കണ്ണൂർ: പാനൂർ പാലത്തായിയിൽ പത്തു വയസുകാരിയെ അധ്യാപകൻ പീഡിപ്പിച്ച കേസില്‍ പോലീസ് സഹപാഠിയുടെ രഹസ്യ മൊഴിയെടുത്തു. റിമാന്‍ഡില്‍ കഴിയുന്ന അധ്യാപകൻ കടവത്തൂർ കുനിയില്‍ പത്മരാജനെ പോലീസ് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങില്ലെന്ന് സൂചന. ഇതിനു മുൻപായി കൂടുതല്‍ അന്വേഷണം നടത്തിയ ശേഷം ആവശ്യമെങ്കില്‍ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം, അധ്യാപകന് പീഡിപ്പിച്ചത് അറിയാമായിരുന്നുവെന്ന് ചാനലിൽ തുറന്നു പറഞ്ഞ സഹപാഠിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ് പിടിയിലായ കുനിയില്‍ പത്മരാജന്. പരാതി ഉയര്‍ന്ന് ഒരു മാസത്തിന് ശേഷമാണ് പത്മരാജനെ പോലീസ് പിടികൂടിയത്. തൃപ്പങ്ങോട്ടൂരിന് തൊട്ടടുത്തുള്ള വിളക്കോട്ടൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്.
Also Read: പാലത്തായി പ്രതിയെ ഒളിപ്പിക്കാൻ ബിജെപി ദേശീയ നേതാവ് കൂട്ടുനിന്നു: എം.വി.ജയരാജൻ
അതിനിടെ, പെണ്‍കുട്ടിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമം പോലീസ് നടത്തിയെന്ന ഗുരുതര ആരോപണം കുടുംബം ഉയർത്തിയിരുന്നു. കുട്ടിക്ക് കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന നടപടിയാണ് പോലീസിന്റെ ഭാഗത്തു നിന്ന് അന്വേഷണ സമയത്തുണ്ടായതെന്നും മാതാവ് ആരോപിച്ചിരുന്നു.ഇതിനിടെ പിടിയിലായ അധ്യാപകൻ നിരപരാധിയാണെന്നും കേസിൽ നിഷ്പക്ഷവും നീതിപൂർവ്വകവുമായ സ്വതന്ത്ര അന്വേഷണ ഏജൻസി അന്വേഷണം നടത്തണമെന്നും ബി.ജെ.പി ജില്ലാ സെക്രട്ടറി എൻ.ഹരിദാസ് ആരോപിച്ചു.