ആലപ്പുഴ: വിവിധ വർണ്ണങ്ങളിലുള്ള പൂക്കളാൽ സമൃദ്ധമായ ശലഭോദ്യാനം കായംകുളം ടൗൺ ഗവൺമെന്റ് യുപി സ്കൂളിൽ ഒരുങ്ങി. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത വിദ്യാർത്ഥികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനോടൊപ്പം പരിസ്ഥിതി പാഠപുസ്തകം ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ശലഭോദ്യാനം ഒരുക്കിയത്. സംസ്ഥാനത്തുടനീളമുള്ള സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ശലഭോദ്യാനത്തിന്റെ തുടക്കം എന്നോണം ആണ് കായംകുളം ടൗൺ യു പി എസിൽ ശലഭോദ്യാനം നിർമ്മിച്ചിരിക്കുന്നത്.
വേലിപ്പരുത്തി, ചെമ്പരത്തി, ബോൾസം, കാശിത്തുമ്പ, ഗന്ധരാജൻ, മുല്ല, തെച്ചി, കണിക്കൊന്ന തുടങ്ങി പ്രാദേശികമായി ലഭ്യമായ ചെടികളും കൊങ്ങിണി തേൾക്കട, ഗരുഡക്കൊടി, അരുത് തുടങ്ങിയ വനംവകുപ്പിന്റെ സഹായത്തോടെ ശേഖരിച്ചിട്ടുള്ള വിവിധ തരത്തിലുള്ള ചെടികളും ഉദ്യാനത്തിൽ ഉണ്ട്. കൊവിഡ് കാലം കഴിഞ്ഞ് സ്കൂളിലേക്ക് എത്തുന്ന കുട്ടികളുടെ മാനസികമായ പിരിമുറുക്കം ഒഴിവാക്കുന്നതിനും പൂക്കളിലെ വൈവിധ്യത, ശലഭങ്ങളുടെ വൈവിധ്യത, ജീവിതചക്രം, ആഹാരരീതി തുടങ്ങിയ വസ്തുതകൾ കുട്ടികൾക്ക് നേരിട്ട് മനസ്സിലാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
കായംകുളം ബിആർസിയുടെ നേതൃത്വത്തിൽ സ്കൂൾ എസ്എംസി, രാഷ്ട്രീയനേതാക്കൾ, സാംസ്കാരിക പ്രവർത്തകർ അധ്യാപകർ എന്നിവരുടെ പിന്തുണയോടെയാണ് പദ്ധതി പൂര്‍ത്തിയാക്കിയിരിക്കുന്നതെന്ന് എസ് എം സി ചെയർമാൻ മുബീർ എസ് ഓടനാട് പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ജീർണിക്കപെട്ടുപോയ സമഗ്രശിക്ഷാ കേരളയുടെ മറ്റൊരു പ്രോജക്ട് ആയിരുന്ന ജൈവ വൈവിധ്യ പാർക്കിനെ പുനരുദ്ധാരണ പ്രവർത്തനവും ഇതിനോടൊപ്പം നടന്നു.