പള്ളുരുത്തി: കുമ്പളങ്ങി പനമ്പുകാട് ചാലിൽ ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തി. ഏറെ ദിവസം പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്. കഴിഞ്ഞ ഒമ്പതാം തിയതി കുമ്പളങ്ങിയിൽ നിന്ന് കാണാതായ പഴങ്ങാട് പടിക്കൽ വീട്ടിൽ ആന്റണി ലാസർ(39)ന്റേതാണ് കണ്ടെത്തിയ മൃതദേഹമെന്നാണ് സംശയിക്കുന്നത്. ഇയാളെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ ഷോളി പോലീസിന് പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാളുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിൽ പരിക്കുകളുണ്ടെന്നാണ് സൂചന. ലാസറിനെ കാണാതായതിന് ശേഷം ബന്ധുക്കൾ നൽകിയ പരാതിയിൽ ചിലരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരെ പിന്നീട് കാണാതാകുകയും ചെയ്തു. ഇത് കൂടുതൽ ദുരൂഹതക്ക് കാരണമായിട്ടുണ്ട്. സംഭവം കൊലപാതകമാണോയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ സ്ഥിരീകരിക്കാൻ കഴിയൂ. മട്ടാഞ്ചേരി അസി.കമ്മീഷ്ണർ ജി.ഡി വിജയകുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. മട്ടാഞ്ചേരി അസി.കമ്മീഷ്ണർ ജി.ഡി വിജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.