കണ്ണൂര്‍: ഒരു ഭാഗത്ത് കോൺഗ്രസ് സെമി കേഡര്‍ പാർട്ടിയിലേക്ക് മാറുമ്പോഴും മറുവശത്ത് പാർട്ടിയിൽ നിന്നും ഇലകൊഴിയും പോലെ നേതാക്കളും പ്രവർത്തകരും അടർന്നു വീഴുന്നു.
കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ തട്ടകത്തിൽ നിന്നും എൻസിപിയിലേക്ക് വീണ്ടും കുത്തൊഴുക്കുണ്ടായത് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. കെപിസിസി ജനറൽ സെക്രട്ടറി എംപി മുരളിക്കു ശേഷം പത്തോളം നേതാക്കളാണ് എൻസിപിയിലേക്ക് പുതുതായി ചേക്കേറിയത്.
കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും എൻസിപിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് എൻ സിപി യോഗം സംഘടിപ്പിച്ചു.
കണ്ണൂർ ജവഹർ ലൈബ്രറിയിൽ വച്ച നടന്ന പരിപാടി എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റ് പിഎം സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കണ്ണൂർ ബ്ലോക്ക് തലത്തിൽ നിന്നും കേരളം എൻജിഒ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റുമായ പി കെ രവീന്ദ്രൻ, മുൻ മുൻസിപ്പൽ കൗൺസിലറും കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് [ഐ ] വൈസ് പ്രസിഡന്റുമായ പി സി അശോക് കുമാർ, മുൻ കണ്ണൂർ ബ്ലോക്ക് കമ്മിറ്റി അംഗവും യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറിയുമായ
ജയദേവൻ വിപി അഴീക്കോട് ബ്ലോക്ക് തലത്തിൽ നിന്നും ദളിത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയും കോൺഗ്രസ് [ഐ ] മുൻ ജില്ലാ സെക്രട്ടറിയുമായ വി രത്നാകരൻ , കോൺഗ്രസ് [ഐ] ജില്ലാ കമ്മിറ്റി അംഗവും വളപട്ടണം മുൻ പഞ്ചായത്ത് മെമ്പറുമായ വി ബാലകൃഷ്ണൻ, കോൺഗ്രസ് പ്രവർത്തകനായ ആദി റഹ്മാൻ വളപട്ടണം,പയ്യന്നൂർ തലത്തിൽ നിന്നും ഐഎൻടിയുസി മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും ഡിസിസി അംഗവുമായ പി കുഞ്ഞിക്കണ്ണൻ തലശ്ശേരി ബ്ലോക്ക് തലത്തിൽ നിന്നും തമിഴ്നാട് എൻഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ പിസി സനൂപ്, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനായ ഷാനിൽ പി തുടങ്ങിയവരാണ് എന്‍സിപിയിലേക്ക് അംഗത്വം സ്വീകരിച്ച് കൂടുമാറിയത്.