എറണാകുളം: കായിക മന്ത്രി വി അബ്ദുറഹ്മാന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേരളാ ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ടീമിന്റെ സെലക്ഷന് ട്രയല്‍സ് നടക്കുന്ന സ്കൂളിന്റെ ഗേറ്റ് തുറന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ ജൂനിയർ സെലക്ഷൻ ട്രയൽ തടഞ്ഞ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റായ പി വി ശ്രീനിജൻ എംഎൽഎയുടെ നടപടി വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. നൂറിലധികം കുട്ടികളാണ് സെലക്ഷൻ നടക്കുന്ന പനമ്പിള്ളി നഗറിലെ സ്കൂൾ ഗേറ്റിന് മുൻപിൽ കാത്ത് നിന്നത്. ഒടുവിൽ കായിക മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ഗേറ്റ് തുറന്ന് കൊടുക്കുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ മാസം വരെയുള്ള വാടക കേരളാ ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്സ് കൗണ്‍സിലില്‍ നൽകിയിട്ടുണ്ടെന്നും കുടിശ്ശിക ഇല്ലെന്നുമാണ് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി വ്യക്തമാക്കുന്നത്. ജില്ല -സംസ്ഥാന സ്പോട്സ് കൗൺസിൽ അധികൃതർ തമ്മിലുള്ള പ്രശ്നം കാരണം 3 മണിക്കൂറിലധികമാണ് കുട്ടികൾ പുറത്ത് നിൽക്കേണ്ടി വന്നത്. സ്ഥലത്തെ കൗൺസിലർ അടക്കമുള്ള ജനപ്രതിനിധികളുടെയും മന്ത്രിയുടെയും ഇടപെടൽ കൊണ്ടാണ് ഗേറ്റ് തുറന്ന് വിദ്യാർത്ഥികൾ ഗ്രൗണ്ടിലേക്ക് കടന്നത്.
എറണാകുളം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News