ആലപ്പുഴ(Alappuzha): പച്ചക്കറി കൃഷിയിൽ നൂറുമേനി വിളയിച്ച് കുരുന്നു കൈകൾ. പല്ലന കുമാരനാശാൻ സ്മാരക യു പി സ്കൂളിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ ചെയ്ത പച്ചക്കറി കൃഷിയിൽ ആണ് നൂറുമേനി വിളഞ്ഞു നില്ക്കുന്നത്. കഴിഞ്ഞവർഷം സ്കൂളിലെ കൃഷിയിൽ ജില്ലയിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. ഇതിൽ നിന്നും ആർജ്ജവം ഉൾക്കൊണ്ടാണ് ഇത്തവണയും കൃഷിയിറക്കിയത്. പയർ, പാവൽ, വെണ്ട, വഴുതനം, തക്കാളി, പടവലം, ചീര, മരച്ചീനി തുടങ്ങിയവയാണ് ഇവിടെ കൃഷി ചെയ്യുന്നത്. സ്കൂളിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിൻറെ കറികൾക്കാവശ്യമായ പച്ചക്കറികൾ തോട്ടത്തിൽ നിന്നുമാണ് ലഭിക്കുന്നതെന്ന് അധ്യാപിക ആശ സാന്ദ്രൻ പറഞ്ഞു.
സ്കൂളിലെ ഓഫീസ് അസിസ്റ്റൻഡ് സന്ദീപിൻറെ നേതൃത്വത്തിലും മേൽനോട്ടത്തിലും ആണ് ഇവിടെ കൃഷി ചെയ്തത്. എന്നാൽ കഴിഞ്ഞ തവണത്തെ പോലെ സാഹചര്യങ്ങൾ അനുകൂലമല്ലായിരുന്നു. ഉപ്പു വെള്ളം കയറി മണ്ണിന്റെ ഫലപുഷ്ടി ഏറെക്കുറെ നഷ്ടപ്പെട്ടു, കാലാവസ്ഥ ഇടക്കിടെ മാറി മറിഞ്ഞു വന്നു. എങ്കിലും ഈ വിദ്യാലയമുറ്റം മുഴുവൻ പച്ചപ്പു നിറക്കാൻ വിദ്യാർത്ഥികളും അധ്യാപക അനധ്യാപക ജീവനക്കാരും ഒരേ മനസ്സോടെ നിന്നതിൻറെ ഫലമായാണ് കൃഷിയിൽ നേട്ടം ഉണ്ടാക്കിയതെന്ന് ഓഫീസ് അസിസ്റ്റൻറ് സന്ദീപ് പറഞ്ഞു.
രാവിലെ സ്കൂളിൽ വന്നാലുടൻ വിദ്യാർഥികൾ തോട്ടത്തിലെത്തി പച്ചക്കറി ചെടികളെ പരിപാലിച്ച ശേഷമാണ് ക്ലാസിലേക്ക് പോവുക. വിളവെടുക്കുന്നതും ഈ കുരുന്നു കൈകൾ തന്നെ. സ്കൂളിലെ കൃഷിക്ക് പുറമേ ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വിദ്യാർത്ഥികൾ അവരവരുടെ വീടുകളിലും ചെറിയ തോട്ടങ്ങൾ ഒരുക്കിയിട്ടുണ്ട്. പഠനത്തിനൊപ്പം സ്കൂളിൽ നിന്നും തങ്ങൾക്ക് ലഭിക്കുന്നത് വേറിട്ട അനുഭവമാണെന്ന് വിദ്യാർഥികൾ പറയുന്നു. മണ്ണിനെയും പ്രകൃതിയെയും അറിയാൻ ഇതിലൂടെ തങ്ങൾക്ക് കഴിയുന്നുവെന്നും വിദ്യാർഥികൾ പറയുന്നു. വിദ്യയോടൊപ്പം കൃഷിയെയും മണ്ണിനെയും അറിഞ്ഞു വളരുന്ന പുതുതലമുറയെ സൃഷ്ടിക്കുക കൂടിയാണ് പല്ലന കുമാരനാശാൻ സ്മാരക യുപി സ്കൂൾ. ഇവിടെ വിളയുന്നത് ചീരയും വെണ്ടയും പടവലവും മാത്രമല്ല അക്ഷരാർത്ഥത്തിൽ നല്ല പ്രതീക്ഷകളുടെ പുൽ നാമ്പുകൾകൂടിയാണ്.
Topic: Alappuzha, Student Farmers, Pallana Kumaranashan memorial school