കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ കാപ്പ തടവുകാരനിൽ നിന്നും മൊബൈൽ ഫോൺ പിടികൂടിയ സംഭവത്തിൽ ജയിൽസൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. കാപ്പാ തടവുകാരനായ ആഷിക്കിന്റെ കൈയ്യിൽ നിന്നുമാണ് മൊബൈൽ ഫോൺ പിടിച്ചെടുത്തത്. ചൊവ്വാഴ്ച്ച രാത്രി പത്തുമണിയോടെ ജയിൽ അധികൃതർ സെല്ലുകളിൽ നടത്തിയ വ്യാപക പരിശോധനയെ തുടർന്നാണ് ഒളിപ്പിച്ചുവെച്ച നിലയിൽ ഫോൺ കണ്ടെത്തിയത്. ഇതേ തുടർന്നാണ് കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസവും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മറ്റൊരു കാപ്പ തടവുകാരനിൽ നിന്നും മൊബൈൽ ഫോൺ പിടികൂടിയിരുന്നു.
കാപ്പ തടവുകാരനായ ബഷീറിന്റെ കൈയ്യിൽ നിന്നും രണ്ടു മൊബൈൽ ഫോണുകളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. മൂന്നാം ബ്ലോക്കിലെ കാപ്പ തടവുകാരനാണ് ബഷീർ. ജയിൽ വളപ്പിലേക്ക് കഞ്ചാവ് എത്തിക്കുന്നുവെന്ന സംശയത്തെ തുടർന്നാണ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ബഷീറിനെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്. സെൻട്രൽ ജയിലിലെ ന്യൂ ബ്ലോക്കിൽ നടത്തിയ പരിശോധനയിലാണ് ഫോണുകൾ പിടിച്ചെടുത്തത്. തടവുകാരായ സവാദ്, സുധിൻ എന്നിവരിൽ നിന്നാണ് കഴിഞ്ഞ ദിവസം മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്.
ഒരാഴ്ച മുൻപ് ജയിൽ വളപ്പിലേക്ക് ബീഡിവലിച്ചെറിഞ്ഞ തളിപ്പറമ്പ് സ്വദേശികളായ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിലേക്ക് രഹസ്യമായി ലഹരിവസ്തുക്കളെത്തിക്കുന്ന സംഘമാണ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികൾ നേരത്തെ പുറത്തേക്ക് ഫോൺ വിളിച്ചത് വൻ രാഷ്ട്രീയ വിവാദമായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ റെയ്ഡിൽ ജയിൽ വളപ്പിലെ തെങ്ങിന്റെ മുകളിൽ നിന്നുവരെ മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടികൂടിയിരുന്നു. ജയിൽ വളപ്പ് കിളച്ചു നോക്കിയപ്പോഴും മൊബൈൽ ഫോണുകൾ കണ്ടെത്തിയ ചരിത്രമുണ്ടായിട്ടുണ്ട്. നേരത്തെ തടവുകാരുടെ ഫോൺ വിളി ഒഴിവാക്കുന്നതിനായി ജയിൽ വളപ്പിൽ മൊബൈൽ ജാമർ സ്ഥാപിച്ചിരുന്നുവെങ്കിലും ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നാണ് വിവരം.
Read Latest Gulf Newsand Malayalam News
കണ്ണൂര് ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം