ആപ്പ്ജില്ല

രേഷ്മയ്ക്ക് എല്ലാം അറിയാം! നിജിലിന് വീട് നൽകിയത് പ്രതിയെന്നറിഞ്ഞ്; ഒരുവർഷമായി പരിചയം, ജീവനും ഭീഷണി

കണ്ണൂർ പിണറായിയിലെ രേഷ്മയുടെ അറസ്റ്റിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്. നിജിൽദാസ് കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുതന്നെയാണ് രേഷ്മ വീട് വാടകയ്ക്ക് നൽകിയതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

Samayam Malayalam 24 Apr 2022, 12:00 pm
കണ്ണൂർ (Kannur): പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതിയാണെന്ന് അറിഞ്ഞുതന്നെയാണ് നിജിൽദാസിന് അധ്യാപികയും അണ്ടല്ലൂർ സ്വദേശിനിയുമായ പി എം രേഷ്മ ഒളിത്താവളം ഒരുക്കിയതെന്ന് റിമാൻഡ് റിപ്പോർട്ട്. ഒരു വർഷമായി നിജിൽദാസിനെ അറിയാമെന്നും ഇടയ്ക്ക് വീട്ടിൽ വരാറുണ്ടെന്നും രേഷ്മ പോലീസിനു മൊഴി നൽകി. രേഷ്മയുടെ ജീവന് ഭീഷണിയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേസിൽ അറസ്റ്റിലായ രേഷ്മയ്ക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. അതേസമയം രേഷ്മയുടെ പങ്കിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.
Samayam Malayalam remand report in reshmas arrest who arranges house for nijildas in kannur cpm worker haridas case
രേഷ്മയ്ക്ക് എല്ലാം അറിയാം! നിജിലിന് വീട് നൽകിയത് പ്രതിയെന്നറിഞ്ഞ്; ഒരുവർഷമായി പരിചയം, ജീവനും ഭീഷണി



​ഒളിത്താവളം തേടി വിളിച്ചത് വിഷുവിന്

കഴിഞ്ഞ വിഷുവിനാണ് ഒളിവിൽ താമസിക്കാൻ സ്ഥലം വേണമെന്ന ആവശ്യവുമായി നിജിൽദാസ് രേഷ്മയെ വിളിക്കുന്നത്. ഇതേ തുടർന്ന് ഭർത്താവിൻ്റെ പേരിലുള്ള പൂട്ടിക്കിടന്ന വീട് താമസിക്കാൻ നൽകുകയായിരുന്നു. ആറുദിവസം നിജിൽദാസ് ഇവിടെ താമസിച്ചു. ഭക്ഷണം ഉൾപ്പെടെ രേഷ്മ എത്തിച്ചുനൽകി. അടുത്ത ബന്ധം കാരണമാണ് രേഷ്മ നിജിൽദാസിന് സഹായം ചെയ്തത്. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നത്. രേഷ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

​പിണറായിയിൽ സംഘർഷത്തിന് സാധ്യത, ജാമ്യം നൽകരുത്

നിജിൽദാസിനെയും രേഷ്മയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണം. ജാമ്യം ലഭിച്ച് രേഷ്മ പുറത്തിറങ്ങിയാൽ പിണറായി മേഖലയിൽ സംഘർഷത്തിനു സാധ്യതയുണ്ടാകും. രേഷ്മയുടെ ജീവനുതന്നെ അപായം സംഭവിച്ചേക്കാം. ഈ സാഹചര്യത്തിൽ രേഷ്മയ്ക്കു ജാമ്യം അനുവദിക്കരുതെന്നും പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പുന്നോൽ ഹരിദാസ് വധക്കേസിലെ 15-ാം പ്രതിയാണ് രേഷ്മ. അതേസമയം തലശേരി കോടതി ഉപാധികളോടെയാണ് രേഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. രണ്ടാഴ്ച പിണറായി-ന്യൂമാഹി പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന് കോടതി വ്യക്തമാക്കി. രണ്ട് ആൾജാമ്യവും 50,000 രൂപയും കെട്ടിവെക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

​ഫോട്ടോ മോർഫ് ചെയ്ത് സൈബർ ആക്രമണം

രേഷ്മയ്‍ക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് രേഷ്മയുടെ അഭിഭാഷകൻ അഡ്വ. പ്രേമരാജൻ പറഞ്ഞു. ഏറ്റവും അപഹാസ്യമായ രീതിയിലാണ് അധ്യാപികയ്‍ക്കെതിരെ സൈബർ ആക്രമണം നടക്കുന്നത്. ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നു. ഇതിനു പിന്നിലെ ബാഹ്യശക്തികൾക്ക് ചില ഉദ്ദേശമുണ്ട്. എല്ലാ ഏജൻസികൾക്കും പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.

​വീട് നൽകിയത് കരാർ ഒപ്പിട്ട്, പ്രതിദിനം 1500 രൂപ വാടക

കരാർ ഒപ്പിട്ടു വാങ്ങിയാണ് വീട് വാടകയ്ക്ക് നൽകിയതെന്നു രേഷ്മയുടെ ബന്ധുക്കൾ പറയുന്നു. നാലുദിവസത്തേക്ക് പ്രതിദിനം 1500 രൂപയായിരുന്നു വാടക. വീട് വാടകയ്ക്ക് നൽകാൻ രേഷ്മയുടെ ഭർത്താവ് പ്രശാന്തിൻ്റെ അനുമതി ഉണ്ടായിരുന്നു. പ്രതി നിജിൽദാസിൻ്റെ ഭാര്യ ദിപിന രേഷ്മയുടെ കുട്ടിക്കാലം മുതലുള്ള സുഹൃത്താണ്. ഇവരാണ് വീട് വേണമെന്ന് ആവശ്യപ്പെട്ടത്. വീട്ടിൽ കുറച്ചുപ്രശ്നമുള്ളതിനാൽ മാറിനിൽക്കാനായാണ് വീടിനായി സമീപിച്ചതെന്നും ബന്ധുക്കൾ വ്യക്തമാക്കി.

​‍മുമ്പ് വീട് നൽകിയത് സിപിഎമ്മുകാർക്ക്

നേരത്തെ 'പിണറായി പെരുമ' എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്കും സിപിഎമ്മുകാർക്കും വീട് വാടകയ്ക്ക് നൽകിയിട്ടുണ്ട്. ഇവർ ഒഴിഞ്ഞതിനുശേഷം മറ്റാർക്കും നൽകിയിട്ടില്ല. പാരമ്പര്യമായി തങ്ങളുടെ കുടുംബക്കാർ സിപിഎമ്മുകാരാണ്. രേഷ്മയുടെ ഭർതൃപിതാവ് മുഖ്യമന്ത്രിയുടെ അടുപ്പക്കാരനാണെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. അതേസമയം നിജിൽദാസിന് രേഷ്മ ഭക്ഷണം എത്തിച്ചുനൽകിയെന്ന ആരോപണം കുടുംബം നിഷേധിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്