ആപ്പ്ജില്ല

സിപിഎം സംസ്ഥാനസമിതിയോഗം നാളെ; ആദ്യ വെടിപൊട്ടിക്കുമോ? എല്ലാ കണ്ണുകളും പി ജയരാജനിലേക്ക്!

സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അന്വേഷണം നീണ്ടതോ എന്നും എപ്പോഴും പിണറായിയുടെ നിഴലായിരുന്ന കണ്ണൂരിലെ സംസ്ഥാന സമിതി അംഗങ്ങള്‍ പുലര്‍ത്തിയ മൗനം അര്‍ത്ഥഗര്‍ഭമായിരുന്നു.

Samayam Malayalam 7 Aug 2020, 6:17 pm
കണ്ണൂര്‍: സിപിഎം സംസ്ഥാന സമിതിയോഗം നാളെ ചേരാനിരിക്കെ കണ്ണൂര്‍ ലോബിയിലെ അഭിപ്രായഭിന്നതകള്‍ മറനീക്കിപുറത്തുവരുമോയെന്ന ചോദ്യമുയരുന്നു.നേരത്തെ പാര്‍ട്ടിയിലും ഭരണത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇടംവലം കാവാലാളുകളായ കണ്ണൂരിലെ നേതാക്കള്‍ ഇപ്പോള്‍ കടുത്ത അതൃപ്തിയിലാണെന്നാണ് വിവരം.
Samayam Malayalam cpm state committee meeting tomorrow
സിപിഎം സംസ്ഥാനസമിതിയോഗം നാളെ; ആദ്യ വെടിപൊട്ടിക്കുമോ? എല്ലാ കണ്ണുകളും പി ജയരാജനിലേക്ക്!


​സ്വര്‍ണ്ണക്കടത്ത് കേസിലെ മൗനം

സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അന്വേഷണം നീണ്ടതോ എന്നും എപ്പോഴും പിണറായിയുടെ നിഴലായിരുന്ന കണ്ണൂരിലെ സംസ്ഥാന സമിതി അംഗങ്ങള്‍ പുലര്‍ത്തിയ മൗനം അര്‍ത്ഥഗര്‍ഭമായിരുന്നു. നേരത്തെ ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതി ജഡ്ജിനെതിരെ പോലും ഉറഞ്ഞു തുള്ളിയ പിണറായിയുടെ ചാവേറുകളായ നേതാക്കളാണ് മൗനത്തിന്‍റെ മണ്‍പുറ്റിലൊളിച്ചത്. ഇതുപാര്‍ട്ടിയുടെ തട്ടകമെന്നു അറിയപ്പെടുന്ന കണ്ണൂരില്‍ അസ്വാഭാവികമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.

​പാലത്തായി പീഡനക്കേസ്

കണ്ണൂര്‍ ജില്ലാസെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയതിനു ശേഷം മുഖ്യമന്ത്രിയുമായും പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയുമായും ഇടഞ്ഞു നില്‍ക്കുന്ന പി ജയരാജന്‍ സ്വര്‍ണക്കടത്തു കേസില്‍ ഇതുവരെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും അനുകൂലമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ പാര്‍ട്ടി പ്രതിസന്ധിയിലായ മറ്റൊരു സംഭവത്തില്‍ അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. പാലത്തായി പീഡനക്കേസിലെ പ്രതിയായ ബിജെപി നേതാവിന് ജാമ്യം ലഭിച്ച സംഭവത്തില്‍ വിവിധ കോണുകളില്‍ നിന്നുംവിമര്‍ശനമുയര്‍ന്നപ്പോള്‍ സിപിഎമ്മിനും സര്‍ക്കാരിനുമായി പ്രതിരോധ കവചം തീര്‍ത്തത് പി ജയരാജനായിരുന്നു. ഇരയായ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ജയരാജന്‍ സിപിഎം കൂടെയുണ്ടെന്നു ഉറപ്പു നല്‍കാനും മറന്നില്ല. പാലത്തായി സംഭവത്തിന് സാമുദായിക നിറം നല്‍കി മുതലെടുപ്പിനു ശ്രമിച്ച ചില തീവ്രവാദസ്വഭാവമുള്ള സംഘടനകള്‍ പുറകോട്ടുവലിഞ്ഞതും ജയരാജന്‍റെ ഇടപെടലിലൂടെയായിരുന്നു. എന്നാല്‍ ഇതിനാക്കാളേറെ പാര്‍ട്ടിയും മുഖ്യമന്ത്രിയും ഒരേ പോലെ പ്രതിക്കൂട്ടിലായ സ്വര്‍ണക്കടത്തു കേസില്‍ പിന്‍തുണയുമായി ജയരാജനെത്തിയില്ലെന്നാണ് ഏറെ അസ്വാഭാവികമായ കാര്യം.

​പി ജയരാജന്‍റെ സ്വാധീനം

സ്വയം പുക്‌ഴത്തിയ സംഗീത ശില്‍പ്പമുണ്ടാക്കി പാര്‍ട്ടിക്ക് അതീതനായി വളരുന്നുവെന്ന ആരോപണമുന്നയിച്ചു സിപിഎമ്മില്‍ ഒതുക്കപ്പെട്ട പി ജയരാജന്‍റെ മൗനം ഒട്ടേറെ അര്‍ത്ഥതലങ്ങള്‍ വിനിമയം ചെയ്യുന്നുണ്ട്. ഇപ്പോഴും കണ്ണൂരിലെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരിലും പ്രാദേശിക നേതാക്കളിലും ആഴത്തില്‍ സ്വാധീനമുള്ള നേതാക്കളിലൊരാളാണ് പി ജയരാജന്‍. അതുകൊണ്ടു തന്നെ നാളെ നടക്കുന്ന സംസ്ഥാനസമിതിയോഗത്തില്‍ ജയരാജന്‍ സ്വര്‍ണക്കടത്തു കേസില്‍ പ്രതിക്കൂട്ടിലായ മുഖ്യമന്ത്രിക്കും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ചാല്‍ അത് പാര്‍ട്ടിയിലും പുറത്തും വലിയ ചലനങ്ങളുണ്ടാക്കിയേക്കും. കണ്ണൂരില്‍ കെകെ രാഗേഷും എഎന്‍ ഷംസീറുമൊഴിച്ചുള്ള നേതാക്കള്‍ ഈ വിമര്‍ശനം ഏറ്റെടുത്താല്‍ കണ്ണൂര്‍ ലോബിയില്‍ കനത്ത വിള്ളല്‍ വീഴാനും സാധ്യതയുണ്ട്. ഈ സാഹചര്യം നിലനില്‍ക്കയേയാണ് നാളെത്തെ സംസ്ഥാന സമിതിയോഗം നിര്‍ണായകമാകുന്നത്.

​മുഖ്യമന്ത്രിക്കെതിരായ അസ്വാരസ്യം

സ്വര്‍ണക്കടത്തു കേസില്‍ മടിയില്‍ കനമില്ലെന്നു മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറയുമ്പോഴും അതിനു പിന്‍തുണയുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇപി ജയരാജനും എംവി ഗോവിന്ദനും മാത്രമേ മുന്‍പോട്ടുവന്നുള്ളൂ. ഇതാകട്ടെ തീര്‍ത്തും ദുര്‍ബലവുമായിരുന്നു. കണ്ണൂരിലെ മറ്റു നേതാക്കളാകട്ടെ ഇതുമായി ബന്ധപ്പെട്ടു ചാനല്‍ ചര്‍ച്ചകളില്‍ പോലം വരാന്‍ തയ്യാറായില്ല. ഇതോടെ മുഖ്യമന്ത്രിക്കെതിരായ അസ്വാരസ്യങ്ങളുടെ അടിയോഴുക്ക് കണ്ണൂരിലുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. നാളത്തെ സംസ്ഥാനത്തെ സമിതിയോഗത്തില്‍ ജയരാജന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആദ്യ വെടിപൊട്ടിച്ചാല്‍ അത് മുഴങ്ങുന്നത് കണ്ണൂരില്‍ മാത്രമായിരിക്കില്ലെന്നു മാത്രം. എന്നാല്‍ ഇതിനു സാധ്യത തീരെ കുറവാണെന്നു കാര്യകാരണ സഹിതം രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നുമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്