ഇടുക്കി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നാര്‍ ടൗണില്‍ പ്രഖ്യാപിച്ചിരുന്ന സമ്പൂര്‍ണ ലോക്ഡൗണ്‍ ഞായറാഴ്ചയോടെ പിന്‍ലിക്കുമെന്ന് ദേവികുളം സബ്കളക്ടര്‍ പ്രേം കൃഷ്ണന്‍ വ്യക്തമാക്കി. കര്‍ശന നിബന്ധനകളോടെയാണ് സമ്പൂര്‍ണ ലോക്ഡൗണ്‍ പിന്‍വലിക്കുന്നത്. ആഴ്ചയില്‍ നാല് ദിവസം 10 മുതല്‍ 5 വരെ കച്ചവട സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. അതേ സമയം ജ്വല്ലറി, വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ ഫാന്‍സി സ്റ്റോറുകള്‍ എന്നിവ പൂര്‍ണമായും അടച്ചിടാനാണ് തീരുമാനം.
സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം അടുത്തയാഴ്ചയോടെ കൂടുതല്‍ ഇളവുകള്‍ വരുത്താനാണ് ആലോചിക്കുന്നതെന്ന് സബ്. കളക്ടര്‍ അറിയിച്ചു. വിവിധ വ്യാപാരി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ജ്വല്ലറികള്‍, വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍, ഫാന്‍സി സ്റ്റോറുകള്‍ എന്നിവ ഒഴികെയുള്ള കടകള്‍ തുറക്കാം. ആഴ്ചയില്‍ രണ്ട് ദിവസം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അണുനാശിനി തളിക്കാനും തീരുമാനമായി.
Also Read: ഇന്ത്യൻ നാവികസേനയിലും കൊവിഡ് ബാധ; 15ൽ അധികം നാവികരിൽ വൈറസ് സ്ഥിരീകരിച്ചു
തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറികളുമായി എത്തുന്ന ലോറികളിലെ ഡ്രൈവര്‍മാരെയും സഹായികളെയും വീട്ടിലേക്ക് വിടുകയില്ല. അവര്‍ക്ക് ടൗണില്‍ താമസിക്കുന്നതിന് വ്യാപാരികള്‍ സൗകര്യം ഒരുക്കണം. പ്രദേശത്ത് കൊവിഡ് വീണ്ടും റിപ്പോര്‍ട്ട് ചെയ്താല്‍ ഇളവുകള്‍ വീണ്ടും ഒഴിവാക്കും. തമിഴ്‌നാട്ടില്‍ നിന്നും ബന്ധുക്കളെ മൂന്നാറില്‍ എത്തിച്ചാല്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.