ആപ്പ്ജില്ല

കൊച്ചി വാട്ടർ മെട്രോയിൽ സൗത്ത് ചിറ്റൂരിലേക്ക് പോകാം, ഇനി ഒരുമാസം കൂടി കാത്തിരുന്നാൽ മതി; റൂട്ടുകൾ നാലാകും

കൊച്ചി വാട്ടർ മെട്രോയുടെ ഹൈക്കോടതി - സൗത്ത് ചിറ്റൂർ സർവീസ് അടുത്ത മാസം മുതൽ ആരംഭിക്കും. നിലവിൽ ഹൈക്കോടതി – വൈപ്പിൻ, വൈറ്റില – കാക്കനാട്‌, ഹൈക്കോടതി – ബോൾഗാട്ടി റൂട്ടുകളിലാണ് വാട്ടർ മെട്രോ സർവീസ് നടത്തുന്നത്. ഹൈക്കോടതി - സൗത്ത് ചിറ്റൂർ സർവീസ് കൂടി ആരംഭിക്കുന്നതോടെ റൂട്ടുകൾ നാലാകും.

Edited byദീപു ദിവാകരൻ | Lipi 5 Oct 2023, 4:10 pm

ഹൈലൈറ്റ്:

  • കൊച്ചി വാട്ടർ മെട്രോയുടെ സൗത്ത് ചിറ്റൂരിലേക്കുള്ള സർവീസ് അടുത്ത മാസം മുതൽ.
  • ഹൈക്കോടതി ജെട്ടിയിൽനിന്ന്‌ സൗത്ത്‌ ചിറ്റൂരിലേക്കും തിരിച്ചുമാണ് സർവീസ്.
  • വാട്ടർ മെട്രോ സർവീസ് നടത്തുന്ന റൂട്ടുകളുടെ എണ്ണം നാലാകും.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കൊച്ചി: കൊച്ചി വാട്ടർ മെട്രോയുടെ സൗത്ത് ചിറ്റൂരിലേക്കുള്ള സർവീസ് അടുത്ത മാസം ആരംഭിക്കും. ഹൈക്കോടതി ജെട്ടിയിൽനിന്ന്‌ ആരംഭിച്ച്‌ ബോൾഗാട്ടിയിൽ എത്തി താന്തോണി തുരുത്ത്‌, പൊന്നാരിമംഗലം, മുളവുകാട്‌, കുറുങ്കോട്ട, വടുതല എന്നിവിടങ്ങളിലൂടെ സൗത്ത്‌ ചിറ്റൂരിലേക്ക്‌ എത്തുന്നതാണ്‌ സർവീസ്‌. ഇതോടെ കൊച്ചി വാട്ടർ മെട്രോ സർവീസ് നടത്തുന്ന റൂട്ടുകളുടെ എണ്ണം നാലാകും.
ഹൈക്കോടതി – വൈപ്പിൻ, വൈറ്റില – കാക്കനാട്‌ റൂട്ടുകൾക്കു പുറമെ ഹൈക്കോടതി – ബോൾഗാട്ടി റൂട്ടിൽ രണ്ടാഴ്‌ച മുൻപ് സർവീസ്‌ ആരംഭിച്ചിരുന്നു. 20 രൂപയാണ്‌ ബോൾഗാട്ടിയിലേക്കുള്ള ടിക്കറ്റ്‌ നിരക്ക്‌. കൂടുതലായി എത്തുന്ന യാത്രികരുടെ കൂടി ആവശ്യം പരിഗണിച്ചാണ്‌ ബോൾഗാട്ടിയിലേക്ക്‌ ചെറിയ റൂട്ട്‌ സർവീസ്‌ ആരംഭിച്ചിരിക്കുന്നത്.

അതേസമയം കൂടുതൽ ബോട്ടുകൾ എത്തുന്നതോടെ കൂടുതൽ സർവീസും ആരംഭിക്കാനാണ് കെഡബ്യൂഎംഎൽ തീരുമാനിച്ചിരിക്കുന്നത്. ഒന്നാംഘട്ടമായി കൊച്ചി കപ്പൽശാല നിർമിച്ചുനൽകേണ്ട 23 ബോട്ടുകളിൽ 11 എണ്ണമാണ് നിലവിൽ ‌ കൈമാറിയിരിക്കുന്നത്‌. ശേഷിക്കുന്ന 10 എണ്ണത്തിൽ ചിലതുകൂടി ഡിസംബറോടെ കൈമാറുമെന്നാണ് ഷിപ്പിയാർഡ് അറിയിച്ചിരിക്കുന്നത്. ഒക്‌ടോബറിനുള്ളിൽ 23 ബോട്ടുകളും കൈമാറണമെന്നായിരുന്നു കരാറെങ്കിലും ഉപകരാർ കമ്പനികൾ നേരിട്ട പ്രതിസന്ധി കപ്പൽശാലയുമായുള്ള കരാറിനെയും ബാധിച്ചിരുന്നു.

ഗിഫ്റ്റ് സിറ്റി ഭൂമിയേറ്റെടുപ്പ് തടസ്സങ്ങൾ നീങ്ങി; അയ്യമ്പുഴ വരെ കൊച്ചി നഗരം; പുതിയ നാലുവരിപ്പാതയ്ക്കും സാധ്യത
ബോട്ടുകളുടെ ഉൾഭാഗത്തെ നിർമാണങ്ങൾക്ക്‌ ഉപകരാറെടുത്ത കമ്പനികൾക്കുണ്ടായ പ്രതിസന്ധിയാണ്‌ ബോട്ടുകളുടെ നിർമാണത്തിന് തടസ്സമായത്‌. എന്നാൽ പ്രതിസന്ധി നീങ്ങിയതോടെ നിർമാണം പുനരാരംഭിക്കുകയും ബോട്ടുകൾ കൈമാറാനുള്ള സമയപരിധി 2024 ഫെബ്രുവരിവരെ നീട്ടുകയും ചെയ്തിട്ടുണ്ട്. സൗത്ത് ചിറ്റൂരിലേക്ക് സർവീസ് ആരംഭിച്ച ശേഷം ഫോർട്ട്‌ കൊച്ചിയിലേക്കുള്ള സർവീസും വൈകാതെ ആരംഭിക്കും. ടെർമിനൽ പൂർത്തിയായെങ്കിലും ഫ്ലോട്ടിങ് പോണ്ടൂൺ സ്ഥാപിച്ചിട്ടില്ല. കൂടാതെ, ബോട്ടുകളുടെ കുറവും സർവീസ് തുടങ്ങുന്നതിനെ ബാധിച്ചിട്ടുണ്ട്.

നമിതയെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്തിയ ആൻസനെതിരെ കാപ്പ; വിയ്യൂർ സെൻട്രൽ ജയിലിലടച്ചു
പ്രവർത്തനമാരംഭിച്ച്‌ അഞ്ചുമാസം പിന്നിടുമ്പോഴും വാട്ടർ മെട്രോയിൽ യാത്ര ചെയ്യാനെത്തുന്നവരുടെ എണ്ണത്തിൽ ഇതുവരെ കുറവുണ്ടായിട്ടില്ല. പ്രത്യേകിച്ച് കൊച്ചിയിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായി മാറാനും വാട്ടർ മെട്രോയ്ക്ക് കഴിഞ്ഞു. ശനി, ഞായർ ദിവസങ്ങളിൽ പതിവിലും കൂടുതലാണ്‌ രണ്ട്‌ റൂട്ടുകളിലും യാത്രാത്തിരക്ക്‌. ഏപ്രിൽ 26ന്‌ ഹൈക്കോടതിക്കും വൈപ്പിനുമിടയിൽ ആദ്യ സർവീസ്‌ ആരംഭിച്ച വാട്ടർ മെട്രോയിൽ അഞ്ചുമാസത്തിനിടെ യാത്ര ചെയ്‌തത്‌ 9,50,000 ലേറെ യാത്രക്കാരാണ്. പ്രതിദിന യാത്രികരുടെ ശരാശരി എണ്ണം 5000 – 6000 ത്തിനും ഇടയിലാണ്‌. വരുന്ന ഒരാഴ്‌ചയ്‌ക്കകം വാട്ടർ മെട്രോയിലെ യാത്രക്കാരുടെ എണ്ണം 10 ലക്ഷത്തിലേക്ക്‌ എത്തുമെന്നാണ്‌ പ്രതീക്ഷ.

എറണാകുളം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്