മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം
ജയരാജന്‍റെ ഫെയ്സ് ബുക്ക് പേജിന് താഴെ മുഖ്യമന്ത്രിയെ പരസ്യമായി വിമർശിക്കുന്ന പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ തൽക്കാലം പിജെ ആർമിയുയർത്തുന്ന പ്രതിഷേധങ്ങളോട് പ്രതികരിക്കേണ്ടെന്നാണ് സിപിഎം നേതൃത്വത്തിന്‍റെ നിലപാട്. പരസ്യ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ കണ്ണൂരിലെ സ്ഥിതി സ്‌ഫോടനാത്മകമാണെന്നാണ് വിലയിരുത്തൽ. പി ജയരാജന് സീറ്റു നിഷേധിക്കപ്പെട്ടതോടെ അദ്ദേഹത്തിനൊപ്പം മറ്റു പാർട്ടികളിൽ നിന്നും കുറുമാറി വന്നവരാണ് പ്രതിസന്ധിയിലായത്.
ആർഎസ്എസിന് കനത്ത തിരിച്ചടി
കണ്ണൂർ നഗരത്തിൽ പിടിമുറുക്കിയ ആർഎസ്എസിനെ തകർക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കെ പി ജയരാജൻ ആർഎസ്എസ് ശാഖയിൽ നിന്നും ഊരിയെടുത്ത വജ്രായുധമായിരുന്നു ധീരജ് കുമാർ. അതാകട്ടെ തളാപ്പ് അമ്പാടിമുക്കിൽ കോട്ടകൊത്തളങ്ങൾ സൃഷ്ടിച്ച ആർഎസ്എസിന് കനത്ത തിരിച്ചടിയുമായി. അഴിക്കോട്ടെ ഡിവൈഎഫ്ഐ പ്രവർത്തകനായി തുടങ്ങിയ ധീരജ് 2000 മുതലാണ് കണ്ണൂരിലെ സംഘ പരിവാർ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് പ്രവർത്തനം തുടങ്ങിയത്. പിന്നീട് തളാപ്പ് ക്ഷേത്രത്തിനടുത്തെ അമ്പാടിമുക്ക് കേന്ദ്രീകരിച്ച് ആർഎസ്എസ് ശാഖയും നിലവിൽ വന്നു. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴിക്കോടൻ മന്ദിരത്തിൽ നിന്നും ഏകദേശം അര കിലോമീറ്റർ മാത്രം ദൂരമുള്ള അമ്പാടിമുക്ക് സിപിഎമ്മിന് തലവേദനയായി മാറിയതോടെയാണ് ആർഎസ്എസ്പ്രമുഖരെ സിപിഎം നോട്ടമിട്ടു തുടങ്ങിയത്.
അമ്പാടിമുക്ക് സഖാക്കള്‍
ഇതിനിടെയാണ് കണ്ണൂർ നഗരത്തിലെ അനധികൃത സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവാദങ്ങളും പൊട്ടി പുറപ്പെട്ടത്. പൊലിസ് കണ്ണൂർ നഗരത്തിലെ സാമ്പത്തിക-ബ്ളേഡ് മാഫിയകളെ ഓപ്പറേഷൻ കുബേരയുടെ ഭാഗമായി അമർച്ച ചെയ്യാൻ തുടങ്ങിയതോടെ ഇവരുമായി ബന്ധമുണ്ടായിരുന്ന ചില ആർഎസ്എസുകാർക്കും നിൽക്കകള്ളിയില്ലാതെയായി മാറി. രമേശ് ചെന്നിത്തല യുഡിഎഫ് സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് ഓപ്പറേഷൻ കുബേരയുമായി ബന്ധപ്പെട്ട് ബ്ളേഡ് മാഫിയക്കെതിരെ പോലിസ് നടപടി തുടങ്ങിയത്. ഇതോടെ പാർട്ടിക്കുള്ളിൽ വൻ വിമർശനമുയർന്ന തോടെ ബി.ജെ.പിയും ആർഎസ്എസും സംഘടനാ നടപടിയും ആരംഭിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം അമ്പാടിമുക്കിലെ സംഘ് പരിവാർ പ്രവർത്തകരിൽ ചിലർ അന്നത്തെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന്റെ ആശിർവാദത്തോടെ സിപിഎമ്മിലേക്ക് ചേക്കേറുന്നത്.
ഗണേശോത്സവും ശ്രീകൃഷ്ണ ജയന്തിയും
ഇതോടെ തളാപ്പിലെ അമ്പാടിമുക്ക് പുകയാൻ തുടങ്ങി. തങ്ങളുടെ കൂടാരം വിട്ടവരെ കായികപരമായി എതിർക്കുന്ന നിലപാട് ബിജെപി സ്വികരിച്ചതോടെ 2017 സെപ്തംബറിൽ സിപിഎമ്മിലേക്ക് കുറുമാറിയ വർ ആക്രമിക്കപ്പെട്ടു. ധീരജ് , പ്രസാദ് എന്നിവരുൾപ്പെട്ട മൂന്നുപേർ മാരകമായി അക്രമിക്കപ്പെട്ടു. പിന്നീട് അടിയും തിരിച്ചടിയും ഒരു പാട് നടന്നു. അമ്പാടിമുക്കിൽ സിപിഎം സ്തൂപവും കൊടിമരവും ഉയർന്നു. ഇതിനിടെയിൽ ധീരജ് ഡിവൈഎഫ്ഐ പ്രാദേശികനേതാവും പള്ളിക്കുന്ന് പാർട്ടിബ്രാഞ്ചിലെ അംഗവുമായി. ഇതിനിടെയിൽ ഗണേശോത്സവും ശ്രീകൃഷ്ണ ജയന്തിയും നടത്തി അമ്പാടി സഖാക്കൾ വിവാദവുമുണ്ടാക്കി.
വ്യക്തി പൂജ വിവാദം
കഴിഞ്ഞ ഇടതു ഭരണം വന്നപ്പോൾ ശക്തനായ മുഖ്യമന്ത്രിക്ക് ശക്തനായ ആഭ്യന്തര മന്ത്രിയെന്ന നിലയിൽ അർജുനനായ പിണറായിക്ക് തേർ തെളിയിക്കുന്ന ആഭ്യന്തര മന്ത്രിയായും ജയരാജൻ ചിത്രീകരിക്കപ്പെട്ടു. എന്നാൽ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ മുഖ്യമന്ത്രിയായെങ്കിലും പി ജയരാജൻ ആഭ്യന്തര മന്ത്രിയായില്ല. ധീരജ് കുമാറിനെ സ്പോർട്സ് കൗൺസിലിന്‍റെ ജില്ലാ ഭാരവാഹിയായും ഐആർപിസിയുടെ മുഖ്യസംഘാടകനായും ജയരാജൻ ഉയർത്തിയിരുന്നു. എന്നാൽ വ്യക്തി പുജയുടെ പേരിൽ ജയരാജന് ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ടതോടെ അമ്പാടിമുക്കിലെ സഖാക്കളുടെ കഷ്ടകാലവും തുടങ്ങി.
ധീരജ് കുമാറിന്‍റെ രാജി
2000 വരെ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന ധീരജ് കുമാർ 2014 ലാണ് സിപിഎമ്മുമായി സഹകരിച്ചു പ്രവർത്തിച്ചു തുടങ്ങിയത്. മികച്ച ഗുസ്തി കാരനും ജിം പരിശീലകനുമായ ഈ അഴീക്കോട് സ്വദേശി ഏറെക്കാലമായി കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിനു സമീപമാണ് താമസം. ഗുസ്തി താരമെന്ന പരിഗണന വെച്ചാണ് ജില്ലാ സ്പോർട്സ് കൗൺസിൽ ഭാരവാഹിയായത്. എന്നാൽ പി ജയരാജന്റെ ആശിർവാദത്തോടെ പാർട്ടി അംഗമായെങ്കിലും പിന്നീട് പള്ളിക്കുന്ന്, ചാലോട് ബ്രാഞ്ചുകൾ വിഭജിച്ചപ്പോൾ നേതൃതലത്തിൽ ഉയരാനുള്ള ധീരജിന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു.