ആപ്പ്ജില്ല

'ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു'; കണ്ണൂരിൽ തെരഞ്ഞെടുപ്പ് നീതിപൂർവമാക്കാൻ കേന്ദ്രസേന വേണമെന്ന് പി കെ കൃഷ്ണദാസ്

തദ്ദേശ തെരഞ്ഞെടുപ്പിനായി കണ്ണൂർ ജില്ലയിൽ കേന്ദ്ര സേന വേണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. ജില്ലയിൽ സ്വതന്ത്രവും നീതി പുർവകവുമായ തെരഞ്ഞെടുപ്പ് അപ്രാപ്യവും അസംഭവ്യവുമാണെന്നും അദ്ദേഹം ആരോപിച്ചു.

Lipi 23 Nov 2020, 4:21 pm
കണ്ണൂർ: കണ്ണൂർ ജില്ലയിൽ സ്വതന്ത്രവും നീതി പുർവകവുമായ തെരഞ്ഞെടുപ്പ് അപ്രാപ്യവും അസംഭവ്യവുമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. ഇത് തെളിയിക്കപ്പെടുന്ന സംഭവങ്ങളാണ് ഓരോ ദിവസവും ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലത്തിൽ അതും സ്വന്തം പഞ്ചായത്തിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രത്യേകിച്ച് ബിജെപിയുടെ പ്രചാരണ പ്രവർത്തനം തടയാനും തകർക്കാനും ആസൂത്രിതമായി ശ്രമിക്കുകയാണ്. അതിൻ്റെ ഭാഗമായാണ് ഇന്നലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടെ സിപിഎം പ്രവർത്തകർ ബോംബാക്രമണം നടത്തിയത്. സംഭവത്തിൽ ആറു പ്രവർത്തകർ ഗുരുതരമായ നിലയിൽ ആശുപത്രിയിൽ കഴിയുകയാണെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.
Samayam Malayalam P K Krishnadas
പി കെ കൃഷ്ണദാസ് ധർണയിൽ


Also Read: ചെറുപുഴയില്‍ തെരുവ് കച്ചവടക്കാര്‍ക്കെതിരെ പോലീസിന്‍റെ അസഭ്യ വര്‍ഷം, വീഡിയോ വൈറല്‍... കേസെടുക്കാനുറച്ച് പോലീസ്, പക്ഷേ 'മുഖ്യന്‍ ചതിച്ചു'!!

ഈ പഞ്ചായത്തിൽ യാതൊരു പ്രകോപനവുമില്ല. ഇവിടെ സിപിഎമ്മല്ലാതെ മറ്റാരും പ്രചാരണ പ്രവർത്തനങ്ങൾ നടത്താൻ പാടില്ലെന്നാണ് മാർകിസ്റ്റ് പാർട്ടി പറയുന്നത്. ഭാരതത്തിൻ്റെ അവിഭാജ്യ ഘടകമാണ് കേരളം. കേരളത്തിൻ്റെ അവിഭാജ്യ ഘടകമാണ് കണ്ണൂരും പിണറായിയും. മുഖ്യമന്ത്രിയുടെ പഞ്ചായത്തിൽ മാർക്സിസ്റ്റ് പാർട്ടിയല്ലാത്തവർക്ക് സ്വതന്ത്രമായ നീതിപൂർവമായ നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് പ്രവർത്തനം തിണ്ണ ബലത്തിൻ്റെ അടിസ്ഥാനത്തിൽ കായബലത്തിന്റെ അടിസ്ഥാനത്തിൽ ഒപ്പം പോലിസിന്റെ സഹായത്തോടും സഹകരണത്തോടും കൂടി നിഷേധിക്കുകയാണ്. കേരളത്തിലെ മുഖ്യമന്ത്രിയുടെ സ്വന്തം പഞ്ചായത്ത് ജനാധിപത്യത്തിന്റെ കശാപ്പുശാലയായി മാറിയിരിക്കുകയാണ്. അതിനെതിരായാണ് ബിജെപി ഈ സമരം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: വ്യാജ ഒപ്പെന്ന് പരാതി, നാമനിർദേശപത്രിക പിൻവലിച്ച് കോൺഗ്രസ് സ്ഥാനാർഥി; സിപിഎമ്മിന് എതിരില്ലാത്ത വിജയം

നീതിപൂർവവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് അപ്രാപ്യമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണം. പ്രത്യേകമായ നിരീക്ഷകരെ നിയമിക്കണം. ക്രമസമാധാനം പാലിക്കാൻ വേണ്ടി കേന്ദ്ര സേനയെ കണ്ണൂരിൽ വിന്യസിക്കണം. കേവലം കണ്ണൂർ ജില്ലയിൽ മാത്രമല്ല. കഴിഞ്ഞ കുറെ നാളുകളായി പിണറായി പഞ്ചായത്തിൽ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണ്. ഇന്നലെ ബോംബേറ് നടന്നത് മുഖ്യമന്ത്രിയുടെ വീടിൻ്റെ മുപ്പതു മീറ്ററിനടുത്താണ്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഒരു അഭിപ്രായവും പുറത്തുവന്നിട്ടില്ല. ലോകത്തെവിടെയും എന്തു സംഭവിച്ചാലും പ്രതികരിക്കുന്ന മുഖ്യമന്ത്രി തൻ്റെ സ്വന്തം പഞ്ചായത്തിൽ രാഷ്ടീയ പ്രതിയോഗികളെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചിട്ടും പ്രതികരിച്ചിട്ടില്ല. അന്തർദേശീയ പ്രശ്നങ്ങളിൽ മുഖ്യമന്ത്രി പ്രതികരിക്കും,ആഗോള പ്രശ്നങ്ങളിൽ എത്ര ചെറുതായാലും മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടാകും പക്ഷേ സ്വന്തം പഞ്ചായത്തിൽ സ്വന്തം പാർട്ടി പ്രവർത്തകർ നടത്തുന്ന ജനാധിപത്യ മനുഷ്യ കശാപ്പുകൾക്കു മുൻപിൽ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. സിപിഎം പ്രവർത്തകരുടെ നിലപാടു തന്നെയാണ് ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിക്കുമുള്ളതെന്നാണ് മനസിലാക്കാൻ കഴിയുന്നതെന്നും പി കെ കൃഷ്ണദാസ് കുറ്റപ്പെടുത്തി.

Also Read: കണ്ണൂരിൽ കള്ളവോട്ടിനായി പുതിയ 'അവതാരങ്ങൾ'? പിപിഇ കിറ്റുധാരികൾ വൈകുന്നേരം കൂട്ടമായി ബൂത്തിലെത്തും?

സിപിഎം പ്രവർത്തകർ അഴിച്ചുവിടുന്ന വ്യാപകമായ അക്രമം കാരണം നിഷ്പക്ഷമായ തെരഞ്ഞെടുപ്പെന്നത് അസാധ്യമായിരിക്കുകയാണ്. കേരളത്തിലങ്ങോളമിങ്ങോളം മാർക്സിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി അക്രമമഴിച്ചുവിടുകയാണ്. കേരളത്തിൽ നിന്നും വിഭിന്നമല്ല കണ്ണൂരും, കണ്ണൂരിലെ പിണറായിയും. അക്രമം നടക്കുമ്പോൾ സംഭവസ്ഥലത്തുണ്ടായിട്ടും പോലീസ് അക്രമികൾക്കെതിരെ നടപടിയെടുക്കാൻ തയാറായില്ല. അക്രമം നടത്തുന്ന ക്രിമിനലുകൾക്ക് പോലീസ് ഒത്താശ ചെയ്യുകയാണെന്നും കൃഷ്ണദാസ് ആരോപിച്ചു. ബിജെപി ധർമ്മടം മണ്ഡലം ഭാരവാഹികളും വിവിധ വാർഡുകളിൽ മത്സരിക്കുന്ന സ്ഥാനാർഥികളും നടത്തിയ മാർച്ച് പോലീസ് സറ്റേഷൻ റോഡിനു മുൻപിൽ വെച്ച് ബാരിക്കേഡ് ഉയർത്തി പോലിസ് തടഞ്ഞു. തുടർന്ന് നടത്തിയ ധർണയിൽ ജില്ലാ പ്രസിഡൻ്റ് എൻ ഹരിദാസ് അധ്യക്ഷനായി. ധർമ്മടം മണ്ഡലം പ്രസിഡൻ്റ് കെ കെ ഹരീഷ് ബാബു സ്വാഗതം പറഞ്ഞു.


കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്