ആപ്പ്ജില്ല

Idukki Landslide Deaths: പെട്ടിമുടിയില്‍ മരണം 17; കാണാതായ 54 പേര്‍ക്കായുള്ള തെരച്ചില്‍ നാളെയും തുടരും

നാടിനെ നടുക്കിയ മൂന്നാർ രാജമല പെട്ടിമുടി ദുരന്തത്തിൽ ഇതുവരെ മരിച്ചത് 17 പേർ. ബാക്കിയുള്ള 54 പേർക്കായി തെരച്ചിൽ ഊർജ്ജിതമായി നടക്കുകയാണ്. പോലീസ് ഫയർഫോഴ്സ് ദുരന്തനിവാരണ സേന മറ്റ് സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെ നൂറിലധികം പേരാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്.

Lipi 7 Aug 2020, 8:14 pm
ഇടുക്കി: ദുരിതപെയ്ത്തില്‍ പെട്ടിമുടിയിലെ മരണം 17 ആയി. വൈകുന്നേരം വരെ നടത്തിയ തെരച്ചിലില്‍ 12 പേരെ പരിക്കുകളോടെയും കണ്ടെത്തി. നാല് ലയങ്ങളില്‍ കഴിഞ്ഞിരുന്ന 83 പേരാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് വലിയൊരുപ്രദേശം മുഴുവനായി ഇടിഞ്ഞ് പെട്ടിമുടിയെ ദുരിതത്തിലെത്തിച്ചത്.
Samayam Malayalam പെട്ടിമുടി ദുരന്തം


Also Read: കനത്ത മഴ։ മലങ്കര ഡാമിലെ എല്ലാ ഷട്ടറുകളും ഒന്നരമീറ്റര്‍ ഉയര്‍ത്തി

ഗാന്ധിരാജ് (48),ശിവകാമി (38) ,വിശാല്‍ (12) രാമലക്ഷ്മി, (40) മുരുകന്‍, (46) മയില്‍ സ്വാമി (48), കണ്ണന്‍ (40),അണ്ണാദുരൈ ( 44),രാജേശ്വരി (43),കൗസല്യ (25) തപസ്സിയമ്മാള്‍ (42),സിന്ധു (13),നിധീഷ് (25),പനീര്‍ശെല്‍വം( 50), ഗണേശന്‍ (40) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പരിക്കേറ്റ 12 പേരില്‍ 9 പേര്‍ റ്റാറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മൂന്നുപേരുടെ പരിക്കുകള്‍ ഗുരുതരമാണ്. ഇവരെ എറണാകുളം ജില്ലയിലെ ആശുപത്രിയിലേക്ക് തുടര്‍ ചികിത്സയ്ക്കായി എത്തിച്ചു.

Also Read: പെട്ടിമുടിയില്‍ വന്‍ മണ്ണിടിച്ചില്‍; 20ഓളം കുടുംബങ്ങള്‍ മണ്ണിനടയില്‍, രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

ലയങ്ങളിലുണ്ടായിരുന്ന 54 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരിച്ചില്‍ നാളെയും തുടരും കെഡിഎച്ച്പി കമ്പനിയിലെ നയമ്മക്കാട് എസ്റ്റേറ്റിലെ ഫാക്ടറി, എസ്റ്റേറ്റ് തൊഴിലാളികളാണ് പെട്ടിമുടയിലെ ഈ ലയങ്ങളില്‍ താമസിച്ചിരുന്നത്. 30 മുറികളുള്ള നാലു ലയങ്ങളും പൂര്‍ണമായി തകര്‍ന്നു. വലിയൊരു പ്രദേശം മുഴവന്‍ മണ്ണും വലിയ പാറക്കല്ലുകളും നിറഞ്ഞ് നികന്ന അവസ്ഥയിലാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മേഖലിയില്‍ ശക്തമായ മഴ അനുഭവപ്പെട്ടിരുന്നു. രാത്രി നടന്ന ദുരിതവാര്‍ത്ത പുറംലോകത്തെത്തിയത് ഏറെ വൈകിയാണ്.

Also Read: ജില്ലയിൽ തന്നെ കൊവിഡ് പരിശോധന വേണമെന്ന് ആവശ്യം; ഫലങ്ങൾ വൈകുന്നുവെന്ന് പരാതി

മൂന്നാറില്‍ നിന്ന് 20 കിലോമീറ്ററിലധികം ദൂരെയാണ് പെട്ടിമുടി സ്ഥിതി ചെയ്യുന്നത്. മറ്റ് ലയങ്ങളിലെ തൊഴിലാളികളാണ് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. തുടര്‍ന്ന് പോലീസ്, ഫയര്‍ഫോഴ്‌സ് വിവിധ വകുപ്പുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കു‌ചേര്‍ന്നു. ദുരന്തനിവാരസേനയുടെ പ്രത്യേക സംഘങ്ങളും തെരച്ചിലിനായി പെട്ടിമുടിയില്‍ എത്തി. ഇടുക്കി എംപി ഡീന്‍ക്കുര്യാക്കോസ്,ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍, ദേവികുളം സബ്കളക്ടര്‍ പ്രേംകൃഷ്ണന്‍,മൂന്നാര്‍ ഡിവൈഎസ്പി രമേഷ്‌കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുന്നത്. പത്തിലധികം ജെസിബികളും ഹിറ്റാച്ചികളും മേഖലയില്‍ തെരച്ചിലിനായി എത്തിച്ചിട്ടുണ്ട്. വലിയ പാറക്കല്ലുകളും ചെളിയും തെരച്ചിലിന് വെളല്ലുവിളിയായി. കനത്ത മഴയും മൂടല്‍മഞ്ഞുംമൂലം തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തുകയായിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്