ആപ്പ്ജില്ല

ഉണ്ണിക്കുട്ടന് ഒരു മുത്തം കൂടി... കുഞ്ഞ് എല്‍വിനെ മാതാപിതാക്കള്‍ക്ക് കൈമാറി ഡോക്ടറമ്മ

ഒരു മാസത്തോളമാണ് ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ഡോ അനിത സംരക്ഷണ വലയം തീർത്തത്

Samayam Malayalam 16 Jul 2020, 12:23 pm
കൊച്ചി: അച്ഛനും അമ്മയ്ക്കും ഒപ്പം ഉണ്ണിക്കുട്ടന്‍ മടങ്ങി... പോറ്റമ്മയ്ക്ക് ഒരുപിടി മുത്തം നല്‍കി... നിറകണ്ണുകളോടെയാണ് ഡോ. അനിത മേരി ഉണ്ണിക്കുട്ടനെ മാതാപിതാക്കള്‍ക്ക് കൈമാറിയത്. കൊവിഡ് കാലത്തെ ഏറ്റവും സുന്ദരവും വൈകാരികവുമായ നിമിഷങ്ങള്‍. ഒരു മാസത്തോളം കളിച്ചും ചിരിച്ചും താലോലിച്ച ഉണ്ണിക്കുട്ടന്‍റെ സംരക്ഷണവലയം മാതാപിതാക്കളിലേക്ക് കൈമാറുമ്പോള്‍ ഡോ. അനിത നല്‍കുന്ന മാതൃക കേരള സമൂഹത്തിന്‍റെ അതിജീവനത്തിന് കരുത്തു പകരുന്നതാണ്.
Samayam Malayalam dr anitha handover 6 month old alvin to his parents recovered from covid
ഉണ്ണിക്കുട്ടന് ഒരു മുത്തം കൂടി... കുഞ്ഞ് എല്‍വിനെ മാതാപിതാക്കള്‍ക്ക് കൈമാറി ഡോക്ടറമ്മ



​എല്‍വിന്‍റെ അച്ഛനും അമ്മയ്ക്കും കൊവിഡ്

ജൂണ്‍ 15ാം തിയതിയാണ് കൊവിഡ് രോഗബാധിതരായ പെരുമ്പാവൂര്‍ സ്വദേശികളുടെ ആറ് മാസം മാത്രം പ്രായമായ മകന്‍ എല്‍വിന്‍റെ സംരക്ഷണം ഡോ. അനിതാ മേരി ഏറ്റെടുക്കുന്നത്. ഹരിയാനയിൽ ആരോഗ്യ പ്രവർത്തകരായ ദമ്പതികളില്‍ അച്ഛനായിരുന്നു ആദ്യം രോഗം ബാധിച്ചത്. ഇതോടെ ആറ് മാസം മാത്രം പ്രായമായ കുഞ്ഞിനെയും കൂട്ടി ഭാര്യയെ അദ്ദേഹം നാട്ടിലേക്ക് വിട്ടു. കേരളത്തിലെത്തിയ മാതാവിനും കൊവിഡ് സ്ഥിരീകരിച്ചതോടെ കാര്യങ്ങൾ ഗുരുതരമായി. കളമശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ അമ്മയ്ക്ക് പോസിറ്റീവ്. കുഞ്ഞ് എല്‍വിന് നെഗറ്റീവും. പരിശോധനയിൽ നെഗറ്റീവായ കുഞ്ഞിനെ ആശുപത്രിയിൽ അമ്മയ്ക്കൊപ്പം നിർത്താൻ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇവരുടെ മൂത്തകുട്ടി നാട്ടിൽ മുത്തശിയോടൊപ്പമാണ് ക‍ഴിഞ്ഞിരുന്നത്. എന്നാൽ ആറ് മാസം മാത്രം പ്രായമായ കുഞ്ഞിനെ നോക്കാൻ ആരുമില്ലാതായി.

​ശിശുക്ഷേമ സമിതിയുടെ ഇടപെടൽ... കുഞ്ഞിനെ ഏറ്റെടുത്ത് ഡോക്ടറമ്മ

ആദ്യത്തെ മൂന്ന് ദിവസം ആശുപത്രി ജീവനക്കാരും ശിശുക്ഷേമ സമിതിയും കുഞ്ഞിനെ നോക്കി. മാതാപിതാക്കൾക്ക് കൊവിഡ് പോസിറ്റീവ് ആയതിനാൽ കുഞ്ഞിനെ നോക്കാൻ ബന്ധുക്കൾ പോലും മുന്നോട്ടു വന്നില്ല. ഈ സമയത്താണ് ശിശുക്ഷേമ സമിതി ഡോ. മേരി അനിതയെ സമീപിക്കുന്നത്. എറണാകുളത്ത് പ്രവർത്തിക്കുന്ന സെന്‍റര്‍ ഫോർ എംപവർമെന്‍റ് എന്ന എൻജിഒയുടെ മേധാവിയാണ് അവർ. മേരി അനിത ധൈര്യപൂര്‍വ്വം കുഞ്ഞിന്‍റെ സംരക്ഷണം ഏറ്റെടുക്കാൻ തയാറായി. ജൂൺ 15നാണ് അനിത കുഞ്ഞിന്‍റെ സംരക്ഷണം ഏറ്റെടുത്തത്. കുഞ്ഞ് നിരീക്ഷണത്തിലായതിനാൽ 23-ാം തിയതി വരെ കളമശേരി മെഡിക്കൽ കോളേജിൽ അനിതയും ക്വാറന്‍റൈനില്‍ ക‍ഴിഞ്ഞു. പിന്നീട് താമസസ്ഥലമായ വൈറ്റിലയിലെ ഫ്ലാറ്റിന്‍റെ എതിർ വശത്തെ ഫ്ലാറ്റിൽ കുഞ്ഞിനൊപ്പം താമസമാക്കി. ഭർത്താവിനെയും മൂന്നും മക്കളെയും ഫ്ലാറ്റിന്‍റെ ജനാലയിലൂടെയാണ് അനിത കണ്ടിരുന്നത്.

ഉണ്ണിക്കുട്ടന് ഒരു മുത്തം കൂടി... കുഞ്ഞ് എല്‍വിനെ മാതാപിതാക്കള്‍ക്ക് കൈമാറി ഡോക്ടറമ്മ

​ഡോക്ടറമ്മയുടെ ഉണ്ണിക്കുട്ടൻ

ഉണ്ണിക്കുട്ടൻ എന്നാണ് അനിത എൽവിനെ വിളിച്ചിരുന്നത്. ഒരു മുറിയിൽ ഒരു മാസത്തോളം അവരുടേതായ മാത്രം ലോകം. ചിരിപ്പിച്ചും കളിപ്പിച്ചും ലാളിച്ചും ഉണ്ണിക്കുട്ടന് ഡോ. അനിത പോറ്റമ്മയായി മാറി. വിഡിയോയിലൂടെയാണ് കുഞ്ഞിന്‍റെ കളിചിരികൾ ചികിത്സയിലായിരുന്ന മാതാപിതാക്കൾ കണ്ടിരുന്നത്. അതിനിടെ കുഞ്ഞിന്‍റെ അച്ഛൻ നെഗറ്റീവ് ആയതിനെ തുടർന്ന് ഹരിയാനയിൽ നിന്നും നാട്ടിലെത്തി. പിന്നീട് അമ്മയുടെ പരിശോധനാഫലവും നെഗറ്റീവായി. നിരീക്ഷണകാലയളവും അവസാനിച്ചതോടെ സ്വന്തം കുഞ്ഞിനെ അവര്‍ അനിതയില്‍ നിന്നും ഏറ്റുവാങ്ങി. എത്ര പറഞ്ഞാലും തീരാത്ത നന്ദിവാക്കുകളോടെ...

​അനിതയുടെ വീട്ടിൽ കുഞ്ഞനജുനായി ഉണ്ണിക്കുട്ടൻ

അനിതയുടെ മൂന്ന് മക്കള്‍ക്കും ഉണ്ണിക്കുട്ടന്‍ കൊച്ചനുജനായിരുന്നു. അവനെ കൈമാറിയപ്പോള്‍ അനിതയുടെ ഇളയ മകള്‍ പൊട്ടിക്കരഞ്ഞു. മോണകാട്ടിയുളള ചിരിയോടെ എല്ലാവര്‍ക്കും മുത്തം നല്‍കി അവന്‍ യാത്രയായി. ഒരു മാസത്തെ സ്നേഹവും ലാളനയും കുഞ്ഞു മനസ്സില്‍ താലോലിച്ചുകൊണ്ട്....

​ആ നല്ല മനസിന് അഭിനന്ദന പ്രവാഹം

പ്ലസ്ടുവിലും ഏഴിലും അഞ്ചിലും പഠിക്കുന്ന മൂന്ന് മക്കളെ ഭർത്താവിനൊപ്പം നിര്‍ത്തിയാണ് അനിത കുഞ്ഞ് എല്‍വിനായി മാറിത്താമസിച്ചത്. ബന്ധുക്കള്‍ പോലും കൊവിഡ് ഭീതിയില്‍ അകലം പാലിച്ചപ്പോള്‍ എല്ലാ ഭയവും മാറ്റി വെച്ച് പിഞ്ചു കുഞ്ഞിന് കാവലായ ഡോ. മേരി അനിതയുടെ നല്ല മനസ്സിന് അഭിനന്ദന പ്രവാഹമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്