കൊച്ചി: ഒരു മാസം നീളുന്ന തദ്ദേശ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എറണാകുളം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണവും വർദ്ധിക്കുന്നു. പ്രത്യേകിച്ച് മുഴുവൻ സമയവും ഡ്യൂട്ടി നോക്കേണ്ടി വരുന്ന പോലീസുകാര്‍ക്കിടയിലാണ് പോസിറ്റീവ് കേസുകൾ വർദ്ധിച്ചിരിക്കുന്നത്. ആലുവ പോലീസ് സ്റ്റേഷനിൽ മാത്രം സിഐ അടക്കം 27 ഓളം പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു.
സിഐയും അഞ്ചോളം എഎസ്ഐ മാരും അടക്കമുള്ള പൊലീസുകാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എഴുപതോളം പോലീസുകാർ ഉള്ള ആലുവയിൽ ഇതോടെ പോലീസ് സ്റ്റേഷനിലെ പ്രവർത്തനം സ്തംഭനാവസ്ഥയിലായി. ആലുവ പോലീസ് സ്റ്റേഷനിലെ പകുതിയോളം പേർ വിവിധ ചുമതലകളും ആയി മറ്റുപല ഓഫീസുകളിലും ആണ് ജോലി ചെയ്യുന്നത്.
Also Read: രോമം കൊഴിഞ്ഞ് അവശ, എല്ല് വരെ പുറത്ത്! കാറില്‍ കെട്ടിവലിച്ച നായ പറവൂര്‍ മൃഗാശുപത്രിയില്‍... പ്രതിയുടെ ലൈസൻസ് റദ്ദാക്കിയേക്കും
കൊവിഡ് രോഗികളുമായി സമ്പർക്കത്തിൽ ആയ പോലീസുകാരെ നീരീക്ഷണത്തിൽ പോകാൻ അനുവദിക്കാത്തതാണ് രോഗം പടർന്നു പിടിക്കാൻ കാരണമെന്ന് ആക്ഷേപവുമുണ്ട്. രോഗികളാകുന്നവരുമായി പ്രൈമറി കോണ്ടാക്ട് ഉണ്ടായിട്ടും ക്വാറൻറൈൻ അനുവദിക്കുന്നില്ലെന്നാണ് പരാതി. സ്റ്റേഷനിലെ വനിതാ എസ്ഐ അടക്കമുള്ള പത്തിലധികം പേർ നേരത്തെ കൊവിഡ് ബാധിതരായിരുന്നു. കൊവിഡ് ബാധിച്ച് നെഗറ്റീവ് ആയവർക്ക് പോലും ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസം വരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയിരുന്നവരിൽ പലർക്കും ഇപ്പോൾ പോസിറ്റീവായതുംആശങ്ക സൃഷ്ടിക്കുന്നുണ്ട്. ആലുവ എം എൽ എ അൻവർ സാദത്ത് കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിലാണ്.