കൊച്ചി: ഏജൻസി മുഖേന വീട്ടുജോലിക്കെത്തിയ യുവതി രണ്ടാം ദിവസം തന്നെ ഉടമയുടെ പണവും സ്വർണവുമായി മുങ്ങി. കലൂർ ദേശാഭിമാനിയിൽ താമസിക്കുന്ന വീട്ടുടമയെ കബളിപ്പിച്ചാണ് വീട്ടുജോലിക്കാരി മുങ്ങിയത്. സംഭവത്തിൽ ചോറ്റാനിക്കര തലക്കോട് സ്കൂളിന് സമീപം വാടകയ്ക്കു താമസിക്കുന്ന കോട്ടയം മണർകാട് സ്വദേശിനി സുനിത സുനിൽ (38)നെ എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു.
ഇടപ്പള്ളിയിലെ ഒരു ഏജൻസി വഴിയാണ് വീട്ടുടമ ഒരു വീട്ടു ജോലിക്കാരിയെ നിയമിച്ചത്. ജോലിക്കായി വന്ന രണ്ടാമത്തെ ദിവസം ഉച്ചയോടെ തന്നെ വീട്ടിൽ നിന്നും പോയ ഇവര് പിന്നീട് ജോലിക്കായി തിരിച്ചു വന്നില്ല. വീട്ടുടമ ചോദിച്ചപ്പോൾ മക്കൾക്ക് സുഖമില്ല എന്ന മറുപടിയാണ് പറഞ്ഞത്. രണ്ടു ദിവസം കഴിഞ്ഞു ഒരു വിവാഹത്തിന് പോകാനായി അലമാര നോക്കിയപ്പോഴാണ് ആഭരണങ്ങളും 10000 രൂപയും നഷ്ട്ടപെട്ട കാര്യം അറിഞ്ഞത്. പിന്നീട് ഇവർ നോർത്ത് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.
Also Read: മാസ്കും പേനയും മുതൽ ഷർട്ട് വരെ തെരഞ്ഞെടുപ്പ് മയം...ജമാലിന്റെ കേരള ഫാൻസി തയ്യാർ!!
ആഭരണങ്ങളെക്കുറിച്ച് സുനിതയോട് അന്വഷിച്ചപ്പോൾ ഒന്നും അറിയില്ല എന്നായിരുന്നു മറുപടി. മാത്രമല്ല, താൻ ഏറ്റുമാനൂരിൽ കോൺവെന്റിൽ താമസിക്കുന്ന മക്കളുടെ കൂടെ ആയിരുന്നു എന്നും മറുപടി പറഞ്ഞു. പിന്നീട് പോലീസ് നടത്തിയ അന്വഷണത്തിൽ ഇവർ കോൺവെന്റിൽ ചെന്നിട്ടില്ലെന്നും മോഷണം നടത്തിയ ആഭരണങ്ങൾ എവിടെയോ പണയം വെച്ചു എന്നും സൂചന പോലീസിന് കിട്ടി.
വാടക വീടുകളിൽ മാറിമാറി താമസിക്കുന്ന ഇവർ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു മുങ്ങിയതോടെ അന്വേഷണം വഴിമുട്ടിയ നിലയിലായി. ഒടുവിൽ തലക്കോട് ഭാഗത്തു ഒരു വീട്ടിൽ ഇവർ വാടകയ്ക്ക് താമസിക്കുന്നുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വഷണത്തിന് ഒടുവിൽ ആണ് ഇവർ വലയിലായത്. തുടർന്ന് മണർക്കാട് ഉള്ള സ്വർണ പണയ സ്ഥാപനത്തിൽ പണയം വെച്ചിരുന്ന ആഭരണങ്ങൾ പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇവർക്കെതിരെ ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിലും സമാനമായ പരാതിയുണ്ട്.