കട്ടപ്പുറത്തേക്കുള്ള യാത്ര
ബസ് ചാര്‍ജ്ജ് കൂട്ടിയാലും ഇല്ലെങ്കിലും സ്വകാര്യബസുകള്‍ ഇനി അധികകാലം നിരത്തിലുണ്ടാവില്ലെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. ഇതു വെറുതെ പറയുന്നതല്ല കട്ടപ്പുറത്തായ ബസുകള്‍ റോഡരികില്‍ അസ്ഥികൂടങ്ങളെ പോലെ നിര്‍ത്തിയിട്ടതു ചൂണ്ടിക്കാട്ടിയാണ് ഇതുവസ്തുനിഷ്ഠമായി പറയുന്നത്. താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തുന്നതിനുള്ള അപേക്ഷയായ ജീഫോം വാങ്ങിയാണ് ഇവ പലതും വഴിയരികില്‍ തളര്‍ന്നുകിടക്കുന്നത്. സര്‍ക്കാരിന് മദ്യവുംലോട്ടറിയും പോലെ ഏറ്റവും വലിയ നികുതിവരുമാനംനല്‍കുന്ന ഈ മേഖല കഴിഞ്ഞ കുറെക്കാലമായി അധോഗതിയുടെ വക്കിലാണെന്നാണ് കണക്കുകള്‍ സഹിതം ഉടമകള്‍ ചൂണ്ടിക്കാണിക്കുന്നത്. പണ്ടത്തെപ്പോലെ നാട്ടിലെ അതീവസമ്പന്നരും പ്രമാണിമാരുമായവരല്ല ഇന്നത്തെ ബസുടമകള്‍. അഞ്ചും ആറും ബസുകളുള്ളവരൊക്കെ പണ്ടേപണിമതിയാക്കി ഷെഡില്‍ കയറിയിട്ടുണ്ട്.
ബാങ്ക് വായ്പയെടുത്തും ഭാര്യയുടെ കെട്ടുതാലിവെച്ചും ഈ ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കുന്ന അവശേഷിച്ച സാധാരണക്കാരെ കൂടി മുച്ചൂടും മുടിക്കുന്ന തരത്തിലുള്ളതാണ് ഡീസല്‍വില വാണം പോലെ കയറുന്നത്. ഒരു ദിവസം 1500-രൂപ നഷ്ടത്തില്‍ എങ്ങനെ ബസോടിക്കാന്‍ കഴിയുമെന്നു ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജോയന്റ് സെക്രട്ടറിയും ജില്ലാസെക്രട്ടറിയുമായ രാജ്കുമാര്‍ കരുവാരത്ത് ചോദിക്കുന്നു.
കണക്കുകള്‍ പറയും കഥകള്‍
കൊവിഡിനു മുന്‍പ് സംസ്ഥാനത്ത് 12,000 സ്വകാര്യബസുകളുണ്ടായിരുന്ന സ്ഥാനത്ത് കൊവിഡാനന്തര കാലത്ത് 70000 മായി ചുരുങ്ങി. കണ്ണൂരില്‍ 2300സ്വകാര്യബസുകള്‍ സര്‍വീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 700 എണ്ണമാണ് റോഡിലിറങ്ങുന്നത്. ഡീസല്‍ വിലവര്‍ധനവിനൊപ്പം ആയിരക്കണക്കിന് കുടുംബങ്ങള്‍ ഉപജീവനം കഴിക്കുന്ന ഈ മേഖലയോട് സര്‍ക്കാര്‍ സമീപനമാണ് ഏറ്റവും വലിയ തിരിച്ചടിയെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ബസ് ചാര്‍ജ് കൂട്ടുമ്പോള്‍ ഡീസല്‍ വില വെറും 61 രൂപയായിരുന്നു. ഇപ്പോള്‍ നൂറിനടുത്തായി. നൂറുലിറ്റര്‍ ഡീസലടിക്കുന്ന ഒരു ബസിന് ശരാശരി മൂവായിരം രൂപയുടെ അധികബാധ്യതയാണ് വരുന്നത്. ഇതു കൂടാതെ ടയറുകളുടെ തേയ്മാനം, തൊഴിലാളികളുടെ കൂലി, അറ്റക്കുറ്റപ്പണിനിരക്ക്, ടാക്‌സ് എന്നിവയൊക്കെ ഗണ്യമായി കൂടി. ഏതൊരു വ്യവസായത്തിനും അന്നത്തെ സാഹചര്യത്തിനനുസരിച്ചും ഉല്‍പാദന ചെലവിനു അനുപാതമായും അവരുടെ സേവനനിരക്ക് കൂട്ടാമെങ്കിലും സ്വകാര്യബസ് വ്യവസായത്തിന് അതിന് അനുമതിയില്ലാത്തതാണ് തിരിച്ചടിയാകുന്നത്. ബസ് വ്യവസായം തകര്‍ച്ചയിലാണെന്നും ഉടന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ചൂണ്ടിക്കാണിച്ചു രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ചിട്ടു മൂന്ന് വര്‍ഷമായെങ്കിലും ഇപ്പോഴും പൊടിപിടിച്ചുകിടക്കുകയാണ്.
ആര്‍ക്കും വേണ്ടാത്ത ഒരുരൂപ തുട്ട്
ഇന്നത്തെ കാലത്ത് ഒന്നിനും ഉപകരിക്കാത്ത ഒരുരൂപ തുട്ടുമായി വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്യുന്നത് ചില വിദ്യാര്‍ത്ഥി നേതാക്കളുടെ ദു:ശാഠ്യം കാരണമാണ് എന്നാണ് ബസ് ഉടമകള്‍ പറയുന്നത്. രക്ഷിതാക്കള്‍ ഇതില്‍ കൂടുതല്‍ തരാന്‍ തയ്യാറാണെങ്കിലും ഇവര്‍ അനുവദിക്കുന്നില്ല. മറ്റെല്ലാത്തിനും വര്‍ധനവുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ നിരക്ക് കഴിഞ്ഞ കുറെക്കാലമായി ഒരേ പോലെ തുടരണമെന്നത് ശാഠ്യം പിടിക്കുന്നത് സ്വകാര്യബസ് വ്യവസായത്തെ തകര്‍ക്കാനാണ്. 1959ല്‍ ചില ബസ് ഉടമകള്‍ തന്നെ സ്വമേധയാ ചിലറൂട്ടുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചതാണ് അന്‍പതു ശതമാനം കണ്‍സന്‍ഷന്‍. എന്നാല്‍ 1962-ല്‍ ചിലവിദ്യാര്‍ത്ഥി സംഘടനകളുടെ സമരത്തെ തുടര്‍ന്ന് അതുഅവകാശമായി മാറി. കണ്‍സഷന്‍ തുടരണമെന്നാണ് ഞങ്ങളുടെയും അഭിപ്രായം. പക്ഷെ മിനിമം ആറുരൂപയായിട്ടെങ്കിലും ഇതു ഉയര്‍ത്തിയേ മതിയാവൂവെന്ന് രാജ്കുമാര്‍ കരുവാരത്ത് ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കുന്നത് റോഡു ടാക്‌സില്‍ കുറവുവരുത്തി തരുന്നുണ്ടെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ് അങ്ങനെയൊരു സംഭവമേയില്ല. എന്തുകൊണ്ട് കെ. എസ്. ആര്‍.ടി.സി ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കുന്നില്ലെന്നതിന് അവര്‍ ആദ്യം മറുപടി പറയട്ടെ.