ആപ്പ്ജില്ല

തലയിലും ദേഹത്തും ആഴത്തിൽ മുറിവ്; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം; 22കാരന്‍റെ കൊലപാതകത്തിൽ നടുങ്ങി കൊച്ചി

ഒക്സോണിയ ഫ്ലാറ്റിലെ 16-ാം നിലയിൽ ബാൽക്കണിയോടു ചേർന്ന ചതുരാകൃതിയിലുള്ള ഡക്റ്റിൽ തിരുകിയ നിലയിലായിരുന്നു മൃതദേഹം.

Samayam Malayalam 17 Aug 2022, 7:06 am
കൊച്ചി: മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണനെ (22) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. സജീവിനൊപ്പം ഫ്ലാറ്റിലുണ്ടായിരുന്ന കോഴിക്കോട് പയ്യോളി സ്വദേശി അർഷാദിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൊലപാതകത്തിൽ ഇയാൾക്ക് നിർണായക പങ്കുണ്ടെന്ന വിലയിരുത്തലിലാണ് നിലവിൽ അന്വേഷണസംഘം അർഷാദിന്‍റെ പയ്യോളിയിലെ വീട്ടിൽ ഇന്നലെ രാത്രി തന്നെ അന്വേഷണം നടത്തിയെങ്കിലും ഇയാൾ ഒളിവിലാണ്. സജീവിനെ ഒന്നിലധികം പേർ ചേർന്നാണോ കൊലപ്പെടുത്തിയതെന്ന കാര്യവും അന്വേഷണവിധേയമാകും. നഗരത്തിൽ നടന്ന കൊലപാതക വാർത്തയറിഞ്ഞ് നടുങ്ങിയിരിക്കുകയാണ് അയൽക്കാർ.
Samayam Malayalam kochi flat youth died case latest developments
തലയിലും ദേഹത്തും ആഴത്തിൽ മുറിവ്; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം; 22കാരന്‍റെ കൊലപാതകത്തിൽ നടുങ്ങി കൊച്ചി



​കൊലപാതകം ഇൻഫോപാർക്കിന് സമീപം

ഇന്നലെ രാത്രിയോടെയാണ് കാക്കനാട് ഇൻഫോ പാർക്കിനു സമീപമുള്ള ഒക്സോണിയ ഫ്ലാറ്റിലെ 16-ാം നിലയിൽ മാലിന്യക്കുഴലുകൾ കടന്നുപോകുന്ന ഭാഗത്തു തിരുകിയ നിലയിൽ 22കാരന്‍റെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട സജീവ് കൃഷ്ണന്‍റെ തലയിലും ദേഹത്തും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. തുണിയിൽ പൊതിഞ്ഞുകെട്ടിയ നിലയിലായിരുന്നു മൃതശരീരം.

​താമസിച്ചിരുന്നത് 5 പേർ

കൊല്ലപ്പെട്ട സജീവ് കൃഷ്ണയുൾപ്പെടെ അഞ്ച് യുവാക്കളാണ് ഈ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചിരുന്നതെന്നാണ് വിവരം. ഒക്സോണിയ ഫ്ലാറ്റിലെ 16-ാം നിലയിൽ ബാൽക്കണിയോടു ചേർന്ന ചതുരാകൃതിയിലുള്ള ഡക്റ്റിൽ തിരുകിയ നിലയിലായിരുന്നു മൃതദേഹം. കൂടെ താമസിച്ചിരുന്ന മൂന്നുപേർ വിനോദയാത്ര കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. ഇവരുടെ കൂടെ താമസിച്ചിരുന്ന അർഷാദിനെ കാണാനില്ലാത്തതാണ് കൃത്യത്തിൽ ഇയാൾക്ക് പങ്കുണ്ടെന്ന സംശയങ്ങൾക്ക് കാരണം.

​സജീവിന്‍റെ ഫോൺ സുഹൃത്തിന്‍റെ കൈയ്യിലോ?

കാണാതായ അർഷാദിന്‍റെ കൈയ്യിലാണ് കൊല്ലപ്പെട്ട യുവാവിന്‍റെ ഫോൺ ഉള്ളതെന്നാണ് സംശയിക്കപ്പെടുന്നത്. ഇന്നലെ ഉച്ചവരെ ഈ ഫോണിൽ നിന്നും സുഹൃത്തുക്കൾക്ക് സന്ദേശം ലഭിച്ചിരുന്നു. താൻ സ്ഥലത്തില്ലെന്നായിരുന്നു മെസ്സേജ്. കൃത്യം നടത്തിയയാൾ ഫോൺ കൈക്കലാക്കി മറ്റുള്ളവർക്ക് മെസ്സേജ് അയച്ചതാണെന്നാണ് സംശയിക്കുന്നത്. അതേസമയം അർഷാദിന്‍റെ ഫോൺ സ്വിച്ച്ഓഫാണ്.

​ഹർഷാദിനെയും സജീവിനെയും ഒരുമിച്ചുകണ്ടു

രണ്ടു ദിവസം മുൻപ് സജീവിനെയും അർഷാദിനെയും ഒരുമിച്ചു കണ്ടിരുന്നതായും അയൽക്കാർ വെളിപ്പെടുത്തി. ഫ്ലാറ്റിൽ താമസിച്ചിരുന്നവർ സ്ഥിരം പ്രശ്നക്കാരായിരുന്നെന്നാണ് അയൽക്കാർ പറഞ്ഞത്. ഫ്ലാറ്റൊഴിയാൻ പല തവണ ആവശ്യപ്പെട്ടിരുന്നുവെന്ന് അയൽവാസിയായ ജലീൽ മാധ്യമങ്ങളോടു പറഞ്ഞു. ഫ്ലാറ്റിൽ താമസിച്ച യുവാക്കൾ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. പല തവണ മുന്നറിയിപ്പ് നൽകി. രണ്ടാഴ്ച മുമ്പ് ഫ്ലാറ്റൊഴിയാൻ ഉടമസ്ഥൻ പറഞ്ഞിരുന്നെന്നും അദ്ദേഹം പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്