കട്ടപ്പന: ഓണപ്പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് നാടുവിട്ട് പത്താം ക്ലാസുകാരന്‍. മാര്‍ക്ക് കുറഞ്ഞുപോയതിന് വീട്ടുകാര്‍ വഴക്ക് പറയുമോയെന്ന ഭയത്തെ തുടര്‍ന്നാണ് 15കാരനായ വിദ്യാര്‍ത്ഥി നാടുവിടാനൊരുങ്ങിയത്. പത്തനംതിട്ട കോന്നി സ്വദേശിയായ പത്താം ക്ലാസുകാരനാണ് വീട്ടുകാരെ പേടിച്ച് നാടുവിട്ടത്. സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും വീട്ടിലേക്ക് പോകാതിരുന്ന വിദ്യാര്‍ത്ഥി കോന്നിയില്‍ നിന്നും പുറപ്പെടുന്ന സ്വകാര്യ ബസില്‍ കട്ടപ്പനയിലേക്ക് പോകാനാണ് തീരുമാനിച്ചത്.
മുഖത്ത് അല്‍പ്പം പേടിയും ആശങ്കയുമൊക്കെയായി ഇരിക്കുന്ന 15കാരനെ കണ്ടതോടെ സ്വകാര്യ ബസിലെ ജീവനക്കാര്‍ക്ക് സംശയമായി. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബസ് ജീവനക്കാര്‍ ഉപ്പുതറ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഓണപ്പരീക്ഷയില്‍ മലയാളത്തിന് മാര്‍ക്ക് കുറഞ്ഞുപോയിരുന്നു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ വഴക്ക് പറയുമോയെന്നായിരുന്നു പത്താം ക്ലാസുകാരന്റെ ഭയം.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
രാത്രി എട്ട് മണിയോടെ ബസ് പരപ്പില്‍ എത്തിയപ്പോള്‍ പോലീസ് കുട്ടിയെ സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നു. കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം പോലീസ് വീട്ടുകാരെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. രാത്രി പതിനൊന്നരയോടെ കോന്നിയില്‍ നിന്നും ഉപ്പുതറയില്‍ എത്തിയ വീട്ടുകാര്‍ കുട്ടിയുമായി മടങ്ങി.