കണ്ണൂർ(Kannur): പട്ടാപ്പകൽ വയോധികയുടെ കഴുത്തിൽ നിന്നും നാലര പവൻ താലിമാല കവർച്ച ചെയ്ത കേസിലെ പ്രതിയെ മട്ടന്നൂർ കോടതി റിമാൻഡ് ചെയ്തു. കാഞ്ഞിരോട് പുളിയൻകണ്ടി വീട്ടിൽ ടികെ ഷിഹാബുദ്ദീനെ (26) യാണ് മട്ടന്നൂർ ഇൻസ്പെക്ടർ എം.കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ആഗസ്റ്റ് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. പട്ടാന്നൂർ ചോലയിലെ വയോധികയുടെ സ്വർണ മാല കവർന്ന കേസിലാണ് ഇയാളെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. മോഷണത്തിന് ശേഷം പ്രതി ദീർഘകാലമായി ബംഗളൂരു, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിൽ മാറി മാറി താമസിച്ചു വരികയായിരുന്നു.
പോലീസിൻറെ ശാസ്ത്രീയമായ അന്വേഷണത്തിനോടുവിൽ പ്രതി വലിയന്നൂർ ചാപ്പയിലുള്ള ബന്ധുവീട്ടിൽ എത്തിയ സമയത്ത് പോലീസ് പിടികൂടുകയായിരുന്നു. 78 വയസ്സായ സ്ത്രീയുടെ കഴുത്തിൽ ധരിച്ചിരുന്ന നാലര പവൻ തൂക്കം വരുന്ന സ്വർണ മാലയാണ് സംഭവ ദിവസം രാവിലെ 8.30ന് വീടിൻറെ അടുക്കള ഭാഗത്ത് വച്ച് പ്രതി മോഷ്ടിച്ചുകൊണ്ടുപോയത്.
എസ്ഐ ഉമേഷ്, എഎസ്ഐമാരായ ക്ഷേമൻ, സിദ്ധിക്, സിപിഒ ഹരിത്ത് തുടങ്ങിയവർ പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. 2000ത്തോളം മൊബൈൽ കോളുകൾ പരിശോധിക്കുകയും നിരവധി പേരെ ചോദ്യം ചെയ്യുകയും ചെയ്തതിൻറെ അടിസ്ഥാനത്തിൽ ആണ് പ്രതിയെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിക്കുന്നത്. പ്രതി അന്നേ ദിവസം പ്രദേശത്തെ കള്ള് ഷാപ്പിൽ എത്തിയതായി പോലീസ് കണ്ടെത്തി. മോഷ്ടിച്ച സ്വർണ്ണം പ്രതി ബംഗളൂരുവിൽ സ്വർണ കടയിൽ വിൽപ്പന നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ പരാതിക്കാരിയായ സ്ത്രീ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.
Topic: Kannur News, Kannur chain snatching, chain snatching arrest