കണ്ണൂർ: പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും ആവശ്യം ഒടുവിൽ അധികൃതർ പരിഗണിച്ചു. ചരിത്രപ്രധാന്യമുള്ള ഇരിട്ടി പഴയ പാലം പൈതൃകമായി സംരക്ഷിക്കുന്നതിന് മുന്നോടിയായി മരാമത്ത് വകുപ്പ് അറ്റകുറ്റപണികൾ തുടങ്ങി. ഇരുമ്പു മേൽകൂടിൽ കണ്ടെയ്നർ ലോറി ഇടിച്ച് തകർന്ന ഭാഗങ്ങൾ പുനസ്ഥാപിക്കുക, അരികു ഭിത്തി പുനർനിർമ്മിക്കുക, സ്ലാബ് അറ്റകുറ്റപ്പണികൾ എടുക്കുക, ക്രോസ് ഗാർഡുകളുടെ തകർച്ച പരിഹരിക്കുക എന്നീ പ്രവൃത്തികളാണ് നടക്കുന്നത്. പാലം പൂർണമായും പെയിന്റിംങ്ങും നടത്തും.
കാലപ്പഴക്കം കൊണ്ട് ഉണ്ടാകുന്ന ബലക്ഷയവും ഇരിട്ടി ടൗണിന്റെ വളർച്ചയ്ക്ക് ആനുപാതികമായി പാലത്തിന് വീതി ഇല്ലാത്തതുകൊണ്ടുള്ള ഗതാഗതക്കുരുക്കും മൂലമാണ് ഇവിടെ പുതിയ പാലം പണിതത്. ഇരിട്ടി പാലം ചരിത്ര ശേഷിപ്പായി നിലനിർത്തണമെന്ന ആവശ്യത്തിൽ ടൂറിസം പ്രാധാന്യവുമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് കുടകിൽ നിന്നും കേരളവുമായി വ്യാപാര ആവശ്യങ്ങൾക്കായി പണിതതാണ് ഈ പാലം. കരിങ്കൽ തൂണുകളിൽ കൂറ്റൻ ഇരുമ്പുകളും പാളികളും കൊണ്ട് പണിത ഈ പാലം ടൂറിസം കാഴ്ചപ്പാടോടെ നവീകരിച്ചാൽ ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കും എന്നതിൽ സംശയമില്ല. പഴശ്ശി ജലസംഭരണിക്ക് മുകളിലാണ് പാലം സ്ഥിതി ചെയ്യുന്നത് എന്നതും ഇതിന്റെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുന്നു.