ബാറിൽ കൊണ്ടുപോയത് ഡോളി
കാസർകോട് സ്വദേശിനിയായ 19കാരിയെയാണ് കൊച്ചി നഗരത്തിൽ സഞ്ചരിക്കുന്ന വാഹനത്തിനുള്ളിൽവെച്ച് മൂന്ന് പേർ മാറിമാറി ലൈംഗികമായി പീഡിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് മോഡലിന്റെ സുഹൃത്തായ പെൺകുട്ടി ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി തനിക്ക് സംഭവിച്ചതെന്താണെന്ന് യുവതി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സുഹൃത്ത് നിര്‍ബന്ധിച്ച് വിളിച്ചിട്ടാണ് പാര്‍ട്ടിക്ക് പോയത്. ബാറിൽ തന്നെ കൊണ്ടുപോയത് സുഹൃത്ത് ഡോളിയാണെന്നാണ് മോഡൽ പറഞ്ഞത്.
ബിയറിൽ എന്തോ ചേർത്തു
തനിക്ക് തന്ന ബിയറിൽ എന്തോ പൊടി ചേർത്തതായി സംശയമുണ്ടെന്നും പെണ്‍കുട്ടി പറയുന്നു. അവശയായ തന്നോട് ഡോളി സുഹൃത്തുക്കളുടെ കാറിൽ കയറാൻ ആവശ്യപ്പെട്ടു. നഗരത്തിൽ വാഹനം സഞ്ചരിച്ച് കൊണ്ടിരിക്കെ മൂവരും പീഡിപ്പിക്കുകയായിരുന്നു. പീഡിപ്പിച്ചവരെ കണ്ടാൽ തിരിച്ചറിയാൻ കഴിയും. പീഡനത്തിന് ശേഷം ഹോട്ടലിൽ ഇറക്കി ഭക്ഷണം വാങ്ങി. അവിടെവെച്ച് പ്രതികരിക്കാൻ ഭയമായിരുന്നുവെന്നും പിന്നീട് ബാറിൽ തിരിച്ചെത്തി ഡോളിയെയും കൂട്ടി രാത്രി തന്നെ കാക്കനാട് നിന്നും പോകുകായിരുന്നവെന്നും പെൺകുട്ടി പറയുന്നു.
ലഹരിയുടെ സാന്നിധ്യം പരിശോധിക്കുന്നു
കൂട്ട ബലാത്സംഗം ചെയ്ത കേസിൽ നാലു പ്രതികളെയും അറസ്റ്റ് ചെയ്തെന്ന് പോലീസ് വ്യക്തമാക്കി. കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിധിൻ , സുദീപ്, രാജസ്ഥാൻ സ്വദേശി ഡിംപിൾ ലാമ്പ എന്നിവരെയാണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂരിൽ നിന്നാണ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ലഹരിയുടെ സാന്നിധ്യം പരിശോധിക്കുകയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു വ്യക്തമാക്കി. ഇരയുടെ സുഹൃത്ത് പീഡനത്തിന് ഒത്താശ ചെയ്തെന്നും പോലീസ് വ്യക്തമാക്കി.
അന്വേഷണം ശരിയായ രീതിയിലല്ലെന്ന് പരാതിക്കാരി
എന്നാൽ പോലീസിനെതിരെ രൂക്ഷ വിമർശനമുമായി പരാതിക്കാരി രംഗത്ത് എത്തിയിട്ടുണ്ട്. അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്ന് പെൺകുട്ടി ആരോപിച്ചു. ഫോണ്‍ പോലീസ് പിടിച്ചുവച്ചിരിക്കുകയാണെന്നും ഫോണ്‍ തരാന്‍ പറ്റില്ലെന്നാണ് പറയുന്നതെന്നും യുവതി പറഞ്ഞു. അതേസമയം കൊച്ചി നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ 19കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. നഗരത്തില്‍ പലയിടങ്ങളിലായി കറങ്ങിയ കാറിലാണ് പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയായത്. സംഭവം ഉണ്ടായതിന്റെ പിറ്റേന്ന് പെണ്‍കുട്ടിയുടെ സുഹൃത്ത് അറിയിച്ചപ്പോള്‍ മാത്രമാണ് പോലീസ് കൂട്ടബലാത്സംഗത്തെ കുറിച്ച് അറിയുന്നത്. 24 മണിക്കൂറും നിരീക്ഷണമുണ്ടെന്ന് പോലീസ് പറയുന്ന കൊച്ചിയിലാണ് കൊടുംക്രൂരത അരങ്ങേറിയതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.