കണ്ണൂർ: കെഎസ്ആർടിസിയി നേരിടുന്ന കടുത്ത പ്രതിസന്ധികളുടെ വാർത്തകൾക്കിടയിൽ പ്രതീക്ഷ നൽകുകയാണ് പരിപ്പുതോടിലെ കെഎസ്ആർടിസി സർവീസ്. ഒരു കൂട്ടം യാത്രക്കാർ ഇന്ന് ഹൃദയത്തിലേറ്റി ഹിറ്റാക്കിയിരിക്കുകയാണ് ഈ സർവീസ്. വെറുമൊരു യാത്ര എന്നതിലപ്പുറം ഇവിടുത്തുകാരുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് ഈ സർവീസ് ഇന്ന്. കീഴ്പ്പള്ളി പരിപ്പുതോട് ബസ് പുറപ്പെടുമ്പോൾ യാത്രക്കാരുടെ ഫോണിൽ സന്ദേശമെത്തും, സൈഡ് സീറ്റിൽ കാഴ്ചകൾ കണ്ടിരിക്കെ അൽപ്പമൊന്ന് മയക്കിപ്പോയാലും പ്രശ്നമില്ല, സ്റ്റോപ്പ് എത്തുമ്പോൾ ഉറങ്ങിപ്പോയവരെ കണ്ടക്ടർ കൃത്യമായി വിളിച്ച് ഉണർത്തും. പരിപ്പുതോട്-കാസർകോട് റൂട്ടിലൂടെയുള്ള കെ എസ് ആർ ടി സി ബസിലെ പതിവ് കാഴ്ചയാണിത്.
ബസ് ഡ്രൈവറും കണ്ടക്ടറും സ്ഥിരം യാത്രക്കാരായ ആറു പേരും ചേർന്ന അഡ്മിൻ പാനലിനാണ് ഗ്രൂപ്പിന്റെ ചുമതല. പരിപ്പ്തോട് നിന്ന് രാവിലെ 7.45ന് പുറപ്പെടുന്ന ബസ് 9.15 ന് കണ്ണൂരിലെത്തും. ബസ് പുറപ്പെടുന്ന സമയം മുതൽ ഗ്രൂപ്പിൽ സന്ദേശവുമെത്തും, പിന്നീട് കയറുന്ന യാത്രക്കാർ സമയക്രമം അപ്ഡേറ്റ് ചെയ്യും. വൈകുമെങ്കിൽ അതും അറിയിക്കും. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും ഗ്രൂപ്പിൽ ചർച്ചയാകാറുണ്ട്. 9.30ന് കണ്ണൂരിൽ നിന്നും പുറപ്പെടുന്ന ബസ് 12.30ന് കാസർകോടും 4.45ന് തിരിച്ച് കണ്ണൂരിലുമെത്തും. അറ്റകുറ്റപ്പണി ഉണ്ടാകുകയാണെങ്കിൽ മറ്റ് ബസ് അയക്കുന്നതിനാൽ സർവ്വീസ് മുടങ്ങാറില്ല.
കണ്ണൂര് ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ശരാശരി 18000 രൂപയാണ് ഒരു ദിവസത്തെ വരുമാനം. 9500 രൂപ ഡീസലിന് ചെലവാകും. ഒരു മാസം ഡീസൽ ചെലവ് കഴിച്ച് ശരാശരി 2.5 ലക്ഷം വരുമാനം ലഭിക്കുന്ന സർവീസാണിതെന്ന് കണ്ടക്ടർ പറയുന്നു. നേരത്തെ നഷ്ടം കാരണം സ്വകാര്യ ബസുകൾ സർവ്വീസ് നിർത്തിയ റൂട്ടിലാണ് ഈ കെ എസ് ആർ ടി സി ലാഭകരമായി ഓടുന്നത്. ഡ്രൈവർമാരായ കെ കെ ബിജോ, ബി ഗിരീഷ്, കണ്ടക്ടർമാരായ എം ബി രാജേഷ്, എൻ സുഹാസ് എന്നിവരാണ് ഇതിലെ സ്ഥിരം ജീവനക്കാർ. വൈകീട്ട് 4.57ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 7ന് പരിപ്പുതോട് എത്തുന്നതോടെയാണ് ഒരു ദിവസത്തെ യാത്ര അവസാനിക്കുക.