ആപ്പ്ജില്ല

കണ്ണൂരില്‍ വ്യാപക അക്രമം തുടരുന്നു: പ്രതിഷേധ പ്രകടനം നടത്തിയ ജില്ലാപഞ്ചായത്ത് അംഗത്തിനും മര്‍ദ്ദനം

കണ്ണൂരില്‍ വ്യാപകമായ അക്രമങ്ങള്‍ തുടരുന്നു. ബുധനാഴ്ച പുലര്‍ച്ചെ ചക്കരക്കല്‍ ബ്ലോക്ക് കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തു. മുഴപ്പാലറോഡിലെ എന്‍ആര്‍ മന്ദിരത്തിന് നേരെയാണ് അക്രമമുണ്ടായത്. കണ്ണപുരത്ത് വനിതാ കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെ അക്രമം നടന്നു. മാടായി ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ചന്ദ്രിക സതീഷിന്റെ വീടിനു നേരെയാണ് ഇന്നലെ പുലര്‍ച്ചെ അക്രമം നടന്നത്. കല്ലേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു.

Lipi 15 Jun 2022, 7:33 pm

ഹൈലൈറ്റ്:

  • കണ്ണൂരില്‍ വ്യാപക ആക്രമണം
  • ചക്കരക്കലിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം
  • പ്രതിഷേധവുമായി കോൺഗ്രസ്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam kannur attack
കണ്ണൂരില്‍ വ്യാപക അക്രമം തുടരുന്നു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ദിവസങ്ങളായി ശമനമില്ലാതെ അക്രമങ്ങള്‍. കഴിഞ്ഞു രണ്ടുദിവസങ്ങളായി തുടരുന്ന അക്രമങ്ങള്‍ ഇന്നും തുടര്‍ന്നു. ജില്ലയിലെ പലയിടങ്ങളിലും വ്യാപകമായി കോണ്‍ഗ്രസ് ഓഫിസുകള്‍ തകര്‍ക്കുമ്പോഴും പോലീസ് നോക്കുകുത്തിയായി നില്‍ക്കുകയാണ് എന്നാണ് ആരോപണം. ബുധനാഴ്ച പുലര്‍ച്ചെ ചക്കരക്കല്‍ ബ്ലോക്ക് കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തു. മുഴപ്പാലറോഡിലെ എന്‍ആര്‍ മന്ദിരത്തിന് നേരെയാണ് അക്രമമുണ്ടായത്. ഓഫിസിനകത്തേക്ക് അതിക്രമിച്ചു കയറി സിപിഎമ്മുകാരെന്ന് ആരോപിക്കുന്ന സംഘം ഫര്‍ണിച്ചറുകളും മറ്റും അടിച്ചു തകര്‍ത്തു. ഓഫിസ് രേഖകളും മറ്റും നശിപ്പിച്ചു. അക്രമത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.
ചക്കരക്കല്‍ പോലീസ്‌ കേസെടുത്തു. പേരാവൂരില്‍ കോണ്‍ഗ്രസ് പ്രകടനത്തെ സിപിഎമ്മുകാരെന്ന് ആരോപിക്കുന്ന സംഘം അക്രമിച്ചു. ജില്ലാപഞ്ചായത്തംഗം ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. കണ്ണൂര്‍ ജില്ലാപഞ്ചായത്തംഗം ജൂബിലി ചാക്കോ, മുഴക്കുന്ന് മണ്ഡലം പ്രസിഡന്റ് കെ. എം ഗിരീഷ്‌കുമാര്‍, പേരാവൂര്‍ മണ്ഡലം സെക്രട്ടറി വിജയന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
പുഴാതി മണ്ഡലം കമ്മിറ്റി ഓഫിസ് കഴിഞ്ഞ ദിവസം അക്രമിച്ചു തകര്‍ത്തു. ഓഫിസിന്റെ ജനല്‍ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. കൊടിമരം മുറിച്ചുമാറ്റി. സമാധനഅന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് അക്രമം അഴിച്ചുവിടുകയാണെന്ന് ചിറക്കല്‍ ബ്ളോക്ക് പ്രസിഡന്റ് കല്ലിക്കോടന്‍ രാഗേഷ് ആരോപിച്ചു.

സുധാകരൻ്റെ ഭാര്യവീട് ആക്രമിച്ചതില്‍ പാര്‍ട്ടിക്ക് പങ്കില്ല, ഡിസിസി ഓഫീസിന് കല്ലെറിഞ്ഞത് കോണ്‍ഗ്രസുകാര്‍ തന്നെ: എം വി ജയരാജന്‍

അക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് സി. മോഹനന്‍, നേതാക്കളായ നാവത്ത് പുരുഷോത്തമന്‍, കെ.മോഹനന്‍, അനൂപ് ബാലന്‍, വിഹാവ് അത്താഴക്കുന്ന് എന്നിവര്‍ നേതൃത്വം നല്‍കി. കീച്ചേരിയിലെ കോണ്‍ഗ്രസ് ഓഫിസ് ഏഴാംതവണയും തകര്‍ത്തു. കഴിഞ്ഞ മാസം ഈ ഓഫിസിലെ ഫര്‍ണിച്ചര്‍ ഉള്‍പ്പെടെ പൂര്‍ണമായും നശിപ്പിച്ചിരുന്നു. മൂന്ന് മാസം മുന്‍പും ഈ ഓഫിസില്‍ കയറി അക്രമം നടത്തി രണ്ടുലക്ഷത്തോളം ഫര്‍ണിച്ചര്‍ തകര്‍ത്തിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ അക്രമത്തില്‍ ഓഫിസിന്റെ കട്ടിളയും വാതിലുംപിഴുത് മാറ്റി നശിപ്പിച്ചിട്ടുണ്ട്.

കതിരൂര്‍ പുല്യോട് പ്രിയദര്‍ശിനി യൂത്ത് ക്ലബും നാലേ ഒന്നിലെ കോണ്‍ഗ്രസ് ഓഫിസും തകര്‍ത്തു. പ്രിയദര്‍ശിനി യൂത്ത് ക്ലബ്ബിന്റെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ഇവിടെ സ്ഥാപിച്ച സിസിടിവി ക്യാമറകളും നശിപ്പിച്ചു. സ്ഥാപനത്തിന്റെ മുന്‍വശത്ത് സ്ഥാപിച്ച കൊടിമരവും തകര്‍ത്തിട്ടുണ്ട്. ചോയ്യോടം നാലേ ഒന്നിലെ കോണ്‍ഗ്രസ് ഓഫിസിന്റെ ട്യൂബ് ലൈറ്റുകളും കൊടിതോരണങ്ങളും നശിപ്പിച്ചു. പയ്യന്നൂരിലെ കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് കനത്ത നാശനഷ്ടമുണ്ടാക്കി. ഗാന്ധിമന്ദിരത്തിനിടെയുണ്ടായ അക്രമത്തില്‍ ഇവിടെ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ തലവെട്ടിമാറ്റിയ നിലയിലാണ്. കാറമ്മേല്‍ പുതിയന്‍കാവിലെ പ്രിയദര്‍ശിനി മന്ദിരം, വെള്ളൂര്‍ കോത്തായി മുക്കിലെ ഗാന്ധിഭവന്‍, കണ്ടോത്ത് പ്രിയദര്‍ശിനി മന്ദിരം, കോറോം നോര്‍ത്തിലെ രാജീവ് ഗാന്ധി സ്തൂപവും കൊടിമരവും നശിപ്പിച്ചു. മട്ടന്നൂര്‍ നായാട്ടുപാറയിലും വെളിയംപറമ്പിലും കോണ്‍ഗ്രസ് ഓഫിസിനും ബസ് ഷെല്‍ട്ടറുകള്‍ക്കും നേരെ അക്രമം നടന്നു. ഓഫിസിന്റെ ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ഷെല്‍ട്ടറില്‍ കരി ഓയില്‍ ഒഴിച്ചു വികൃതമാക്കുകയും ചെയ്തു.

10 ഭാഷകളും കടന്ന് കണ്ണൂരുകാരിയുടെ "ആനയുടെ ദുഃഖം"
കോണ്‍ഗ്രസ് പട്ടാനൂര്‍ മണ്ഡലം കമ്മിറ്റി ഓഫിസായി പ്രവര്‍ത്തിക്കുന്ന നായാട്ടുപാറയിലെ ഇന്ദിരാഭവനു നേരെയും വെള്ളിയാംപറമ്പിലെ ബസ് ഷെല്‍ട്ടറിനു നേരെയുമാണ് അക്രമം നടന്നത്. ഇന്ദിരാഭവന്റെ ഏഴുജനല്‍ചില്ലുകളും അടിച്ചു തകര്‍ക്കുകയും അകത്ത് തീയിടുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. വെള്ളിയാംപറമ്പിലെ ബസ് ഷെല്‍ട്ടറിലെ ഇരിപ്പിടങ്ങളിലും ചുമരുകളിലും കരി ഓയില്‍ ഒഴിച്ചാണ് വികൃതമാക്കിയത്.

കണ്ണപുരത്ത് വനിതാ കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെ അക്രമം നടന്നു. മാടായി ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ചന്ദ്രിക സതീഷിന്റെ വീടിനു നേരെയാണ് ഇന്നലെ പുലര്‍ച്ചെ അക്രമം നടന്നത്. കല്ലേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. സംഭവസമയത്ത് ചന്ദ്രികയും മാധ്യമപ്രവര്‍ത്തകനായ ഭര്‍ത്താവ് സതീഷും മകളും വീട്ടിലുണ്ടായിരുന്നു. ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴെക്കും അക്രമികളായ രണ്ടുപേര്‍ ഓടി പോകുന്നതായി കണ്ടതായി സതീഷ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. അക്രമി സംഘത്തില്‍ നാലുപേരുണ്ടായിരുന്നതായാണ് വീട്ടുകാര്‍ പറയുന്നത്. നേരത്തെ ഈ വീടിന് മുന്‍പില്‍ റീത്ത് വയ്ക്കുകയും ചന്ദ്രികയെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കല്യാശേരി ബ്ലോക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ കാപ്പാടന്‍ ശശിധരന്‍, ഭാരവാഹികളായ എം. നാരായണന്‍, ദിനുമൊട്ടമ്മല്‍, രാജേഷ് പാലങ്ങാട്ട്, ഷാജി കീഴറ എന്നിവര്‍ ചന്ദ്രികയുടെ വീട്‌സന്ദര്‍ശിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്