അനധികൃത ക്വാറികള്‍ പെരുകുമ്പോള്‍
കണ്ണൂരിന്റെ മലയോരങ്ങളില്‍ നിര്‍ബാധം പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ക്വാറികള്‍ ഉരുള്‍പൊട്ടലിനെ ക്ഷണിച്ചുവരുത്തുന്നുവെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ പറയുമ്പോഴും സര്‍ക്കാരിനും ഉദ്യോഗസ്ഥന്‍മാര്‍ക്കും യാതൊരുകുലുക്കവുമില്ല. യാതൊരു മാനദണ്ഡവുമില്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറികള്‍ക്കെതിരെ പ്രാദേശികസമരങ്ങള്‍ നേരത്തെ നടന്നിട്ടുണ്ടെങ്കിലും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെയും റവന്യൂവകുപ്പിന്റെയും ഒത്താശയോടെയാണ് പലയിടങ്ങളിലും നിര്‍ബാധം പ്രവര്‍ത്തിക്കുന്നത്. വന്‍ക്വാറി മാഫിയ തന്നെ കണ്ണൂരിന്റെ മലയോരങ്ങളില്‍ തമ്പടിച്ചുപരിസ്ഥിതിക്ക് നാശംവരുത്തുന്നുവെന്നാണ് പ്രദേശവാസികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും ആരോപണം.
പശ്ചിമഘട്ടത്തിലെ മലനിരകളില്‍ പ്രധാനപ്പെട്ടതായ വാഴമലയുടെ വലിയൊരുഭാഗം തന്നെ ക്വാറിമാഫിയ ഇതിനകം തന്നെ തുരുന്നതീര്‍ത്തിട്ടുണ്ട്. ഇതിന്റെ താഴ്‌വാരങ്ങളില്‍ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന പ്രകൃതിദുരന്തത്തിന്റെ ഭീഷണിയിലാണ്. ഇരിട്ടി താലൂക്കിലെ കല്യാട്, കുയിലൂര്‍ പ്രദേശത്തും ഇതുതന്നെയാണ് അവസ്ഥ. ജിയോളജി വകുപ്പു നല്‍കുന്ന അനുമതിയുടെ മറവില്‍ അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതാണ് മലയോരജനത നേരിടുന്ന ഏറ്റവുംവലിയ പ്രശ്‌നം. പയ്യാവൂര്‍ മേഖലയിലും ഇപ്പോള്‍ ഉരുള്‍പൊട്ടിയ നെടുംപൊയില്‍ കണിച്ചാര്‍ മേഖലയിലും ക്വാറികളുടെ പ്രവര്‍ത്തനംകാരണം സൈ്വര്യജീവിതം തന്നെ നഷ്ടമായിരിക്കുകയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
വാഴമല നല്‍കുന്ന അപകട സൂചന
ഇപ്പോള്‍ സംഭവിച്ചതിനെക്കാള്‍ഭീകരമായ അവസ്ഥയാണ് പാനൂരിലെ വാഴമലയുടെത്.വാഴമലയില്‍ ഉരുള്‍പൊട്ടിയാല്‍ നിടുംപൊയിലില്‍ സംഭവിച്ചതു പോലെയായിരിക്കില്ല. അതിനെക്കാള്‍ ആയിരം മടങ്ങ് ദുരന്തവ്യാപ്തിയായിരിക്കുമതിന്. വാഴമലയ്ക്കു താഴ്‌വാരമുളള പൊയിലൂര്‍, ചെണ്ടയാട് തുടങ്ങിയ ഗ്രാമങ്ങള്‍ തന്നെ അപ്രത്യക്ഷമാകും. പാനൂര്‍ ഉള്‍പ്പെടുന്ന തലശേരി താലൂക്കില്‍ അന്‍പതോളം അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. വാഴമലയുടെ താഴ്‌വാരമായ പൊയിലൂരില്‍ അനധികൃത ക്വാറിക്കെതിരെ സ്ത്രീകളുംകുട്ടികളുമടക്കം ആബാലവൃദ്ധം ജനങ്ങള്‍ നേരത്തെ സമരം ചെയ്തിരുന്നു. കോടതിയുടെപ്രവര്‍ത്തനാനുമതിയുള്ളതിനാല്‍ ക്രഷ€ ലോറികള്‍ക്കു കുറുകെ കിടന്നുപ്രതിഷേധിച്ച സമരക്കാരെ ബലം പ്രയോഗിച്ചു നീക്കുകയായിരുന്നു പോലീസ്.
കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടല്‍, മലയിടിച്ചില്‍ പരമ്പരയുണ്ടായ കണിച്ചാര്‍, പൂളക്കുറ്റി, നിടുംപൊയില്‍ പരിസരങ്ങളിലെ മലഞ്ചെരിവുകളില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് കരിങ്കല്‍ ക്വാറികള്‍ക്കെതിരെ ഇപ്പോള്‍ വന്‍പ്രതിഷേധമുയരുകയാണ്. ക്വാറികളുടെ പ്രകമ്പനത്തില്‍ വിണ്ടുകീറിയ മലകളിലാണ് 15ലേറെ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്. നിടുംപൊയില്‍ 24ാം മൈലില്‍ 'ഭാരത്', 27ാം മൈലില്‍ സെമിനാരി വില്ലക്കുസമീപം 'ശ്രീലക്ഷ്മി' എന്നീ ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. 27ാം മൈലിനുസമീപം കണ്ണവം വനത്തില്‍ നിന്നും വലിയ ഉരുള്‍പൊട്ടിയാണ് നിടുംപൊയില്‍ ചുരം റോഡില്‍ ഗതാഗത തടസ്സമുണ്ടായതും റോഡ് തകര്‍ന്നതും. ഇവിടെ ക്വാറിക്കുള്ളിലെ തടാകസമാനമായ വെള്ളക്കെട്ട് ജലബോംബാണെന്നും ഇത് പൊട്ടിയാല്‍ താഴ്വാരത്തെ പ്രദേശങ്ങള്‍ ഇല്ലാതായി വന്‍ ദുരന്തമുണ്ടാവുമെന്നും നാട്ടുകാര്‍ പറഞ്ഞു.
പൂളക്കുറ്റി വെള്ളറയില്‍ മണാലി ചന്ദ്രന്‍ (55), അരുവിക്കല്‍ രാജേഷ് (40) എന്നിവരുടെ മരണത്തിനിടയാക്കിയ ഉരുപൊട്ടലുകളുണ്ടായത് 27ാം മൈല്‍ ക്വാറിയില്‍നിന്നും ഒരു കിലോമീറ്റര്‍ പരിധിക്കുള്ളിലാണ്. ഈ പ്രദേശത്തായി നിരവധി മണ്ണിടിച്ചിലുമുണ്ടായി. 27ാം മൈല്‍ ക്വാറിയില്‍ കരിങ്കല്‍ പൊട്ടിച്ചിടത്തുണ്ടായ വലിയ തടാകസമാനമായ ജലാശയം മലമുകളില്‍ വെള്ളത്തെ തടഞ്ഞുനിര്‍ത്തി അപകട സാധ്യത വര്‍ധിപ്പിക്കുകയാണ്. കൂടാതെ ഇതേ ക്വാറിയില്‍തന്നെ മാലിന്യവും മണ്ണും നിക്ഷേപിച്ച് വലിയ കുഴി കുളംപോലെ രൂപപ്പെട്ടിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു.കണ്ണവം വനത്തിന്റെ നിടുംപൊയില്‍ സെക്ഷന്‍ വനത്തില്‍നിന്നും ഒഴുകിവരുന്ന തോട് ക്വാറി പ്രദേശത്ത് കോണ്‍ക്രീറ്റ് കുഴലിലൂടെയാണ് പുറത്തേക്കൊഴുകുന്നത്. ഉരുള്‍പൊട്ടി പാറയും മരങ്ങളുംവന്ന് കുഴലുകള്‍ അടയുകയും കൂടുതല്‍ പ്രദേശങ്ങളിലൂടെ ഉരുളൊഴുകി നഷ്ടമുണ്ടായതായും നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.
ജീവനൊടുങ്ങുമ്പോള്‍ ഓടിയെത്തുന്നവര്‍
ഉരുള്‍പൊട്ടലിനെതുടര്‍ന്ന് മൂന്ന് ജീവനുകള്‍ നഷ്ടമാവുകയും ആദിവാസികള്‍ ഉള്‍പ്പെടെയുളള ജനങ്ങളുടെ ഉടുമുണ്ടടക്കം മലവെളളപാച്ചില്‍ എടുത്തുകൊണ്ടുപോവുകയും ചെയ്തതിനു ശേഷം മന്ത്രിമാരുംസര്‍ക്കാര്‍സംവിധാനങ്ങളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുമെല്ലാം ഓടിയെത്തിയിട്ടുണ്ടെങ്കിലും തങ്ങള്‍ നേരിടുന്നജീവല്‍പ്രശ്‌നമായ ക്വാറികളുടെ ഭീഷണിയെ കുറിച്ചു ഇവരാരും മിണ്ടുന്നില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ താല്‍ക്കാലിക സ്‌റ്റോപ്പ് മെമ്മോ കൊടുത്തു കലക്ടര്‍ ക്വാറികളുടെ പ്രവര്‍ത്തനംതാല്‍ക്കാലികമായി നിര്‍ത്തിയിട്ടുണ്ടെങ്കിലും വെയിലുദിച്ചു കഴിഞ്ഞാല്‍ പതിവുപോലെ എടുത്തുമാറ്റാവുന്നതു മാത്രമാണിത്.
ഉരുള്‍പൊട്ടലില്‍ മരിച്ചാല്‍ നല്‍കുന്ന നാലുലക്ഷം രൂപയുടെ വിലമാത്രമേസര്‍ക്കാര്‍ സാധാരണമനുഷ്യരുടെ ജീവനു നല്‍കുന്നുള്ളുവെന്ന സന്ദേശമാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്നക്വാറികള്‍ക്കു വളംവെച്ചുകൊടുക്കുന്നതിലൂടെ തെളിയുന്നതെന്ന്മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. ദേവദാസ് തളാപ്പ് ചൂണ്ടിക്കാട്ടുന്നു. ഓരോവികസനപദ്ധതിക്കു വേണ്ടിയും പൊടിഞ്ഞുതീരുന്നത് പശ്ചിമഘട്ട മലനിരകളുംഅതിന്റെ ആവാസവ്യവസ്ഥയുമാണ്. പ്രകൃതിയുടെ പൊക്കിള്‍കുടി വരെ തുരന്നെടുക്കുന്ന വികസനഭ്രാന്തിന്റെ ഇരകളായിമാറുകയാണ് മലയോരത്തെ ഓരോ മനുഷ്യനും.