കെപിസിസി അധ്യക്ഷനായി ചുമതലയേറ്റതിനു ശേഷം കെ സുധാകരന്റെ കന്നി തെരഞ്ഞെടുപ് അങ്കമാണിത്. എൽ.ഡി.എഫ് കൺവീനറായതിനു ശേഷം ഒരു മിന്നും വിജയ തുടക്കമാണ് ഇ പിയും പ്രതീക്ഷിക്കുന്നത്. എന്നാൽ രണ്ടാം പിണറായി സർക്കാരിന്റെ നിയമസഭയിലെ ഭൂരിപക്ഷം നൂറ് തികയ്ക്കുന്നതിലുപരി പ്രതിപക്ഷം ഉയർത്തി കൊണ്ടുവന്ന കെ റെയിൽ വിരുദ്ധ സമരത്തിന്റെ മുനയൊടിക്കുകയെന്ന ലക്ഷ്യം കൂടി എൽഡിഎഫിനുണ്ട്. കെ.റെയിൽ കടന്നുപോകുന്ന തൃക്കാക്കരയിലെ ജനസമ്മിതി പദ്ധതിക്ക് ഊർജ്ജം പകരുമെന്നാണ് വിലയിരുത്തൽ.
പിടിച്ചവള്ളിയും നിന്ന നിലവും
കെ.എസ് എന്നു അണികൾ ആരാധനയോടെ വിളിക്കുന്ന കെ.സുധാകരന് പിടിച്ച വള്ളിയും നിന്ന നിലവും കാത്തു രക്ഷിക്കാനുള്ള പോരാട്ടമാണ് തൃക്കാക്കരയിലേത്. പിടി തോമസെന്ന തീപ്പൊരി നേതാവ് പരമ്പരാഗതമായി ജയിച്ചു വന്ന തൃക്കാക്കരയെന്ന സിറ്റിങ് സീറ്റ് നഷ്ടപ്പെടുകയെന്നത് കോൺഗ്രസിന് ചിന്തിക്കാൻ പോലും കഴിയുന്ന കാര്യമല്ല. അതുകൊണ്ടു തന്നെയാണ് പിടിയുടെ സഹധർമ്മിണി ഉമാ തോമസിനെ തന്നെ സ്ഥാനാർത്ഥിയാക്കി കോൺഗ്രസ് തുടക്കത്തിലെ കളം പിടിച്ചത്.
കെപിസിസി അധ്യക്ഷനായ കെ.സുധാകരന്റെ ഈ തന്ത്രത്തോടൊപ്പം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ തോളോട് തോൾ ചേർന്നു നിൽക്കുകയും മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പച്ചക്കൊടി കാട്ടുകയും ചെയ്തതോടെ കാര്യങ്ങൾ സുഗമമായി മുൻപോട്ടു പോകുന്നുവെന്നാണ് വിലയിരുത്തൽ. തൃക്കാക്കരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം കൂട്ടുമെന്ന് കെ.സുധാകരൻ പറഞ്ഞതിന്റെ പൊരുളും ഇതു തന്നെയാണ്. എന്നാൽ മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ കെ.സുധാകരനെന്ന അതികായകന്റെ പതനവും കൂടിയായിരിക്കും അത്.
പാർട്ടിയിലെ അപസ്വരങ്ങൾ
ഇപ്പോൾ തന്നെ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ അതിശക്തമായ അടിയൊഴുക്കുകൾ കോൺഗ്രസിലുണ്ട്. മാസ് എൻട്രിയോടെ സുധാകരൻ മുല്ല പള്ളിക്ക് ശേഷം അധ്യക്ഷപദവിയിലേക്ക് എത്തിയെങ്കിലും തുടക്കത്തിലെ ബൂമിങ് നിലനിർത്താൻ സുധാകരന് ഇപ്പോൾ കഴിഞ്ഞിട്ടില്ല. ഗ്രൂപ്പു വടം വലിയിൽപ്പെട്ടു സുധാകരൻ ഒതുങ്ങുന്നതും സമരസപ്പെടുന്നതും അദ്ദേഹത്തിന്റെ ആരാധകരെയും നിരാശയിലാഴ്ത്തിയിട്ടുണ്ട്.
സംഘടനയെ ശക്തിപ്പെടുത്തുന്നതിനായി സുധാകരൻ ആവിഷ്കരിച്ച കോൺഗ്രസ് യുനിറ്റ് കമ്മിറ്റികളും പാതിവഴിയിലാണ്. ഡി.സി. അധ്യക്ഷൻ മാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് പാർട്ടിയിലുണ്ടായ പടലപ്പിണക്കം ഇനിയും തീർന്നിട്ടില്ല. ഈ സാഹചര്യത്തിൽ തൃക്കാക്കരയിൽ പരാജയം രുചിച്ചാൽ സുധാകരന്റെ രാജിയ്ക്കായി പാർട്ടിയിൽ മുറവിളി ഉയർന്നേക്കും. കെ.സുധാകരനെതിരെ കെപിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട് ഇപ്പോഴും അമർഷം കെട്ടടങ്ങിയിട്ടില്ല. ഹൈക്കമാൻഡിന് മുൻപിൽ നിരവധി പരാതികളാണ് സുധാകരനെതിരെ എത്തിയിട്ടുള്ളത്. തൃക്കാക്കരയിലെ വിജയം കോൺഗ്രസിൽ മറ്റാരെക്കാളും അനിവാര്യമാകുന്നതും ഈ സാഹചര്യത്തിൽ സുധാകരന് തന്നെയാണ്.
യു.ഡി.എഫ് എന്ന മുങ്ങും പേടകം
തുടർച്ചയായ തോൽവികൾ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിനെ അങ്ങേയറ്റം ദുർബലമാക്കിയിരിക്കുകയാണ്. ഇനിയൊരു തോൽവി കൂടി താങ്ങാനുള്ള ശേഷി യുഡിഎഫ് എന്ന മുന്നണി സംവിധാനത്തിനില്ല. മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ അങ്ങേയറ്റം നിരാശയിലാണ്. ഗത്യന്തരമില്ലാതെയാണ് പല പാർട്ടികളും മുന്നണിയിൽ കടിച്ചു തുങ്ങി നിൽക്കുന്നത് മുസ്ലീം ലീഗിനെ എൽഡിഎഫ് പലതവണ ക്ഷണിച്ചാതാണെങ്കിലും പോകണോ വേണ്ടയോ യെന്ന അർധ മനസിലാണവർ. തൃക്കാക്കരിയിലെ തോൽവി അവരെയും മാറ്റി ചിന്തിപിച്ചേക്കും. ഇതിനിടെയിലാണ് കോൺഗ്രസിലെ തൊഴുത്തിൽ കുത്തും കുതികാൽ വെട്ടും. മുതിർന്ന നേതാക്കളായ പി.ടി തോമസും ഡൊമനിക്ക് പ്രസന്റെഷനുമൊക്കെ നേതൃത്വത്തിനെതിരെ പരസ്യമായി നിലപാട് സ്വീകരിച്ചിരിക്കുകയാണ്. ഇടതുമുന്നണി സഭയെ കൂട്ടുപിടിച്ച് സ്ഥാനാർത്ഥിയെ നിർത്തിയതും കോൺഗ്രസിലെ അഭിപ്രായ ഭിന്നത മുതലെടുക്കുന്നതും യുഡിഎഫിനെ സംബന്ധിച്ച് വൻ ഭീഷണിയുയർത്തിയിരക്കുകയാണ്.