ആപ്പ്ജില്ല

റെനീസ് പുറത്തുപോകുമ്പോൾ നജ്‍ലയെ മുറിക്കുള്ളിൽ പൂട്ടും! ലക്ഷങ്ങൾ കിട്ടിയിട്ടും ആർത്തി തീർന്നില്ല; മനംമടുത്ത് കടുംകൈ

കഴിഞ്ഞ ചൊവ്വാഴ്ചയാണ് നജ്‍ലയേയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയ ശേഷം നജ്‍ല തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തിൽ ഭ‍ർത്താവ് റെനീസിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

Samayam Malayalam 14 May 2022, 12:53 pm
ആലപ്പുഴ (Alappuzha): ആലപ്പുഴയിലെ പോലീസ് ക്വാർട്ടേഴ്സിലെ അമ്മയുടെയും മക്കളുടെയും മരണത്തിൽ ഭർത്താവായ പോലീസ് ഉദ്യോഗസ്ഥനെതിരെ ഗുരുതര കണ്ടെത്തലുകൾ. മക്കളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയ സംഭവത്തിനു കാരണം ഭർത്താവ് റെനീസിൻ്റെ പീഡനങ്ങളാണെന്നാണ് പുറത്തുവരുന്ന വിവരം. സ്ത്രീധനം ആവശ്യപ്പെട്ട് റെനീസ് ഭാര്യ നജ്‍ലയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അമ്പലപ്പുഴ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ റെനീസ് അറസ്റ്റിലായിരുന്നു.
Samayam Malayalam remand report in alappuzha police quarters nejla and children case
റെനീസ് പുറത്തുപോകുമ്പോൾ നജ്‍ലയെ മുറിക്കുള്ളിൽ പൂട്ടും! ലക്ഷങ്ങൾ കിട്ടിയിട്ടും ആർത്തി തീർന്നില്ല; മനംമടുത്ത് കടുംകൈ



​മക്കളെ കൊന്ന് അമ്മ ജീവനൊടുക്കി

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആലപ്പുഴ കുന്നുംപുറത്തുള്ള എആർ ക്യാമ്പിലെ പോലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തത്. കൊല്ലം കുണ്ടറ സ്വദേശിനി നജ്‌ല (28), മക്കളായ ടിപ്പു സുല്‍ത്താന്‍ (5), മലാല ( ഒന്നര) എന്നിവരാണ് മരിച്ചത്. മലാലയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയും ടിപ്പു സുല്‍ത്തിനെ കഴുത്തില്‍ ഷാള്‍ മുറുക്കിയും ആയിരുന്നു കൊലപ്പെടുത്തിയത്. ശേഷം നജ്‍ല ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.

​നിരന്തരം പീഡനം, ഒടുവിൽ കടുംകൈ

റെനീസിൽ നിന്നുള്ള പീഡനങ്ങൾ നേരിട്ടാണ് കടുംകൈ ചെയ്യാൻ നജ്‍ല തയ്യാറായതെന്ന് റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മൊബൈൽ ഉപയോഗിക്കാൻ നജ്‍ലയെ വിലക്കിയ റെനീസ്, പുറത്തുപോകുമ്പോൾ ഭാര്യയെ പൂട്ടിയിടുന്നതും പതിവായിരുന്നു. ഇയാൾ പല സ്ത്രീകളുമായും ബന്ധം പുലർത്തിയിരുന്നു. ബന്ധുവിനെ കല്യാണം കഴിക്കാൻ തയ്യാറെടുത്ത റെനീസ് ഇതു പറഞ്ഞ് നജ്‍ലയെ ഉപദ്രവിച്ചുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നജ്‍ലയുടെ ബന്ധുക്കളും

രംഗത്തെത്തിയിരുന്നു.

​റെനീസിന് കൊടുത്തത് 40 പവനും 10 ലക്ഷവും പൾസർ ബൈക്കും

എട്ട് വർഷം മുമ്പായിരുന്നു നജ്‍ലയുടെയും റെനീസിൻ്റെയും വിവാഹം. വിവാഹത്തിന് 40 പവൻ സ്വർണവും 10 ലക്ഷം രൂപയും പൾസർ ബൈക്കും നജ്‍ലയുടെ വീട്ടുകാർ റെനീസിനു നൽകിയിരുന്നു. എന്നാൽ ഇതിൽ തൃപ്തനാകാത്ത റെനീസ് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു. പലതവണ നജ്‍ലയെ വീട്ടിലേക്ക് തിരിച്ചയച്ച സാഹചര്യം ഉണ്ടായി. തുടർന്ന് സമ്മർദത്തിലായ കുടുംബം പലപ്പോഴായി റെനീസിന് 20 ലക്ഷം രൂപ കൊടുത്തു.

​ബന്ധുവിനെ കല്യാണം കഴിക്കാൻ ശ്രമം

റെനീസും നജ്‍ലയും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് ബന്ധുക്കളും അയല്‍വാസികളും പറഞ്ഞിരുന്നു. നജ്‍ലയെ എങ്ങനെയെങ്കിലും ഒഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു റെനീസ്. ബന്ധുവിനെ കല്യാണം കഴിക്കാനായി നജ്‍ല ഒഴിവായി തരണമെന്ന് റെനീസ് ആവശ്യപ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. റെനീസിൻ്റെ ഫോൺ രേഖകൾ പരിശോധിച്ച അന്വേഷണ സംഘം സഹപ്രവർത്തകരുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി. നജ്‍ലയുടെയും മക്കളുടെയും ഖബറടക്കം ബുധനാഴ്ച ആലപ്പുഴ പടിഞ്ഞാറെ ശാഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു. റെനീസിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് തിങ്കളാഴ്ച പോലീസ് കോടതിയിൽ അപേക്ഷ സമർപ്പിക്കും. ആലപ്പുഴ ഡിസിആർബി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്