ആപ്പ്ജില്ല

പത്തുമണി പൂവിലൂടെ വരുമാനം; ക്ലിക്കായി ക്ലിൻ്റിൻ്റെ ഐഡിയ, വീഡിയോ കാണാം

മണിക്കൂറുകളുടെ വിരസത വിരിഞ്ഞ ലോക്ക് ഡൗൺ കാലത്ത് പത്തുമണി പൂവിലൂടെ വരുമാനം വിരിയിച്ച് ഒരു വിദ്യാർഥി കർഷകൻ. ഇടുക്കി ഇരട്ടയാർ സ്വദേശി ക്ലിൻ്റ് ആണ് പത്തുമണി പൂക്കൾ കൃഷി ചെയ്ത് വിൽപ്പന നടത്തുന്നത്.

Edited byദീപു ദിവാകരൻ | Lipi 19 May 2022, 2:14 am

ഹൈലൈറ്റ്:

  • പത്തുമണി പൂക്കൾ നട്ടു വളർത്തി വിൽപന നടത്തി ക്ലിൻ്റ്.
  • ഇടുക്കി ഇരട്ടയാർ സ്വദേശിയാണ് ഈ വിദ്യാർഥി.
  • 100 ലേറെ വ്യത്യസ്ത പത്തുമണി പൂക്കളുടെ ശേഖരവും വിപണനവും ക്ലിൻ്റിനുണ്ട്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
സോജൻ സ്വരാജ്
കട്ടപ്പന (Idukki): ലോക്ക് ഡൗൺ കാലത്ത് വീടിന് പുറത്തിറങ്ങാനാവാതെ ഒരുപാട് മണിക്കൂറുകൾ വിരസത വിരിഞ്ഞാടിയപ്പോൾ ക്ലിന്റ് എന്ന ബിഎഡ് വിദ്യാർഥി കുറേ പത്തുമണി പൂക്കൾ നട്ടു വളർത്താൻ തീരുമാനിച്ചു. ഒന്നും രണ്ടുമായി തുടങ്ങിയ പത്തുമണി പൂക്കൾ പത്തും ഇരുപതും വ്യത്യസ്ത ഇനങ്ങളായി പെരുകി. അങ്ങനെ ഒരു ദിവസം മുറ്റത്ത് പൂക്കൾ വിരിയുന്നതിനൊപ്പം ക്ലിന്റിന്റെ മനസിലൊരു ആശയം കൂടി വിരിഞ്ഞു. ഈ ചെടികളൊക്കെ ഒന്ന് വിൽക്കാൻ ശ്രമിച്ചാലോ എന്ന്.

സ്വന്തം വാട്സാപ്പിലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമൊക്കെയായി ചെടികളുടെ ഫോട്ടോയൊക്കെ വെച്ച് ചെറു പരസ്യമങ്ങ് ചെയ്തു. മുറ്റത്തെ പൂക്കളിൽ തേനീച്ച എത്തും പോലെ ക്ലിന്റിന്റെ പരസ്യം കണ്ട് ആവശ്യക്കാരും പറന്നെത്തി. അങ്ങനെ നേരം പോക്കിന് തുടങ്ങിയ ചെടിക്കൃഷി അങ്ങ് കാര്യമാകുകയും ഒരു പരീക്ഷണത്തിന് തുടങ്ങിയ ചെടി കച്ചവടം അങ്ങ് പന്തലിക്കുകയും ചെയ്തു. ഇപ്പോൾ സ്വദേശിയും വിദേശിയും ഉൾപ്പെടെ 100 ലേറെ വ്യത്യസ്ത പത്തുമണി പൂക്കളുടെ ശേഖരവും വിപണനവും ക്ലിന്റിനുണ്ട്. അതോടൊപ്പം മികച്ചൊരു വരുമാനവും. ഇടുക്കി ജില്ലയിലെ ഈ വർഷത്തെ ഏറ്റവും മികച്ച ഉദ്യാന കർഷകനായി തെരഞ്ഞെടുക്കപ്പെട്ട യുവകർഷകനും അതോടൊപ്പം ബിഎഡ് വിദ്യാർഥിയുമാണ് ഇരട്ടയാർ സ്വദേശി ക്ലിൻ്റ്.

അന്ന് തോറ്റത് ഒറ്റ വോട്ടിന്, ഇന്നത്തെ വിജയം 50 ശതമാനത്തിലേറെ വോട്ട് നേടി; ഇടമലക്കുടിയില്‍ നിമലാവതിയുടെ തിരിച്ചുവരവ്

പൂക്കച്ചവടം പച്ചപിടിക്കുന്നു

ആദ്യഘട്ടം ചെറിയ തോതിൽ ആരംഭിച്ച ചെടിക്കച്ചവടം പതിയെ ആവശ്യക്കാരേറി വന്നതോടെ പച്ചപിടിച്ചു. തുടക്കത്തിൽ സമീപ പ്രദേശങ്ങളിൽ നിന്നും പിന്നീട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് ആവശ്യക്കാരെത്തിയതെങ്കിൽ മറ്റു ജില്ലകളിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്നാട്ടിൽ നിന്നു പോലും ആവശ്യക്കാർ തേടിയെത്തി. ആവശ്യക്കാർ കൂടി വരും തോറും ചെടികളുടെ വ്യത്യസ്തതകളിലും എണ്ണം കൂടി വന്നു. 100 ന് മുകളിൽ വ്യത്യസ്ത ഇനങ്ങളുടെ ശേഖരവും ക്ലിന്റിന്റെ ഉദ്യാനത്തിൽ സജ്ജമായി.

വില 10 മുതൽ 100 വരെ

ഓർഡർ അനുസരിച്ച് ആവശ്യക്കാർക്ക് കൊറിയർ ചെയ്ത് ചെടികൾ അയച്ചു കൊടുക്കുന്നതാണ് രീതി. 10 രൂപ മുതൽ 100 രൂപ വരെ നിരക്കിലാണ് ചെടികൾ വിൽപ്പന നടത്തുന്നത്. ചകിരിച്ചോറും മണ്ണും കലർത്തിയുള്ള പായ്ക്കറ്റിലാണ് ആവശ്യക്കാർക്ക് അയച്ചു കൊടുക്കുന്നത്. ഇത്തരത്തിൽ അയക്കുന്നത് അഞ്ചു ദിവസം വരെ വാടാതെ ഇരിക്കുമെന്നാണ് ക്ലിന്റ് പറയുന്നത്. ഇതിലൂടെ വരുമാനം കണ്ടെത്താൻ തുടങ്ങിയതോടെ ഉദ്യാനം വിപുലപ്പെടുത്താൻ തുടങ്ങി. അങ്ങനെ " തിരുഹൃദയ " ചെടികളും ഹാംങ്ങിങ് പോർട്ടുകളും ധാരാളമായി എത്തിച്ചു പരിപാലിച്ച് അവയുടെയും വിപണനം ആരംഭിച്ചു. ഇപ്പോൾ 70 ഇനത്തിലധികം വ്യത്യസ്തങ്ങളായ തിരുഹൃദയ ചെടികളും 50 ലേറെ ഇനത്തിൽപ്പെട്ട ഹാങ്ങിങ് പോർട്ടുകളും ക്ലിന്റിന്റെ വീടിന് മുന്നിലെ ഉദ്യാനത്തിൽ വിൽപ്പനയ്ക്കുണ്ട്.

ഇടുക്കിയുടെ മനോഹാരിത സിമൻ്റ് റിലീഫിൽ; ജോസ് ആൻ്റണിയുടെ വീട്ടിലെ കാഴ്ചകൾ ആരെയും അത്ഭുതപ്പെടുത്തും, വീഡിയോ കാണാം

ചെടിപരിപാലനം കുടുംബ സമേതം

ക്ലിന്റിന്റെ ഉദ്യാനത്തിലെ ചെടിപരിപാലനത്തിൽ മാതാപിതാക്കളായ പച്ചാപറമ്പത്ത് ചെറിയാനും മേഴ്സിയും സജീവമായി ഒപ്പമുണ്ട്. ലബ്ബക്കട ജെപിഎം കോളേജിലെ കോമേഴ്സിലെ ബിഎഡ് വിദ്യാർഥിയായ ക്ലിന്റ് തന്റെ പഠനത്തിലെ ചിലവെല്ലാം ഈ ചെടി വിൽപ്പനയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് കണ്ടെത്തുന്നത്. പഠനത്തെ ബാധിക്കാതെ രാവിലെയും വൈകിട്ടുമായാണ് ചെടിപരിപാലനം. തന്റെ പ്രവർത്തനങ്ങളുടെ അംഗികാരമായി 2021 വർഷത്തെ ജില്ലയിലെ മികച്ച ഉദ്യാന കർഷകനുള്ള "ഉദ്യാന ശ്രഷ്ഠ" പുരസ്കാരവും ക്ലിന്റിനെ തേടിയെത്തി. പത്തുമണി ചെടിയായാലും ഹാംങ്ങിങ് പോർട്ട് ആയാലും കൂടുതൽ വ്യത്യസ്തകളെയാണ് ക്ലിന്റ് ഇനിയും തേടുന്നത്.

ഇടുക്കി ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


ഇടുക്കി ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ



Topic: Idukki News, Idukki Pathumani Plant Cultivation, Pathumani Plant Online
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്