കണ്ണൂർ: കൊവിഡ് കാലത്ത് നാരങ്ങ വെള്ള മാഹാത്മ്യം വിളമ്പിയ നടൻ ശ്രീനിവാസനെതിരെ പരാതിപ്പെടാൻ ആരോഗ്യരംഗത്തെ വിദഗ്ദ്ധരും ചില സംഘടനകളും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരാമർശങ്ങൾ ശ്രീനിവാസൻ പിൻവലിക്കാൻ തയ്യാറല്ലെങ്കിൽ ആരോഗ്യ വകുപ്പിനും പൊലിസിനും പരാതി നൽകാനാണ് ഇവരുടെ നീക്കം. കണ്ണൂർ പരിയാരത്തുള്ള ഗവൺമെന്റ് ഡോക്ടർമാരുടെ നിഗമനങ്ങൾ നാരങ്ങാവെള്ളത്തിന്റെ കൊവിഡ് പ്രതിരോധശേഷിയെ കുറിച്ച് പറയുന്നുണ്ടെന്നാണ് നടൻ ശ്രീനിവാസൻ കഴിഞ്ഞ ദിവസം മാധ്യമം ദിനപത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ ഇതു വാസ്തവവിരുദ്ധമാണെന്നാണ് കണ്ണൂർ മെഡിക്കൽ കോളേജിലെ ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. കഴിഞ്ഞ ദിവസം പരിയാരത്തെ കാർഡിയോളജി സ്പെഷ്യലിസ്റ്റ് ഡോ.സി.എം അഷ്റഫിന്റെ പേരിൽ ഒരു വ്യാജ ഓഡിയോ സന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കൊവിഡിനെ പ്രതിരോധിക്കാൻ തൊലിയോടു കൂടിയുള്ള നാരങ്ങ വെള്ളം ജ്യൂസടിച്ച് കുടിച്ചാൽ മതിയെന്നും നാരങ്ങ വെള്ളത്തിൽ നിന്നും ഉത്പാദിപ്പിക്കുന്ന വിറ്റമിൻ സി കൊവിഡ് വൈറസ് രോഗബാധയെ ചെറുക്കുമെന്നായിരുന്നു അഷ്റഫ് ഡോക്ടറുടെ പേരിൽ പ്രചരിച്ചിരുന്ന അജ്ഞാത സന്ദേശത്തിൽ പറയുന്നത്.
Also Read: ഇക്കുറി കറുത്ത വിഷു; കൊവിഡിൽ ചിന്നി ചിതറി പടക്ക വിപണി
ഫേസ്ബുക് ലൈവിലൂടെ ആരോഗ്യ മേഖലയിലെ വിവിധ പ്രശ്നങ്ങളെ കുറിച്ച് രോഗങ്ങളെ കുറിച്ചും ആധികാരികമായി പറയുന്ന ഡോക്ടർമാരിലൊരാളാണ് അഷ്റഫ്. അതു കൊണ്ടു തന്നെ തന്റെ പേരിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഈ അശാസ്ത്രീയമായ സന്ദേശം വൻ ഗൂഡാലോചനയാണെന്ന് അദ്ദേഹം കരുതുന്നു. ഈ പശ്ചാത്തലത്തിലാണ് പരിയാരം മെഡിക്കൽ കോളേജ് പൊലിസിൽ ഡോക്ടർ പരാതി നൽകിയിട്ടുള്ളത്. 'ശ്രീനിവാസൻ ലേഖനം എഴുതിയ മാധ്യമം ദിനപത്രങ്ങളിലടക്കം ഈ വാർത്ത വളരെ പ്രാധാന്യത്തോടെ വന്നിട്ടുണ്ട് .ഇതു പോലും ശ്രദ്ധിക്കാതെയാണ് അദ്ദേഹം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ലേഖനം അടിച്ചു വിട്ടതെന്ന് മറ്റ് ഡോക്ടർമാർ പറയുന്നു.
സമൂഹത്തിൽ കൊവിഡ് ഭീതി നിലനിൽക്കെ ശ്രീനിവാസൻ ചെയ്തത് ഗുരുതരമായ തെറ്റാണെന്നും അദ്ദേഹം തിരുത്താൻ ഇനിയും തയ്യാറല്ലെങ്കിൽ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്നും ഡോക്ടർമാരുടെ സംഘടന മുന്നറിയിപ്പു നൽകിയിട്ടുണ്ട്. എന്നാൽ, തന്റെ വാദങ്ങളിൽ നിന്നും പിന്നോട്ടു പോകില്ലെന്ന നിലപാടിലാണ് ശ്രീനിവാസൻ എന്നാണ് സൂചന. ഇതോടെ മോഹനൻ വൈദ്യരെ കേസ് ചുമത്തി ജയിലിൽ അടച്ചതിന് സമാനമായ സാഹചര്യം ശ്രീനിവാസനെതിരെയും നിലനിൽക്കുകയാണ്. മുന്നു ദിവസം മുൻപുള്ള മാധ്യമം ദിനപത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ ഇനിയും പാഠം പഠിക്കാത്ത നമ്മൾ എന്ന തലക്കെട്ടോടു കൂടി എഴുതിയ ലേഖനത്തിലാണ് നടനും തിരക്കഥാകൃത്തും ചലച്ചിത്ര സംവിധായകനുമായ ശ്രീനിവാസൻ തന്റെ ബദൽ ആരോഗ്യ ചിന്തകൾ വ്യക്തമാക്കിയത്.
കൊവിഡിനെ പ്രതിരോധിക്കാൻ നാരങ്ങാവെള്ളം നല്ലതാണെന്നും നാരങ്ങാവെള്ളത്തിൽ നിന്ന് ലഭിക്കുന്ന വിറ്റമിൻ സി ശരീരത്തിലെ ജലാംശത്തെ ആൽക്കലിനാക്കുന്നുവെന്നും ഇതു കാരണം ശരീരത്തെ വൈറസ് രോഗങ്ങൾക്ക് അക്രമിക്കാൻ കഴിയില്ലെന്നുമായിരുന്നു ശ്രീനിവാസന്റെ വാദം. ഈ അഭിപ്രായം പരിയാരത്തെ ആരോഗ്യ വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അടിവരയിട്ട് പറയുകയും ചെയ്തു. ജൈവകൃഷിയെയും പ്രകൃതിചികിത്സയെയും പ്രോത്സാഹിപ്പിക്കുന്ന ഒരു മികച്ച കർഷകൻ കൂടിയാണ് ശ്രീനിവാസൻ.
ഇതേ ലേഖനത്തിൽ തന്നെ കോടികൾ കൊള്ളയടിക്കുന്ന മരുന്ന് മാഫിയകളെയും രോഗികളുടെ കഴുത്തറക്കുന്ന വൻകിട സൂപ്പർ സ്പെഷ്യാലിറ്റികളെയും അദ്ദേഹം നിശിതമായി വിമർശിക്കുന്നുണ്ട്. ഇതെല്ലാം അലോപ്പതി രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാരെയും മറ്റുള്ളവരെയും പ്രകോപിച്ചിരിക്കുകയാണ്. ശ്രീനിവാസന്റെ നാരങ്ങാവെള്ള സിദ്ധാന്തത്തെ യുക്തിഭദ്രമായി കാര്യകാരണസഹിതം പൊളിച്ചടുക്കുന്നതിനൊപ്പം അദ്ദേഹത്തെ വ്യക്തിപരമായി അവഹേളിക്കാനും ചില ഡോക്ടർമാർ ഈ അവസരം വിനിയോഗിക്കുന്നുണ്ട്.