കണ്ണൂർ(Kannur): കെ-റെയിൽ വിഷയത്തിൽ പ്രതിപക്ഷം നടത്തുന്നത് രാഷ്ട്രീയ സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തലശേരി കോടിയേരിയിൽ വെച്ചു മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ-റെയിൽ സമരക്കാർ ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. വീടും ഭൂമിയും നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകിയ ശേഷം മാത്രമെ കെ-റെയിലിന് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് നടത്തുകയുള്ളുവെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
പണിമുടക്കുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഹൈക്കോടതി വിധി ജനാധിപത്യ അവകാശം നിഷേധിക്കുന്നതാണ്. ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണിത്. തൊഴിലാളികൾ ശമ്പള വർദ്ധനവിന് അടക്കം നടത്തുന്ന സമരത്തെ ഇത് ബാധിക്കും. നാവടക്കൂ പണിയെടുക്കൂ എന്ന അടിയന്തരാവസ്ഥക്കാലത്തെ ഓർമ്മിപ്പിക്കുന്ന വിധിയാണിതെന്നും കോടിയേരി പറഞ്ഞു. പണിമുടക്കിയവർ വാഹനങ്ങൾ തടയുന്നത് നിരുത്സാഹപെടുത്തണം. സമരസമിതി അത് അംഗീകരിച്ചിട്ടില്ലെന്നും ഏതെങ്കിലും പ്രവർത്തകരും നേതാക്കളും ഏതെങ്കിലും പ്രകോപനത്തിൽപ്പെട്ടു പോകുന്നതായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കെ-റെയില്‍ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന ചെങ്ങന്നൂരില്‍ വീടുകയറി പ്രചരണം നടത്തുകയാണ് മന്ത്രി സജി ചെറിയാന്. ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ ഭാഗത്താണ് പ്രചാരണം നടക്കുന്നത്. ജനങ്ങളുടൈ ആശങ്കകള്‍ പരിഹരിക്കാന്‍ സാധിച്ചെന്നും സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും മന്ത്രി അവകാശപ്പെട്ടു. ഇരുചക്രവാഹനത്തിലെത്തിയായിരുന്നു മന്ത്രിയുടെ കൂടിക്കാഴ്ച. നഷ്ട പരിഹാരത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റാന്‍ സാധിച്ചെന്നും മന്ത്രി പറഞ്ഞു.
Topic: K-Rail, Kodiyeri Balakrishnan, Kodiyeri on K-Rail