കൊച്ചി; പെരുമ്പാവൂരിൽ മീൻ കച്ചവടം മറയാക്കി മധ്യവയസ്കന്റെ കഞ്ചാവ് വിൽപ്പന. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ പോലീസ് കയ്യോടെ പൊക്കി. പെരുമ്പാവൂർ പോഞ്ഞാശ്ശേരി കാട്ടോളിപ്പറമ്പിൽ ഫിറോസ് (50) ആണ് പിടിയിലായത്. ഇയാളിൽ നിന്നും ഒരു കിലോ അമ്പത് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇയാൾ താമസിക്കുന്ന കുഞ്ചാട്ടുകര ശാന്തിഗിരി ആശ്രമത്തിനു സമീപമുള്ള വാടകവീട്ടിൽ നിന്നുമാണ് പോലീസ് കഞ്ചാവ് കണ്ടെടുത്തത്.
മീൻ കച്ചവടത്തിൻറെ മറവിലാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ്
പറഞ്ഞു. യുവാക്കളേയും വിദ്യാർത്ഥികളേയും ലക്ഷ്യമിട്ടാണ് കച്ചവടം. നേരത്തേയും ഇയാളെ കഞ്ചാവുമായി പിടികൂടിയിട്ടുണ്ട്. റൂറൽ എസ്പി കെ കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം എറണാകുളം റൂറൽ ജില്ലയിൽ രണ്ടിടങ്ങളിൽ നിന്ന് 140 കിലോഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ പരിശോധന നടക്കുന്നതിനിടയിലാണ് ഫിറോസ് കഞ്ചാവുമായി പിടിയിലാകുന്നത്.
Also Read: പകരം ചോദിക്കാന്‍ പ്രസിഡന്റ്, കണക്ക് തീര്‍ക്കാന്‍ വൈസ് പ്രസിഡന്റ്; പാവറട്ടിയില്‍ ഇക്കുറി പോരാട്ടം ഇങ്ങനെ
എറണാകുളം റൂറൽ ജില്ലയിലെ ഡാൻസാഫ് ടീമിനൊപ്പം, എടത്തല സിഐ നോബിൾ പിജെ, എസ്ഐ സുബൈർ പിഎ, അബ്ദുൾ റഹ്മാൻ.സി.ഏ, എസ്സിപിഒ മാരായ ഷമിർ കെബി. നിനുകുമാർ, നജ എസ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.