുറച്ചശേഷം 7.56 കോടി രൂപയാകും ഒന്നാം സമ്മാനം കിട്ടിയ ആൾക്ക് ലഭിക്കുക. 54 ലക്ഷം ലോട്ടറി ടിക്കറ്റുകളാണ് ഈ വര്‍ഷം വിൽപ്പന നടത്തിയത്.