കണ്ണൂർ: കണ്ണൂരിലെ ചെറുപഴശ്ശി നവകേരള ഗ്രന്ഥാലയത്തിൽ ഞായറാഴ്ചകളിൽ പുസ്തകം എടുക്കാൻ പോയാൽ പുസ്തകവും വാങ്ങി നല്ല പിടക്കണ മീനുമായി തിരിച്ചുവരാം. എല്ലാ ഞായറാഴ്ചകളിലും മറ്റ് എവിടുത്തേക്കാളും വിലക്കുറവിലാണ് വായനശാലയിൽ നിന്ന് വളർത്തു മത്സ്യങ്ങളെ വിൽപന നടത്തുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നവീകരിച്ച കാലടി വയൽ കുളത്തിലാണ് വായനശാലയുടെ നേതൃത്വത്തിൽ മത്സ്യകൃഷി നടത്തുന്നത്. ആസാം വാളയും തിലോപ്പിയയുമാണ് പ്രധാന കൃഷി. മീൻ കുളത്തിലെ വെള്ളം ചുറ്റുമുള്ള വായനശാലയുടെ തന്നെ പച്ചക്കറികൃഷിക്ക് വളമായും ഉപയോഗിക്കുന്നു.
എല്ലാ ഞായറാഴ്ചകളിലും കിലോക്ക് 150 രൂപക്കാണ് മീൻ വില്പന. കഴിഞ്ഞവർഷമാണ് മത്സ്യകൃഷിയിലേക്ക് ലൈബ്രറി തിരിഞ്ഞത്. ആദ്യഘട്ടത്തിൽ 2500 ആസാം വാള കുഞ്ഞുങ്ങളെയാണ് കുളത്തിൽ നിക്ഷേപിച്ചത്. മീൻ കൃഷിയുടെ പരിപാലനത്തിനായി രണ്ട് വളണ്ടിയർമാരെയും നിയോഗിച്ചു. നല്ല വിളവ് ലഭിച്ചതോടെ രണ്ടാം വർഷത്തിൽ തിലോപ്പിയ കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു. ഇപ്പോൾ വായനശാലയിൽ ഞായറാഴ്ചകളിൽ മിനി നായി നല്ല തിരക്കാണ്.
കണ്ണൂര് ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
1962 എകെജി ഉദ്ഘാടനം ചെയ്ത് വായനശാല ഇപ്പോൾ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ എ പ്ലസ് ഗ്രേഡ് ഉൾപ്പെടുന്ന വായനശാലയാണ്. നിരവധി വ്യത്യസ്തതയാർന്ന പരിപാടികളാണ് വായനശാല ഏറ്റെടുത്ത് നടപ്പാക്കുന്നത്. സമീപം പ്രദേശങ്ങളിലെ സ്കൂളുകളിൽ അക്ഷര പെട്ടി സ്ഥാപിച്ചും കഥാ കവിത പുസ്തകാസ്വാദനം എന്നിവയിൽ മികച്ച സൃഷ്ടികൾക്ക് എല്ലാ മാസവും സമ്മാനങ്ങൾ നൽകിയും കുട്ടികളെ വായനയുടെ ലോകത്തേക്ക് കൊണ്ടുവരാൻ മികച്ച ഇടപെടലുകളാണ് വായനശാല നടത്തുന്നത്.