കട്ടപ്പന: പത്രങ്ങൾ കൊണ്ട് മനോഹര വസ്ത്രങ്ങളുണ്ടാക്കി വ്യത്യസ്തരാകുകയാണ് പരപ്പ് പോക്കാട്ട് ബിജു-ബിന്ദു ദമ്പതികളുടെ മക്കളായ ലക്ഷമിയും പാർവതിയും. ഫാഷൻ ഡിസൈനർമാരെ വെല്ലുന്ന തരത്തിലാണ് ഇവർ പത്ര കടലാസുപയോഗിച്ച് വസ്ത്രങ്ങൾ നിർമിച്ചിരിക്കുന്നത്. ലോക് ഡൗണിന്റെ വിരസതയിൽ നിന്നുമാണ് ഈ ആശയം രൂപം കൊണ്ടത്. തയ്യൽ തൊഴിലാളിയായ അമ്മ ബിന്ദു ഉടുപ്പുകൾ നെയ്യുന്നതുകണ്ടാണ് ഈ സഹോദരിമാർ പേപ്പറിൽ പരീക്ഷണം നടത്തിയത്.
ഫാഷൻ മേഖലയിൽ കഴിവ് തെളിയിക്കണമെന്ന് ലക്ഷ്മിയും സിനിമാതാരമാകുക എന്നതാണ് ആഗ്രഹമെന്ന് പാർവതിയും പറയുന്നു. സ്വരാജ് സയൺ പബ്ലിക്ക് സ്കൂൾ വിദ്യാർത്ഥിനിയായ ലക്ഷമിയും മേരികുളം മരിയൻ പബ്ലിക്ക് സ്കൂൾ വിദ്യാർത്ഥിനിയായ പാർവതിയും നിമിഷങ്ങൾകൊണ്ടാണ് ഇത്തരത്തിൽ പത്ര കടലാസിൽ വസ്ത്രങ്ങൾ നിർമിക്കുന്നത്.
പത്രങ്ങൾ കൃത്യമായ അളവിൽ മടക്കിയെടുത്ത പശ ഉപയോഗിച്ച് ഒട്ടിച്ചെടുക്കുകയാണ് ചെയ്യന്നത്. ഉടുപ്പിനൊപ്പം കാതിലെ കമ്മലും കയ്യിലെ വളയും മോതിരവും കഴുത്തിലെ മാലയുമെല്ലാം പേപ്പറുകൾ കൊണ്ടാണ് നിർമിക്കുന്നത്. മാതാപിതാക്കൾ പൂർണ പിന്തുണയുമായി ഇരുവർക്കുമൊപ്പമുണ്ട്. പത്ര കടലാസിൽ വ്യസ്ത്യസ്ത ഫാഷനിലുള്ള കൂടുതൽ ഉടുപ്പുകൾ നിർമിക്കാനുള്ള ഒരുക്കത്തിലാണ് ഈ സഹോദരിമാർ.