ആപ്പ്ജില്ല

പാർട്ടിക്ക് വേണ്ടി ചാകും, ഇപ്പോഴിതാ കൊല്ലാനും! ആരാണ് നിഖിൽ പൈലി?

ധീരജിനു കുത്തേറ്റ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ട നിഖിൽ പൈലിയെ എറണാകുളത്തേക്കുള്ള ബസിൽ നിന്നാണ് പോലീസ് പിടികൂടിയത്. യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡൻ്റാണ് നിഖിൽ.

Samayam Malayalam 10 Jan 2022, 9:12 pm
ഇടുക്കി (Idukki): ജില്ലാ ആസ്ഥാനത്തെ കോൺഗ്രസിൻ്റെ സജീവമുഖമാണ് നിഖിൽ പൈലി എന്ന യൂത്ത് കോൺഗ്രസ് നേതാവ്. കോൺഗ്രസിൻ്റെയോ പോഷകസംഘടനകളുടെയോ പരിപാടി ഏതുമാകട്ടെ എന്തിനും ഏതിനുമായി നിഖിൽ പൈലി സംഘാടനവുമായി മുന്നിലുണ്ടാകും. നിലവിൽ യൂത്ത് കോൺഗ്രസിന്റെ വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റാണ് നിഖിൽ. അതുകൊണ്ട് തന്നെ എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ നിഖിലിനെ മുഖ്യസ്ഥാനത്ത് പോലീസ് സംശയിക്കുന്നതിനാൽ കോൺഗ്രസ് നേതൃത്വത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അധികം ജനവാസമോ തിരക്കോ ഇല്ലാത്ത സ്ഥലത്താണ് ഇടുക്കി എൻജിനീയറിങ് കോളേജ് സ്ഥിതി ചെയ്യുന്നത്. ഇവിടെ പുറത്തു നിന്നെത്തിയ സംഘത്തിലൊരാൾ കത്തിയുമായി എത്തിയത് ആസൂത്രിതമായി കൊലപ്പെടുത്താനായിരുന്നു എന്നാണ് സിപിഎം-എസ്എഫ്ഐ നേതൃത്വം ആരോപിക്കുന്നത്.
Samayam Malayalam report on nikhil paily who caught in connection with idukki sfi worker dheeraj rajendran case
പാർട്ടിക്ക് വേണ്ടി ചാകും, ഇപ്പോഴിതാ കൊല്ലാനും! ആരാണ് നിഖിൽ പൈലി?



​മികച്ച വിദ്യാഭ്യാസം നേടിയെങ്കിലും ജോലി നോക്കിയില്ല

കെഎസ്‍യുവിലൂടെ രാഷ്ട്രീയ രംഗത്തേയ്ക്ക് എത്തിയ നിഖിൽ ഭേദപ്പെട്ട വിദ്യാഭ്യാസം നേടിയെങ്കിലും ജോലിക്ക് ശ്രമിക്കാതെ രാഷ്ട്രീയത്തിൽ സജീവമാകുകയായിരുന്നു. മുമ്പ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലുള്ള ഹിൽവ്യു പാർക്കിൽ താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്തിരുന്നു. ഒരു വർഷം മുമ്പായിരുന്നു നിഖിലിന്റെ വിവാഹം. ഭാര്യയുടെ പ്രസവം അടുത്തിരിക്കെയാണ് നിഖിൽ കൊലപാതക കേസിൽ അറസ്റ്റിലാവുന്നത്.

​കോൺഗ്രസ് നേതൃത്വം പ്രതിസന്ധിയിൽ

സമരത്തിലായാലും സംഘർഷത്തിലായാലും അടിക്കടി എന്ന മട്ടിൽ പ്രതിരോധിക്കുന്ന രാഷ്ട്രീയശൈലിയാണ് നിഖിലിൻ്റേതെന്നാണ് സിപിഎം നേതൃത്വം ആരോപിക്കുന്നത്. പ്രതിഷേധങ്ങളിലും പ്രവർത്തനങ്ങളിലുമെല്ലാം സജീവസാന്നിധ്യമാണെങ്കിലും മുൻകാലകേസുകളൊന്നും നിഖിലിന്റെ പേരിലില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് നിലവിൽ ജില്ലയിലെ കോൺഗ്രസ് വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. കോൺഗ്രസിൻ്റെ സജീവ പ്രവർത്തകൻ തന്നെ പിടിയിലായ സ്ഥിതിക്ക് ഏറെ നേരം ഈ മൗനം തുടരാനുമാവില്ല. പ്രതികരണം ആരാഞ്ഞാൽ കൊലപാതകത്തിൽ അപലപിക്കുന്നുണ്ടെങ്കിലും മിക്ക കോൺഗ്രസ് നേതാക്കളും ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കാൻ തയാറായിട്ടില്ല.

​സോഷ്യൽ മീഡിയയിലും കടന്നാക്രമണം

സോഷ്യൽ മീഡിയയിൽ സിപിഎമ്മിനെയും നേതാക്കളെയും കടന്നാക്രമിക്കുന്ന പോസ്റ്റുകൾ നിരന്തരം ഇടാറുള്ളയാളാണ് നിഖിൽ. മഹാരാജാസ് കോളേജിൽ കുത്തേറ്റു മരിച്ച അഭിമന്യുവിന്റെ കൊലപാതകത്തേയും ന്യായികരിച്ച് നിഖിൽ പോസ്റ്റ് ഇട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെയും പരിഹസിച്ച് നിരവധി പോസ്റ്റുകൾ നിഖിലിന്റെ വാളിൽ കാണാം. നാലു ദിവസം മുമ്പ് ഇട്ട ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെക്കുന്ന ആശയം പോലും '' തലയ്ക്ക് വെളിവില്ലാത്തവരോട് സംസാരിച്ചിട്ട് കാര്യമില്ലെന്നും അവിടെ ഉപയോഗിക്കേണ്ടത് ആയുധമാണെന്നും'' ഉള്ള ആശയമാണ് ചിത്ര സഹിതം പങ്കുവെച്ചത്. ഇത്തരം സോഷ്യൽ മീഡിയ വിമർശനങ്ങൾ കൊണ്ട് എതിർചേരിയുടെ കണ്ണിലെ കരടായിരുന്നു നിഖിൽ.

​പിടിയിലാകുന്നത് എറണാകുളത്തേയ്ക്കുള്ള യാത്രയിൽ

ധീരജ് രാജേന്ദ്രന് കുത്തേറ്റ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ട നിഖിലിനെ എറണാകുളത്തേക്കുള്ള ബസിൽ നിന്നാണ് പോലീസ് പിടികൂടിയത്. കട്ടപ്പന-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന കൊച്ചിൻ ബസിൽ വെച്ചാണ് നിഖിലിനെ പിടികൂടുന്നത്. ഇടുക്കി-എറണാകുളം അതിർത്തിയായ കരിമണൽ ഭാഗത്തു നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. ബസിൽ നിഖിൽ തനിച്ചാണ് ഉണ്ടായിരുന്നത്. മറ്റ് പ്രവർത്തകരാരും കൂടെയുണ്ടായിരുന്നില്ല. എറണാകുളം ഭാഗത്തേയ്ക്ക് കടക്കാനുള്ള ശ്രമമായിരുന്നു എന്നാണ് കരുതുന്നത്. കസ്റ്റഡിയിലെടുത്ത നിഖിലിനെ ചോദ്യം ചെയ്താലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്