പോലീസെത്തി കിറ്റുകൾ കസ്റ്റഡിയിലെടുത്തു
പൂവളപ്പ് തെരുവ് ഗണപതി ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്താന്‍ ശ്രമിച്ചത്. സിപിഎം വനിതാ നേതാവിന്റെ നേതൃത്വത്തില്‍ നടത്തിയ അരി–പല വ്യഞ്ജന കിറ്റ് വിതരണം ബിജെപി പ്രവര്‍ത്തകരെത്തി തടയുകയായിരുന്നു. സ്ഥലത്ത് സംഘർഷമുണ്ടായതിനെ തുടര്‍ന്ന് തലശേരി ടൗൺ പോലീസെത്തി വിതരണത്തിന് വെച്ച കിറ്റുകള്‍ കസ്റ്റഡിയിലെടുത്തു. അരി വിതരണം മാത്രമല്ല സൗജന്യമായി പാർട്ടി പത്രവും വിതരണം വ്യാപകമായി നടത്തി വരുന്നുണ്ടെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ പരാതി.
വോട്ടുകൾ പിടിച്ചുനിർത്താനെന്ന് ബിജെപി, പങ്കില്ലെന്ന് സിപിഎം
മുഖ്യമന്ത്രിയുടെ നാടായ തലശേരിയില്‍ അരിയും പാർട്ടി പത്രവും കൊടുത്തുള്ള വോട്ട് പിടുത്തം സിപിഎമ്മിന് കൈവിട്ടു പോകുന്ന പാര്‍ട്ടി വോട്ടുകള്‍ പിടിച്ചു നിര്‍ത്താനുള്ള അവസാന ശ്രമമാണെന്നു ബിജെപി നേതൃത്വം ആരോപിച്ചു. എന്നാൽ സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്നാണ് സിപിഎം നേതൃത്വത്തിൻ്റെ വിശദീകരണം. ഇതിനിടെ സംഭവത്തെ കുറിച്ച് ജില്ലാ കളക്ടർ ടി വി സുഭാഷ് വിശദീകരണം തേടിയിട്ടുണ്ട്.
നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍, ബൂത്തുകള്‍ തുടങ്ങിയവ സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള പരാതികള്‍ അതത് നോഡല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കണമെന്നും എഴുതി നല്കുന്ന പരാതികളില്‍ ഉചിതമായ നടപടിയുണ്ടാകുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ പ്രശ്ന ബൂത്തുകളുടെ കാര്യത്തിലും ധാരണയായിട്ടുണ്ട്. പ്രശ്ന ബാധിത ബൂത്തുകള്‍ സംബന്ധിച്ചും പ്രത്യേക സുരക്ഷാ സംവിധാനം വേണ്ട ബൂത്തുകള്‍ സംബന്ധിച്ചും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പട്ടിക നല്‍കാവുന്നതാണ്. ഹരിത തെരഞ്ഞെടുപ്പ് ആയതിനാല്‍ പ്രചാരണത്തിലും പ്രവര്‍ത്തനങ്ങളിലും ഹരിത പ്രോട്ടോകോള്‍ പാലിക്കണമെന്ന് കളക്ടർ പറഞ്ഞു.
പ്രശ്നബാധിത ബൂത്തുകളില്‍ കൂടുതല്‍ പോലീസ്
കൊവിഡ്-19 പശ്ചാത്തലത്തില്‍ ഇത്തവണ ബൂത്തില്‍ അധികമായി ഒരു ഉദ്യോഗസ്ഥനെ കൂടി നിയോഗിക്കും. തെരഞ്ഞെടുപ്പ് പരാതികള്‍ തീര്‍ക്കുന്നതിനായി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക ഇലക്ഷന് കണ്ട്രോള് റൂം തുടങ്ങിയതായി എസ്പി യതീഷ് ചന്ദ്ര പറഞ്ഞു. പ്രശ്നബാധിത ബൂത്തുകളില്‍ കൂടുതല്‍ പോലീസിനെ നിയോഗിക്കും. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ബൂത്തുകളില്‍ കമാന്റോകളുടെ സാന്നിധ്യമുണ്ടാകും.
വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തും
ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ഏറ്റവുമധികം അപേക്ഷ നല്‍കിയത് കണ്ണൂരില്‍ നിന്നാണ്. അലോട്ട്മെന്റ് അനുസരിച്ച് ആവശ്യമുള്ളിടത്ത് വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തും. പോലീസിന്റെ കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ള ബൂത്തുകളുടെ പട്ടികയുണ്ടെങ്കില്‍ എഴുതി നല്കാന് രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറാകണം. പ്രശ്ന ബാധിത പ്രദേശങ്ങളില്‍ എസ്ഐയുടെ കീഴില്‍ നാല് പോലീസുകാര്‍ ഉള്‍പ്പെടുന്ന പട്രോളിംഗ് ടീമിനെ നിയോഗിക്കുമെന്നും എസ്പി പറഞ്ഞു.
പ്രദേശിക തർക്കങ്ങൾ നേതൃത്വം ശ്രദ്ധിക്കണം
രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള പ്രാദേശിക തര്‍ക്കങ്ങള്‍ വലിയ സംഘര്‍ഷത്തിലേക്ക് വളരാതെ നോക്കാന്‍ അതത് നേതൃത്വങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കൊവിഡ് 19 പ്രോട്ടോകോള്‍ ലംഘനമുണ്ടാവുന്നുണ്ടെന്നും ഇത് പരിശോധിക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഏകപക്ഷീയമായി ബൂത്തുകള്‍ മാറ്റുന്നത് ശരിയല്ല. ചില ഉദ്യോഗസ്ഥരുടെ വേഗക്കുറവ് മൂലം പോളിംഗ് മന്ദഗതിയിലാവാന്‍ സാധ്യതയുണ്ടെന്നും ഇത് ശ്രദ്ധിക്കണമെന്നും പ്രതിനിധികള്‍ അറിയിച്ചു. സ്വാധീനമുള്ളിടങ്ങളില്‍ എതിര് പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ ബൂത്തില്‍ കയറ്റാതിരിക്കുന്ന പ്രവണതയുണ്ട്. ഇക്കാര്യത്തില്‍ പോലീസിന്റെ ശ്രദ്ധ വേണം. തെരഞ്ഞെടുപ്പ് സുഗമവും കാര്യക്ഷമവുമായി നടത്താനുള്ള പരിശീലനവും നിര്‍ദേശവും ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നും വിവിധരാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പറഞ്ഞു.