കട്ടപ്പന: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ കുറ്റാരോപിതനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടും തൊടുപുഴയിൽ സമരം ചെയ്ത കോൺഗ്രസ് പ്രവർത്തകരെ അകാരണമായി മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന സിവിൽ സ്റ്റേഷനിലേക്ക് കരിങ്കൊടി മാർച്ച് നടത്തി.
രാജീവ് ഭവനിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി സിവിൽ സ്റ്റേഷൻ പടിക്കൽ എത്തിയതോടെ പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു. തുടർന്ന് നടന്ന ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.എൻ ഗോപി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പാതയിലെ ഗതാഗതം തടസ്സപ്പെട്ടത് 2 മണിക്കൂർ
യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ചിനെ തുടർന്ന് കട്ടപ്പന- കുട്ടിക്കാനം സംസ്ഥാന പാതയിൽ ഐ റ്റി ഐ ജംഗ്ഷൻ മുതൽ സ്കൂൾ കവല വരെയുള്ള ഗതാഗതം തടസ്സപ്പെട്ടത് 2 മണിക്കൂർ. പ്രതിഷേധ മാർച്ച് കണക്കിലെടുത്ത് രാവിലെ 11 മണി മുതൽ ഇതുവഴിയുള്ള ഗതാഗതം പൊലീസ് പൂർണ്ണമായും നിരോധിച്ചു. കോട്ടയം റൂട്ടിൽ നിന്നുള്ള വാഹനങ്ങൾ സ്കൂൾ കവലയിൽ നിന്നുള്ള ബൈപ്പാസ് റോഡിലൂടെയാണ് ടൗണിലേയ്ക്ക് കടത്തി വിട്ടത്. ഇത് നഗരത്തിൽ വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കി.11 മുതൽ റോഡ് അടച്ചെങ്കിലും 12.15 ഓടെയാണ് പ്രതിഷേധക്കാർ ഐ.റ്റി. ഐ ജംഗ്ഷനിൽ ബാരിക്കേഡിന് സമീപം എത്തിയത്. വിവിധ ആവശ്യങ്ങൾക്കായി മിനി സിവിൽ സ്റ്റേഷനിൽ എത്തിയ മുതിർന്നവരും യൂത്ത്കോൺഗ്രസ് സമരത്തെ തുടർന്ന് വലഞ്ഞു.