കൊച്ചി(Kochi); വൈറ്റില ജംഗ്ഷനിലെ കുരുക്കഴിക്കാന്‍ ഇന്ന് മുതല്‍ പുതിയ ഗതാഗത പരിഷ്കാരം നടപ്പാക്കി പൊലീസ്. പാലാരിവട്ടം,പൊന്നുരുന്നി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളെ വഴിതിരിച്ച് വിട്ടാണ് പരീക്ഷണടിസ്ഥാനത്തില്‍ പുതിയ ഗതാഗതക്രമം കൊണ്ടുവന്നത്. രാവിലെ മുതല്‍ തന്നെ പൊലീസ് നിരത്തിലിറങ്ങി പുതിയ പരിഷ്കാരം നടപ്പാക്കിത്തുടങ്ങി. വൈറ്റില മേല്‍പ്പാലം വന്നിട്ടും ഗതാഗതകുരുക്കിന് പൂര്‍ണമായും പരിഹാരമാകാത്ത സാഹചര്യത്തിലാണ് നടപടി.
നടപ്പാക്കിയ പുതിയ ഗതാഗത പരിഷ്കാരങ്ങള്‍
1 എൻ എച്ച് 66ലൂടെ പാലാരിവട്ടം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ വൈറ്റില മേൽപാലത്തിലൂടെ യാത്ര ചെയ്ത് ഡെക്കാത്തലണിന് മുമ്പിലുള്ള യൂ ടേണിലൂടെ കടവന്ത്ര, എറണാകുളം ഭാഗത്തേക്ക് സഞ്ചരിക്കണം. ഈ വാഹനങ്ങൾ ജംഗ്ഷനിലൂടെ കടത്തിവിടില്ല. മേൽപ്പാലത്തിലൂടെ സഞ്ചരിച്ചാൽ വാഹനങ്ങൾ 3 മിനിറ്റ് കൊണ്ട് സഹോദരൻ അയ്യപ്പൻ റോഡിൽ എത്താം. 12 മിനിറ്റ് വരെ സമയം ഇതുവഴി ലാഭിക്കാനുമാകും.
2. പൊന്നരുന്നി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് സഹോദരൻ അയ്യപ്പൻ റോഡുവഴിയും തൃപ്പൂണിത്തുറ റോഡുവഴിയും ആലപ്പുഴ ഭാഗത്തേക്ക് സഞ്ചരിക്കാവുന്നതാണ്. ഈ വാഹനങ്ങളും ജംഗ്ഷനിലൂടെ കടത്തിവിടില്ല.
3 പൊന്നുരുന്നി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് എറണാകുളം ഭാഗത്തേക്ക് പോകുന്നതിന് സുഭാഷ് ചന്ദ്രബോസ് റോഡ് ഉപയോഗിക്കാം. ഈ വാഹനങ്ങളും ജംഗ്ഷനിലൂടെ കടത്തി വിടില്ല.
4 കണിയാമ്പുഴ റോഡിൽ നിന്നും ആലപ്പുഴ ഭാഗത്തേക്ക് സഞ്ചരിക്കേണ്ട വാഹനങ്ങൾ വൈറ്റില മൊബിലിറ്റി ഹബ്ബ് റോഡ് വഴിയോ മെട്രോ സ്റ്റേഷൻ റോഡ് വഴിയോ പോകണം. ഈ വാഹനങ്ങളും ജംഗ്ഷനിലൂടെ കടത്തി വിടില്ല.
Topic: Vyttila, Vyttila traffic regulations, Ernakulam news