കണ്ണൂർ: ക്ഷേത്ര കവർച്ച നടത്തിയ സംഘം ഉപേക്ഷിച്ചുവെന്നു കരുതുന്ന തുണിയിൽ പൊതിഞ്ഞ പണവും രണ്ട് സ്ക്രൂ ഡ്രൈവറുകളും ഒരു കുടയും കണ്ടെത്തി. നേരംപോക്ക് നരിക്കുണ്ടത്തെ പൂവളപ്പിൽ ഹോംസ്റ്റേയുടെ മുറ്റത്താണ് ഇവ കണ്ടെത്തിയത്. തിങ്കളാഴ്ച പുലർച്ചെ ഹോംസ്റ്റേയിലെ മുകൾ നിലയിൽ താമസിക്കുന്ന ഇരിട്ടിയിലെ കരിയർ ഗൈഡൻസ് സ്ഥാപനത്തിലെ വിദ്യാർത്ഥിനികളാണ് മുറ്റത്ത് ഉപേക്ഷിക്കപ്പെട്ടനിലയിൽ തുണിക്കെട്ടും കുടയും കാണുന്നത്.
അടുത്തു ചെന്ന് പരിശോധിച്ചപ്പോൾ സമീപത്ത് രണ്ട് സ്ക്രൂ ഡ്രൈവറുകളും പത്തു രൂപയുടെ നോട്ടുകൾ പുറത്ത് ചിതറിക്കിടക്കുന്നതായും കണ്ടതോടെ ഉടൻ തന്നെ ഇവർ ഇരിട്ടി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോഴാണ് തുണിക്കെട്ടിനകത്ത് കുറെ പത്ത് രൂപയുടെ നോട്ടുകളും ചില്ലറത്തുട്ടുകളുമാണെന്ന് കണ്ടെത്തിയത്.
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
പരിശോധനക്ക് ശേഷം ഇവ പോലീസ് കസ്റ്റഡിയിലെടുത്തു. ഏതോ ഭണ്ഡാരം കുത്തി പൊളിച്ചെടുത്ത് കവർന്ന പണമാണ് ഇതെന്നാണ് പോലീസ് കരുതുന്നത്. എന്നാൽ സമീപ പ്രദേശത്തെവിടെയും ഭണ്ഡാരമോഷണം നടന്നതായി പരാതിയുണ്ടായിട്ടില്ല. ഞായറാഴ്ച്ചരാത്രിയിൽ 11 മണിയോടെ ഹോംസ്റ്റേയുടെ അയൽ വീട്ടിലെ നായകൾ ബഹളംവെക്കുന്നതു ശ്രദ്ധയിൽ പെട്ടതായി ഇവിടുത്തെ താമസക്കാരൻ പറഞ്ഞു. നായ പിന്നാലെ ഓടിയപ്പോൾ ഇവ ഉപേക്ഷിച്ച് കടന്നു കളഞ്ഞതാവാമെന്നാണ് പോലിസിന്റെ നിഗമനം. ഇരിട്ടി പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.