കണ്ണൂർ( Kannur): ദിനം പ്രതി കൂടുന്ന പാചകവാതക വിലയിൽ പൊറുതിമുട്ടുന്ന അടുക്കളകൾക്ക് ആശ്വാസമാകാൻ ഗ്യാസിനെ വെല്ലുന്ന പുതു തലമുറ അടുപ്പുകളുമായി വരികയാണ് കണ്ണൂർ എഞ്ചിനീയറിങ് കോളേജ്. ഒരു എൽപിജി സിലിണ്ടറിന്റെ ഒരു വീട്ടിലെ ശരാശരി ഉപയോഗം 45 ദിവസം ആണെങ്കിൽ അത്രയും ഊർജം ഈ പുതു അടുപ്പിലൂടെ ലഭിക്കാൻ വേണ്ടത് കേവലം 55 കിലോ വിറക് ആണെന്നാണ് ഇതിന്റെ നിർമാതാക്കൾ വിശദീകരിക്കുന്നത്.1000 കടന്ന് സിലിണ്ടർ പോകുമ്പോൾ അത്രയും ഉപയോഗത്തിന് അഗ്നിസഖിക്ക് വേണ്ടത് 160 രൂപയിൽ താഴെ മാത്രം. എത്രപേർക്ക് പാചകം ചെയ്യുന്നതിന് അനുസരിച് ഈ അടുപ്പുകളുടെ ശേഷി വർധിപ്പിക്കാനും സാധിക്കും. ഒരു മണിക്കൂറിൽ ഉപയോഗിക്കുന്ന വിറകിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ ശേഷി തീരുമാനിക്കുന്നത്. നാൾക്കുനാൾ വർദ്ധിച്ചു വരുന്ന പാചകവാതക വിലവർധനയുടെ സമയത്ത് ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുന്ന അടുപ്പുകൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് കണ്ണൂർ എൻജിനീയറിങ് കോളേജ് ഇത്തരത്തിലുള്ള ഒരു സംരംഭം ഏറ്റെടുത്തത്.
40 വർഷത്തോളമായി ഐഐഎസ്സി റിട്ടയർഡ് പ്രൊഫസർ മുകുന് യുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഗവേഷണത്തിന്റെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിലാണ് അഗ്നി സഖി അടുപ്പുകൾ നിർമ്മിച്ചിരിക്കുന്നത്. ആവശ്യമനുസരിച്ച് ചൂട് കൂട്ടാനും കുറയ്ക്കാനും കഴിയുന്ന ഈ നൂതന അടുപ്പിൽ ക്രമീകരിച്ചിരിക്കുന്ന 2 വായു വിതരണ സംവിധാനങ്ങൾ പൂർണ ജ്വലനവും സാധ്യമാക്കുന്നു. അതുകൊണ്ടുതന്നെ ഇതിൽ അതിവേഗ പാചകവും നടക്കുന്നു.
പേരിന് മാത്രം മലിനീകരണമുള്ള ഈ അടുപ്പ് ഇജെക്ടർ എന്ന സാങ്കേതികവിദ്യയിലൂടെ ന്യൂനമർദ്ദ മേഖല സൃഷ്ടിക്കുകയും ഇത് വിറകിനെ പൂർണതോതിൽ കത്തിക്കാൻ സഹായിക്കുകയുമാണ് ചെയ്യുന്നത്. ഒന്നരക്കിലോയിൽ കുറവായ വിറകു കൊള്ളി കൊണ്ട് പുകയോ കരിയോ ഇല്ലാതെ പാചകം സാധ്യമാക്കുന്നു എന്നതാണ് അഗ്നി സഖി അടുപ്പുകളുടെ പ്രത്യേകതകൾ
Topic: Kannur News, Agnisakhi, Kannur Engineering collage