ആപ്പ്ജില്ല

'സ്വാഗതം, തിരികെ സ്കൂളിലേക്ക്', ഞങ്ങള്‍ക്കും പഠിക്കണം; പാട്ടുപാടിയും കഥകൾ പറഞ്ഞും കുടുംബശ്രീക്കാർ

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 46 ലക്ഷം അംഗങ്ങളെ പ്രതീക്ഷിച്ചപ്പോള്‍ 40 ലക്ഷം വനിതകളാണ് തിരികെ സ്കൂളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി വിവിധ വിദ്യാലയങ്ങളില്‍ എത്തിയത്.

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 3 Oct 2023, 11:51 pm

ഹൈലൈറ്റ്:

  • നാല്‍പത് ലക്ഷം വനിതകളാണ് വീണ്ടും പഠിക്കാനെത്തിയത്
  • ബാഗും ബുക്കും കുടയുമൊക്കെയായാണ് അവര്‍ ആദ്യദിനം സ്കൂളില്‍ എത്തിയത്
  • രാവിലെ 9.30 മുതല്‍ 4.30 വരെ ഇടവേളയടക്കം അഞ്ച് മണിക്കൂറാണ് ക്ലാസ് സമയം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
വീട്ടുമുറ്റം വിട്ട് വിദ്യാലയമുറ്റത്തേക്ക്, അതെ അവര്‍ തിരികെ സ്കൂളിലേക്ക് എത്തിയിരിക്കുകയാണ്. എന്നോ എവിടെയോ മുറിഞ്ഞുപോയ ഓര്‍മകള്‍. വീണ്ടും ജീവിതത്തോട് കൂട്ടിച്ചേര്‍ക്കാന്‍ അവരെത്തി. പുസ്തകങ്ങളും ബോര്‍ഡുമൊന്നും അവര്‍ക്ക് പുതിയതല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിടപറഞ്ഞ വിദ്യാലയ ജീവിതം തിരിച്ചുപിടിക്കാന്‍ എത്തിയിരിക്കുകയാണ് അവര്‍.

Also Read:
കുടുംബശ്രീ 'കുട്ട്യോളും' ഇനി സ്‌കൂളിലേക്ക്, കളിചിരിയുമായി പ്രവേശനോത്സവം, വീഡിയോ കാണാം
കുടുംബശ്രീയുടെ തിരികെ സ്കൂളിലേക്ക് എന്ന പദ്ധതിയിലൂടെ നാല്‍പത് ലക്ഷം വനിതകളാണ് വീണ്ടും പഠിക്കാനെത്തിയത്. ബാഗും ബുക്കും കുടയുമൊക്കെയായാണ് അവര്‍ ആദ്യദിനം സ്കൂളില്‍ എത്തിയത്. ചെറുപുഞ്ചിരിയോടെ, ചിലര്‍ യൂണിഫോമും ധരിച്ച്, ഇരുവശത്തും റിബ്ബണ്‍ ഉപയോഗിച്ച് മുടി കെട്ടിയുമൊക്കെയായാണ് ക്ലാസ് മുറികളില്‍ എത്തിയത്.

തൊണ്ണൂറാം വയസിലും വിദ്യാര്‍ഥിയായി ചെട്ടികുളങ്ങര ഈരേഴ സൗത്ത് പാണ്ടിയന്‍പറമ്പില്‍ ഈശ്വരിയമ്മയുമെത്തിയപ്പോള്‍ സംഭവം കളറായി. ചെട്ടികുളങ്ങര 12ാം വാര്‍ഡ് അക്ഷര എ കുടുംബശ്രീ അംഗമായ ഈശ്വരിയമ്മയാണ് ആലപ്പുഴ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വിദ്യാര്‍ഥി. ഈരേഴ യുപി സ്‌കൂളിലെ ക്ലാസിലാണ് ഈശ്വരിയമ്മ ഹാജര്‍ രേഖപ്പെടുത്തിയത്. ഈശ്വരിയമ്മയുടെ കൂടെ ജാനകിയമ്മയും പഠിക്കാന്‍ കൂടി. സംശയങ്ങള്‍ ചോദിക്കാനും മറന്നില്ല.

എറണാകുളം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 46 ലക്ഷം അംഗങ്ങളെ പ്രതീക്ഷിച്ചപ്പോള്‍ 40 ലക്ഷം വനിതകള്‍ വിവിധ വിദ്യാലയങ്ങളില്‍ എത്തി. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഒക്ടോബര്‍ ഒന്നിനും ഡിസംബര്‍ പത്തിനും ഇടക്കുള്ള അവധി ദിനങ്ങളിലാണ് കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കുക. പഴയകാലത്തിന്‍റെ അടയാളങ്ങള്‍ നിറയുന്ന കെട്ടിലും മട്ടിലും പാഠപുസ്തകവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. പുതിയകാല സാങ്കേതിക സംവിധാനങ്ങളിലടക്കം പരിശീലനം നല്‍കുന്നതിനായി വിപുലമായ മുന്നൊരുക്കങ്ങളാണ് നടപ്പാക്കിയിട്ടുള്ളത്.

സ്‌കൂള്‍ അസംബ്ലി മാതൃകയില്‍ സംഘടിപ്പിക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷമാണ് എല്ലായിടത്തും ക്ലാസുകള്‍ നടന്നത്. രാവിലെ 9.30 മുതല്‍ 4.30 വരെ ഇടവേളയടക്കം അഞ്ച് മണിക്കൂറാണ് ക്ലാസ് സമയം. സംഘശക്തി അനുഭവ പാഠങ്ങള്‍, അയല്‍ക്കൂട്ടത്തിന്‍റെ സ്പന്ദനം കണക്കിലാണ്, സംഘഗാനം - ജീവിതഭദ്രത ഞങ്ങളുടെ സന്തോഷം, ഉപജീവനം - ആശയങ്ങള്‍ പദ്ധതികള്‍, ഡിജിറ്റല്‍ കാലം എന്നിവയാണ് ഇവര്‍ക്കായുള്ള പാഠ്യ വിഷയങ്ങള്‍.

സംസ്ഥാനത്തെ രണ്ടായിരത്തിലേറെ സ്‌കൂളുകള്‍ ഇതിനായി അനുവദിച്ചിട്ടുണ്ട്. അയല്‍ക്കൂട്ടങ്ങള്‍ അതാത് സിഡിഎസിന് കീഴിലുള്ള വിദ്യാലയങ്ങളിലാണ് പരിശീലനത്തിനായി എത്തുക. ഒക്‌ടോബര്‍ ഒന്നിന് പാലക്കാട് തൃത്താലയില്‍ ഡോ. കെബി മേനോന്‍ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംസ്ഥാന തല ഉദ്ഘാടനം നടത്തിയത്.

വയനാട് 16,630 പഠിതാക്കള്‍ ഒന്നാംദിനം ക്ലാസിലെത്തിയപ്പോള്‍ ആലപ്പുഴയില്‍ 18,966 കുടുംബശ്രീ അംഗങ്ങളാണ് എത്തിയത്. കണ്ണൂര്‍ ജില്ലയിലെ 21000 അയല്‍ക്കൂട്ടങ്ങളില്‍ നിന്നായി 3.2 ലക്ഷം കുടുംബശ്രീ അംഗങ്ങളാണ് പങ്കാളികളായത്. പ്രത്യേക പരിശീലനം ലഭിച്ച റിസോഴ്‌സ്‌പേഴ്‌സണ്‍ ആണ് അധ്യാപകരായി എത്തിയത്. ഡിസംബര്‍ 10 വരെ അവധി ദിവസങ്ങളില്‍ തുടര്‍ക്ലാസുകള്‍ നടത്തി മുഴുവന്‍ കുടുംബശ്രീ അംഗങ്ങളെയും ബോധവത്കരിക്കുകയാണ് കുടുംബശ്രീ മിഷന്‍ ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

സാമ്പത്തിക ഞെരുക്കങ്ങള്‍ കൊണ്ട് വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നവരും ഭര്‍ത്താവിനും മക്കള്‍ക്കുമായി ജീവിതം മാറ്റിവെയ്ക്കേണ്ടി വന്നവരുമാണ് പദ്ധതിയുടെ ഭാഗമായവരില്‍ ഭൂരിഭാഗവും. ജീവിതത്തിന്‍റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ പാതിവഴിയില്‍ ഉപേക്ഷിച്ച വിദ്യാഭ്യാസം പൊടിതട്ടിയെടുക്കാന്‍ ആഗ്രഹിച്ചവരാകാം ഈ വനിതകള്‍. സ്‌കൂള്‍ പ്രവേശനോത്സവം പോലെ കുടുംബശ്രീ പ്രവേശനോത്സവം നടത്തിയാണ് രണ്ടാമതും സ്‌കൂളിലെത്തിയ കുടുംബശ്രീ 'കുട്ടികളെ' മിക്കയിടങ്ങളിലും സ്വീകരിച്ചത്.

കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ സാധ്യതകൾക്കനുസൃതമായി നൂതന പദ്ധതികൾ ഏറ്റെടുക്കാനും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് കാംപെയിൻ നടപ്പിലാക്കുന്നത്. കുടുംബശ്രീ സ്ത്രീകളിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ഉപജീവന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, സ്ത്രീപദവി ഉയർത്തുന്നതിന് സഹായകമാകുന്ന കാഴ്ചപ്പാട് സൃഷ്ടിക്കുക എന്നിവയും ക്യാമ്പയിലൂടെ ലക്ഷ്യമിടുന്നുണ്ട്.

Also Read:
'ഒരു ജില്ലയിൽ ഓറഞ്ച് അലേർട്ട്, മൂന്നിടത്ത് യെല്ലൊ'; അതിശക്തമായ മഴയെത്തുന്നു, അഞ്ചുദിവസം മഴ തുടരും

അവധി ദിവസങ്ങളില്‍ 9.30 മുതൽ 9.45 വരെ അസംബ്ലിയാണ്. ഇതിൽ കുടുംബശ്രീയുടെ മുദ്രഗീതം ആലപിക്കും. ശേഷം ക്ലാസുകൾ ആരംഭിക്കും. പരിശീലനം ലഭിച്ച 15000 ത്തോളം റിസോഴ്‌സ്‌പേഴ്‌സൺമാരാണ് അധ്യാപകർ. സാധാരണപോലെ തന്നെ ഓരോ പീരിയഡ് കഴിയുമ്പോഴും ബെല്ലടിക്കും. ഉച്ചഭക്ഷണം, വെള്ളം, സ്മാർട്ട് ഫോൺ, ഇയർഫോൺ എന്നിവ വിദ്യാര്‍ഥികള്‍ തന്നെ കൊണ്ടുവരണം. താത്‌പര്യമുള്ള കുടുംബശ്രീ അംഗങ്ങൾക്ക് യൂണിഫോമും ധരിക്കാം.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്