ആപ്പ്ജില്ല

മക്കളെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് പുറത്താക്കി, പ്രതിഷേധിക്കാന്‍ രക്ഷിതാക്കളെത്തിയത് കൂട്ടമായി, പിന്നീട് സംഭവിച്ചത്...

അമിത ഫീസ് തങ്ങള്‍ക്ക് നൽകാനാവില്ലെന്നു അറിയിച്ചുകൊണ്ട് നേരത്തെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പരാതി നല്‍കിയിരുന്നു. പകുതി ഫീസ് കുറക്കണമെന്ന ആവശ്യം ഇവർ ഉന്നയിച്ചെങ്കിലും മാനേജ്മെന്‍റ് വെറും ഇരുപതു ശതമാനം മാത്രമാണ് കുറച്ചത്.

| Edited by Samayam Desk | Lipi 15 Oct 2020, 12:22 am
കണ്ണൂർ: സ്കൂൾ മാനേജ്മെന്‍റിനെ ചോദ്യം ചെയ്ത പയ്യന്നൂരിലെ രക്ഷിതാക്കൾ അടിയും കിട്ടി പുളിയും കുടിച്ചുവെന്ന അവസ്ഥയിലായി. അന്നൂരിലെ ചിന്മയ വിദ്യാലയത്തില്‍ മാനേജ്മെന്‍റ് ആവശ്യപ്പെട്ട അമിത ഫീസ് അടക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളെ ഒന്നടങ്കം വാട്സ്ആപ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയതാണ് രക്ഷിതാക്കളെ പ്രകോപിപ്പിച്ചത്. ഇതോടെയാണ് ഇവർ പ്രതിഷേധവുമായി രംഗത്തുവന്നത്. വിദ്യാലയത്തിന് മുൻപിൽ രക്ഷിതാക്കള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ സംഘടിച്ചെത്തിയതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പയ്യന്നൂർ എസ്ഐ എംസി പ്രമോദിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നിരോധനാജ്ഞ ലംഘിച്ചതിന് മുപ്പതോളം പേര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.
Samayam Malayalam Parents strike against school management in Payyanur
സ്കൂളിന് മുന്നില്‍ പ്രതിഷേധിക്കുന്ന രക്ഷിതാക്കളെ പോലീസ് മാറ്റുന്നു


Also Read: പ്രണയം നടിച്ച് വശത്താക്കി... പല സ്ഥലത്തും കൊണ്ടുപോയി പീഡിപ്പിച്ചു, യുവാവിനെതിരെ പരാതിയുമായി പയ്യന്നൂരിലെ വിദ്യാര്‍ത്ഥിനി

ബുധനാഴ്ച്ച രാവിലെ 10.30 ഓടെയാണ് രക്ഷിതാക്കള്‍ സംഘടിച്ചെത്തിയത്. അമിത ഫീസ് തങ്ങള്‍ക്ക് നൽകാനാവില്ലെന്നു അറിയിച്ചുകൊണ്ട് നേരത്തെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പരാതി നല്‍കിയിരുന്നു. പകുതി ഫീസ് കുറക്കണമെന്ന ആവശ്യം ഇവർ ഉന്നയിച്ചെങ്കിലും മാനേജ്മെന്‍റ് വെറും ഇരുപതു ശതമാനം മാത്രമാണ് കുറച്ചത്. എന്നാല്‍ പിന്നീട് ഫീസ് അടക്കാന്‍ കാലതാമസം പോലും അനുവദിക്കാതെ വിദ്യാര്‍ഥികളെ ക്ലാസ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കുകയായിരുന്നു.

ഇത് കുട്ടികളില്‍ മാനസിക സംഘര്‍ഷത്തിന് ഇടയാക്കിയതായും ഈ കൊവിഡ് കാലത്ത് അമിതഫീസ് ഈടാക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവുള്ളതാണെന്നും രക്ഷിതാക്കള്‍ പറയുന്നു. ഇതിനെപ്പറ്റി വിശദീകരണമറിയാൻ സ്കൂൾ അധികൃതരെ വിളിക്കുമ്പോള്‍ ഫോണ്‍ അറ്റൻഡ് ചെയ്യാൻ തയ്യാറാവാത്തതു കാരണമാണ് സംഘടിച്ചെത്താൻ രക്ഷിതാക്കളെ പ്രേരിപ്പിച്ചത്. തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നത് വരെ സമരം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് രക്ഷിതാക്കള്‍.

Also Read: പണത്തെ ചൊല്ലി വാക്ക് തര്‍ക്കം, തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നു, ഒടുവില്‍ ആത്മഹത്യ!

അതേസമയം, അഞ്ചില്‍ കൂടുതല്‍ പേര്‍ ഒത്തുകൂടുന്നതിന് കൊവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണം നിലനില്‍ക്കെയാണ് സ്‌കൂള്‍ പരിസരത്ത് ആള്‍ക്കൂട്ടമുണ്ടായത്. ഫീസിനത്തില്‍ പലര്‍ക്കും ഇളവുകള്‍ നല്‍കിയിരുന്നതായും തീരെ അടക്കാന്‍ തയ്യാറാകാത്തവരെയാണ് വാട്സ്അപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കം ചെയ്തതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. പയ്യന്നൂർ പോലീസെത്തിയാണ് സ്കൂളിനു മുൻപിൽ കൂട്ടം കൂടി നിന്നവരെ പിരിച്ചുവിട്ടത്. ജില്ലയിൽ അഞ്ചുപേരിൽ കൂടുതൽ പേർ സംഘടിതരായി നിൽക്കരുതെന്ന നിരോധനാജ്ഞ ലംഘിച്ചതിനാലാണ് കേസെടുത്തതെന്ന് പയ്യന്നൂർ പോലീസ് അറിയിച്ചു.

കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്