എറണാകുളം: കോട്ടപ്പടി ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്തെ എല്ലാ വീടുകളിലും കുടിവെള്ളം ഉറപ്പാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജലജീവൻ മിഷനിൽ ഉൾപ്പെടുത്തി 8.5 കോടി രൂപ ചെലവവിൽ നടപ്പിലാക്കുന്ന കോട്ടപ്പടി ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സംസ്ഥാന സർക്കാരുകളും ഗ്രാമപഞ്ചായത്തും ചേർന്ന് പൊതുജന പങ്കാളിത്തത്തിലൂടെയാണ് കോട്ടപ്പടി കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കുക. പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കുടിവെള്ള ക്ഷാമം രൂക്ഷമായ പുല്ലുവഴിച്ചാൽ, ചേലക്കപ്പിള്ളി, വാവേലി എന്നീ പ്രദേശങ്ങളെ ലക്ഷ്യമിട്ട് 50,000 ലിറ്റർ സംഭരണശേഷിയുള്ള ഭൂതലജല സംഭരണിയും 30,000 ലിറ്റർ സംഭരണ ശേഷിയുള്ള ഭൂഗർഭജല സംഭരണിയും പമ്പ് ഹൗസും അനുബന്ധ ഘടകങ്ങളും പുല്ലുവഴിച്ചാലിൽ സ്ഥാപിക്കും. കൂടാതെ കോട്ടപ്പടിയിൽ 1,00,000 ലിറ്റർ സംഭരണശേഷിയുള്ള ഉന്നത തല ജലസംഭരണിയും, പ്ലാമുടിയിൽ 50,000 ലിറ്റർ സംഭരണശേഷിയുള്ള ഭൂഗർഭസംഭരണിയും പമ്പ് ഹൗസും, 14 കിലോ മീറ്റർ ദൂരത്തിൽ വിതരണ ശൃംഖലയും ക്രമീകരിക്കും. ഇതുവഴി പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് സമ്പൂർണ പരിഹാരമാകുമെന്നാണ് കരുതുന്നത്.
ചേറങ്ങനാൽ ജംഗ്ഷനിൽ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി,വാട്ടർ അതോറിറ്റി മധ്യമേഖല ചീഫ് എഞ്ചിനീയർ ടി.എസ് സുധീർ, ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം ആഷ ജെയിംസ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജിജി സജീവ്, സാറാമ്മ ജോൺ, സണ്ണി വർഗീസ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ.എ ജോയി, റ്റി. എം വർഗീസ്, കെ.എൻ സജീവ്, എം. ജോർജ്ജ്, ബാബു പോൾ, ബഷീർ, തോമസ് ടി. ജോസഫ്, സാജൻ അമ്പാട്ട്, രമേഷ് സോമരാജൻ, ഇ. എം മൈക്കിൾ, ബേബി പൗലോസ്, വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർ വി.കെ പ്രദീപ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ്. രതീഷ്കുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിഷ ഐസക് തുടങ്ങിയവർ പങ്കെടുത്തു.
Read Latest Local News and Malayalam News
എറണാകുളം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം