ഇടുക്കി: മൂന്നാറില്‍ വീണ്ടും വിരുന്നെത്തി കാട്ടാനകൂട്ടം. ഇന്ന് പുലര്‍ച്ചെ മൂന്നാറിലെത്തിയ കാട്ടാകള്‍ ടൗണിലെ പച്ചക്കറി കട കാലിയാക്കിയാണ് മടങ്ങിയത്. ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ മൂന്നാറിലെത്തുന്ന കൊമ്പന്മാര് ഇപ്പോള്‍ ഇവിടുത്തെ പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ നാലു ദിവസമായി ഒരുമിച്ച് ചുറ്റിത്തിരിയുന്ന പടയപ്പയും,ഗണേശനുമാണ് ഒരുമിച്ചെത്തി അതിരാവിലയോടെ മൂന്നാര്‍ ടൗണില്‍ വിലസിയത്.
Also Read: കാമുകന്റെ ക്രൂര ആക്രമണത്തിൽ അരക്ക് താഴേക്ക് തളര്‍ന്നു; നൂർജഹാന് ഇത് പ്രതീക്ഷയുടെ പെരുന്നാൾ
പച്ചക്കറി കട കാലിയാക്കി കൊമ്പന്മാര് വിശപ്പടക്കി. മൂന്നാര്‍ നല്ലതണ്ണി പാലത്തിന് സമീപമുള്ള കടയിലാണ് കാട്ടാനകള്‍ എത്തിയത്. ടാര്‍പോളിന്‍ ഷീറ്റ് കൊണ്ട് മറച്ചിരുന്ന കട കൊമ്പുകള്‍ കൊണ്ട് തുരന്ന് അകത്തുള്ള പച്ചക്കറികള്‍ കൊമ്പന്മാർ കൈയ്യടക്കി. പുലര്‍ച്ചെ നാലു മണിയോടെയെത്തി പച്ചക്കറികള്‍ അകത്താക്കി വെട്ടം വീഴുന്നതിനു മുമ്പേ കൊമ്പന്മാര് കാടു കയറുകയും ചെയ്തു. നാലു ദിവസങ്ങള്‍ക്ക് മുമ്പ് പടയപ്പ തനിച്ച് ഈ കടയില്‍ എത്തിയിരുന്നു. ലോക്ക് ഡൗണ്‍ ആയതോടെ ഒറ്റക്കൊറ്റക്ക് ടൗണിലെത്തിയിരുന്ന കാട്ടാനകള്‍ ഇപ്പോള്‍ കൂട്ടിന് ആളെയും കൂട്ടിയാണ് എത്തുന്നത്.
കഴിഞ്ഞ ദിവസം ഈ കാട്ടാനകള്‍ വൈകിട്ട് മുതല്‍ നല്ല തണ്ണി ഹോളി ക്രോസ് ജംഗ്ഷനില്‍ തമ്പടിച്ചിരുന്നു. പുലര്‍ച്ചെ രണ്ടു മണിയോടെ അന്തോണിയാര്‍ കോളനിലെത്തിയ കാട്ടാനകള്‍ കോളനിവാസികളുടെയും ഉറക്കം കെടുത്തി. ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ മൂന്നാര്‍ ടൗണില്‍ ജന സാന്നിധ്യമില്ലാതായതോടെയാണ് കൊമ്പന്മാര് എത്തുന്നത് പതിവായിരിക്കുന്നത്. കൊമ്പന്മാര് മൂന്നാര്‍ കൈയ്യടക്കാന്‍ തുടങ്ങിയതോടെ സന്ധ്യയ്ക്ക് ആറു മണിക്ക് ശേഷം ഏതു സമയത്തും കാട്ടാനകളെത്തുമെന്നുള്ള സാഹചര്യമാണ് നിലവിൽ. ലോക്ക് ഡൗണ്‍ നീണ്ടു പോകുന്ന സാഹചര്യത്തില്‍ രാത്രിക്കാലങ്ങളില്‍ കാട്ടാനകൂട്ടം വലിയ നഷ്ടങ്ങള്‍ മൂന്നാറില്‍ ഉണ്ടാക്കാനും സാധ്യതയേറെയാണ്. പതിവായി കാട്ടാനകളിറങ്ങുന്നതോടെ മൂന്നാറിലെ വ്യാപാരികളും ആശങ്കയിലാണ്.