അറസ്റ്റിലായവർ
ഭർത്താവ് അടൂർ പഴകുളം ചിറയിൽ കിഴക്കതിൽ അനീഷ് (34), ബന്ധുക്കളായ താമരക്കുളം സൗമ്യ ഭവനത്തിൽ ഷാഹിന (23), താമരക്കുളം സൗമ്യ ഭവനത്തിൽ ഷിബു (31), മന്ത്രവാദികളായ കുളത്തൂപ്പുഴ നെല്ലിമൂട് ഇമാമുദീൻ മൻസിലിൽ അൻവർ ഹുസൈൻ (28), കുളത്തൂപ്പുഴ നെല്ലിമൂട് ഇമാമുദീൻ മൻസിലിൽ അൻവർ ഹുസൈൻ (28), കുളത്തൂപ്പുഴ നെല്ലിമൂട് ഇമാമുദീൻ മൻസിലിൽ ഇമാമുദീൻ (35), പുനലൂർ തിങ്കൾക്കരിക്കം ചന്ദനക്കാവ് ബിലാൽ മൻസിലിൽ സുലൈമാൻ (52) എന്നിവരാണ് കേസിൽ അറസ്റ്റിലായത്.
പ്രതികൾ അന്ധവിശ്വാസികൾ
അറസ്റ്റിലായ ദുർമന്ത്രവാദികൾ എന്ന് വിശേഷിപ്പിക്കുന്ന പ്രതികൾ അന്ധവിശ്വാസികളാണെന്നാണ് പോലീസ് പറയുന്നത്. അന്ധവിശ്വാസികളായ പ്രതികൾ, ശരീരത്തിൽ ബാധ കയറിയിട്ടുണ്ടെന്ന് ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ചശേഷം പരിഹാരമായി ദുർമന്ത്രവാദം ചെയ്യുക പതിവായിരുന്നുവെന്ന് നൂറനാട് സിഐ പി ശ്രീജിത്ത് പറഞ്ഞു. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
മന്ത്രവാദം നടത്തിയത് മൂന്ന് തവണ
ഓഗസ്റ്റ് മുതൽ മൂന്നു തവണ മന്ത്രവാദം നടത്തിയതായി പോലീസ് പറഞ്ഞു. വള്ളികുന്നം മങ്ങാരത്താണ് യുവതിയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നു. അവിടെ വെച്ചാണ് ആദ്യ ദുർമന്ത്രവാദം നടന്നത്. ഈ സമയത്താണ് വാൾ ഉപയോഗിച്ച് വെട്ടാനുള്ള ശ്രമം നടന്നത്. പിന്നീട് പ്രതികളിൽ ഒരാളുടെ വീട്ടിൽ വെച്ചും ദുർമന്ത്രവാദം നടന്നു. ഈ സമയത്ത് മാരമായി ഉപദ്രവിച്ചെന്നാണ് യുവതി പരാതിയിൽ വ്യക്തമാക്കുന്നത്. ആദിക്കാട്ടുകുളങ്ങരയിലെ വാടകവീട്ടിലെത്തിച്ച് ഈ മാസം 11ന് വീണ്ടും ദുർമന്ത്രവാദം നടത്തി.
ക്രൂരമായ മർദ്ദനം
ഒരു റബ്ബർ തോട്ടത്തിന്റെ നടുക്കാണ് വീട്. ചുറ്റുപാടും മറ്റ് വീടുകളില്ല. അതുകൊണ്ട് തന്നെ അലറി വിളിച്ചാൽ പോലും ആരും കേൾക്കില്ല. ഇവിടെ വച്ച് യുവതിയെ ബലാൽക്കാരമായി ദുർമന്ത്രവാദ ക്രിയകൾ നടത്തുകയും എതിർത്തപ്പോൾ ക്രൂരമായി മർദിക്കുകയും ചെയ്യുകയായിരുന്നു. മർദനത്തെതുടർന്ന് അവശയായ യുവതി ജീവൻ നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് നൂറനാട് പോലീസിനെ സമീപിച്ചത്. തിരുവനന്തപുരം ടെക്നോപാർക്കിൽ ഉൾപ്പെടെ ജോലി ചെയ്തിരുന്നു യുവതി.
രണ്ടാം വിവാഹം
അനീഷുമായിട്ടുള്ളത് യുവതിയുടെ രണ്ടാം വിവാഹമാണ്. അന്ധവിശ്വാസിയായ അനീഷ് ഭാര്യയുടെ ദോഷങ്ങൾ മാറാനെന്ന വ്യാജേന വീട്ടിലുള്ള സമയം കൂടെ നടന്ന് മന്ത്രങ്ങൾ ചൊല്ലുകയും കാതിൽ ഓതുകയും ചെയ്യുക പതിവായിരുന്നു. ഇത് എതിർത്തതോടെയാണ് ശരീരത്തിൽ ജിന്ന് കയറിയിട്ടുണ്ടെന്ന് പറഞ്ഞ് യുവതിയെ ദുർമന്ത്രവാദത്തിന് ഇരയാക്കിയത്. എതിർത്തപ്പോൾ പ്രതികൾ എല്ലാവരും ചേർന്ന് ഫാത്തിമയെ കെട്ടിയിട്ട് അടിക്കുകയും വലിച്ചിഴക്കുകയും മാരകമായി ഉപദ്രവിക്കുകയുമായിരുന്നു. ദുർമന്ത്രവാദം സമീപവാസികൾ ആരെങ്കിലും ചോദ്യംചെയ്താൽ ഫാത്തിമയ്ക്ക് ഭ്രാന്താണെന്നാണ് ഇവർ പറഞ്ഞ് പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.