ആപ്പ്ജില്ല

കൂട്ടബലാത്സംഗത്തിന് ഒത്താശ ചെയ്തത് ഡോളിയോ? മോഡലിന്‍റെയും പ്രതികളുടെയും നിർണായക ദൃശ്യങ്ങൾ കിട്ടി; ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

കൂട്ടബലാത്സംഗത്തിനിരയായ മോഡലും ഡോളിയും ഉൾപ്പെടെയുള്ള പ്രതികൾ ബാറിലെത്തുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഡിജെ പാർട്ടി നടന്ന ബാറിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്

Samayam Malayalam 21 Nov 2022, 9:29 am
കൊച്ചി: കാസർകോട് സ്വദേശിനിയായ യുവ മോഡലിനെ ഓടുന്ന കാറിൽ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ റിമാൻഡിലായ പ്രതികൾക്കായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. 19കാരിയായ മോഡലിന്‍റെ സുഹൃത്തും പ്രതിയുമായ രാജസ്ഥാൻ സ്വദേശിനി ഡിംപിൾ ലാംബ (ഡോളി 21), കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക് സുധാകരൻ (26), ,ടിആർ സുദീപ് (34), നിധിൻ മേഘനാഥൻ (35) എന്നിവരെ 14 ദിവസത്തേക്കാണ് എറണാകുളം സിജെഎം കോടതി റിമാൻഡ് ചെയ്തത്. അതേസമം യുവാക്കൾക്ക് വേണ്ട ഒത്താശ ചെയ്ത് നൽകിയത് ഡോളിയാണെന്ന റിപ്പോർട്ട്. പ്രതികൾ ബാറിലെത്തുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
Samayam Malayalam kochi model case police collect cctv visuals of dimple lamba and other accused
കൂട്ടബലാത്സംഗത്തിന് ഒത്താശ ചെയ്തത് ഡോളിയോ? മോഡലിന്‍റെയും പ്രതികളുടെയും നിർണായക ദൃശ്യങ്ങൾ കിട്ടി; ഇന്ന് കസ്റ്റഡി അപേക്ഷ നൽകും


​വിശദമായ അന്വേഷണത്തിന് പോലീസ്

മോഡൽ കൂട്ടബലാത്സംഗത്തിനിരയായെന്ന പരാതിയിൽ വിശദമായ അന്വേഷണം വേണമെന്ന നിലപാടിലാണ് പോലീസ്. പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ ഇന്ന് അപേക്ഷ നൽകും. ഡിംപിള്‍ ലാമ്പയെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്. ഡിംപിളിന്‍റെ സുഹൃത്തുക്കളാണു അറസ്റ്റിലായ യുവാക്കൾ. യുവാക്കളുമായി പെൺകുട്ടികൾക്ക് നേരിട്ടു പരിചയമില്ലെന്നാണു അനുമാനം. നിധിൻ മേഘനാധന്‍റെ പേരിൽ മറ്റൊരു കേസ് നിലവിലുണ്ട്. ഇവരുടെ എല്ലാവരുടെയും ക്രിമിനൽ പശ്ചാത്തലം പോലീസ് പരിശോധിക്കും.

​നിർണായക ദൃശ്യങ്ങൾ ലഭിച്ചു

കൂട്ടബലാത്സംഗത്തിനിരയായ മോഡലും ഡോളിയും ഉൾപ്പെടെയുള്ള പ്രതികൾ ബാറിലെത്തുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഡിജെ പാർട്ടി നടന്ന ബാറിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഹോട്ടലിൽ പോലീസും എക്സൈസും പരിശോധന നടത്തിയിരുന്നു. തനിക്ക് ബിയറിൽ പൊടി കലർത്തി നൽകിയെന്നാണ് യുവതി നൽകിയ മൊഴി. ഈ സാഹചര്യത്തിൽ ഹോട്ടൽ കേന്ദ്രീകരിച്ചു ലഹരി ഇടപാടുകൾ നടന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കും.

​കാറിൻ്റെ ദൃശ്യങ്ങൾക്കായി അന്വേഷണം

കൊച്ചി നഗരത്തിൽ ഓടുന്ന കാറിൽവെച്ച് 45 മിനിറ്റോളം മൂന്ന് പേരും മാറിമാറി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് 19കാരി പറയുന്നത്. പ്രതികൾ യുവതിയുമായി കാറിൽ നഗരത്തിലൂടെ സഞ്ചരിച്ചതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കാനുള്ള സാധ്യതയും അന്വേഷണസഘം നോക്കുന്നുണ്ട്. സുഹൃത്തുക്കളായ യുവാക്കൾക്കു വേണ്ട ഒത്താശ നൽകിയതു ഡിംപിളാണെന്ന സംശയത്തിലാണു പോലീസ്. ഇവരെ വിശദമായി ചോദ്യം ചെയ്യും. തന്നെ ബാറിൽ കൊണ്ട് പോയത് രാജസ്ഥാൻ സ്വദേശിനിയും സുഹൃത്തുമായ ഡോളിയാണെന്ന് ബലാത്സംഗത്തിനിരയായ മോഡൽ കഴിഞ്ഞദിവസം തന്നെ പറഞ്ഞിരുന്നു. ബിയർ കഴിച്ച് അവശനിലയിലായ തന്നോട് വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടതും ഇവരാണെന്നാണ് യുവതി പറയുന്നത്.

​ഡിജെ പാർട്ടികളിലെ സ്ഥിര സാന്നിധ്യം

അറസ്റ്റിലായ ഡോളി കൊച്ചിയിലെ ഡി ജെ പാർട്ടികളിലെ സ്ഥിര സാന്നിധ്യമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഫാഷൻ ഷോകളിലും ഡോളി പങ്കെടുത്തിരുന്നു. പല ഫാഷൻ ഷോകൾക്കും ഡോളിയുടെ ചിത്രമായിരുന്നു പരസ്യമായി നൽകിയിരുന്നതും. ബലാത്സംഗത്തിനിരയായ പെൺകുട്ടി പരസ്യ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ഡോളിയെ പരിചയപ്പെടുന്നത്. ഇവർക്കൊപ്പം നേരത്തെയും പുറത്ത് പോയിട്ടുണ്ട്. ഈ വിശ്വാസത്തിലാണ് ബാറിലേക്ക് പോയതെന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു.

​യുവതികളെ വേണമെന്ന് പറഞ്ഞു

വ്യാഴാഴ്ച രാത്രിയാണ് യുവ മോഡൽ കാറിനകത്ത് ബലാത്സംഗത്തിനിരയാകുന്നത്. പ്രതികളും അന്ന് തന്നെയാണ് കൊടുങ്ങല്ലൂരിൽ നിന്ന് കൊച്ചിയിലേക്ക് എത്തുന്നത്. ഈ സമയത്ത് ഡോളിയെ ഫോൺ ചെയ്ത് പാർട്ടിയിൽ പങ്കെടുക്കണമെന്നും യുവതികളെ ലഭിക്കുമോ എന്നും ചോദിച്ചിരുന്നെന്നും റിപ്പോർട്ടുണ്ട്. ബലാത്സംഗക്കുറ്റത്തിന് പുറമേ ഗൂഢാലോചനാക്കുറ്റവും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്