ചെറുതോണി: ബസ്സിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ജാർഖണ്ഡ് സ്വദേശി സുനി റാമിൻറെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ പ്രതികൾ ജാർഖണ്ഡ് സ്വദേശികളായ സോനാലാൽഡുഡു , ബോത്ത് മറാട്ടി എന്നിവരെ ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു. നവംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം.
പുലർച്ചെ തടിയമ്പാട് ടൗണിൽ റോഡ് വക്കിൽ സുനി റാമിനെ ഗുരുതരമായ പരിക്കുകളോടെ നാട്ടുകാർ കണ്ടെത്തി. തുടർന്ന് ഇടുക്കി പോലീസ് എത്തി ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു . എന്നാൽ പരിക്ക് ഗുരുതരമായതിനാൽ കോട്ടയംമെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ചികിൽസയിലിരിക്കെ സുനിറാം മരിച്ചു. സംഭവത്തിൽ ദുരൂഹത ഉയർന്നതോടെ ജില്ലാ പോലീസ് മേധാവി ആർ. കറുപ്പസ്വാമിയുടെ നിർദ്ദേശപ്രകാരം തൊടുപുഴ ഡി വൈ എസ് പി. സദൻ ഇടുക്കി സി ഐ ബി.ജയൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സുനിറാമിൻറെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.
Also Read: ഇവിടെ മത്സരം അമ്മയും മകനും തമ്മിൽ! ആര് ജയിക്കും? ആകാംക്ഷയോടെ നാട്
ജാർഖണ്ഡിൽ നിന്ന് എറണാകുളത്ത് എത്തിയ ഇതര സംസ്ഥാനക്കാരായ 49 പേർ ഉൾപ്പെട്ട സംഘത്തിലെ അംഗമായിരുന്നു മരണമടഞ്ഞ സുനിറാം. എറണാകുളത്തു നിന്നും ബസ്സിൽ കട്ടപ്പനയിലേക്ക് വരുന്നതിനിടെ ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. സംഘർഷം മൂർച്ചിച്ചതോടെ സുനിറാമിനെ പ്രതികൾ രണ്ടു പേരും ചേർന്ന് ബസ്സിൽ നിന്നും പുറത്തേക്ക് തള്ളിയിടുകയായിരുന്നു. എന്നാൽ ബസ് ജീവനക്കാർ ഈ സംഭവം അറിഞ്ഞിരുന്നില്ലന്ന നിലപാടാണെടുത്തത്.
യാത്രക്കാരെയും പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. അതിനാൽ ആരും സംഭവം പുറത്ത് പറഞ്ഞില്ല. എന്നാൽ പോലീസ് അന്വേഷണം ശക്തമാക്കിയതോടെ ബസ് ജീവനക്കാരെയും സംഘത്തിലെ മറ്റ് അംഗങ്ങളെയും ഇടുക്കി പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് സംഭവം പുറത്തായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മരണമടഞ്ഞ സുനിറാമിന് നടത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം കോട്ടയത്ത് തന്നെ മൃതദേഹം സംസ്ക്കരിച്ചു. എസ് ഐ മാരായ അജയകുമാർ , ജോർജുകുട്ടി ജോഷി ജോസഫ് ഉൾപ്പെടെയുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
ഇടുക്കി ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ