കണ്ണൂർ: ബാങ്കുകളിൽ വ്യാജ സ്വർണ്ണം പണയം വെച്ച് തട്ടിപ്പ് നടത്തുന്നസംഘത്തിലെ രണ്ട് പേർ കൂത്തുപറമ്പിൽ പിടിയിൽ. കൂത്തുപറമ്പ് നരവൂരിലെ വാഴയിൽ ഹൗസിൽ അഫ്സൽ, പാറാലിലെ പഠിഞ്ഞാറെന്റവിടെ വീട്ടിൽ ശോഭന എന്നിവരെയാണ് കൂത്തുപറമ്പ് പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.
കൂത്തുപറമ്പ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്, തലശ്ശേരി താലൂക്ക് അഗ്രികൾചറൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവിടങ്ങളിലെ സെക്രട്ടറിമാർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലാകുന്നത്. അഫ്സലിനെ ബത്തേരിയിലെ റിസോർട്ടിൽ വെച്ചും ശോഭനയെ കൂത്തുപറമ്പിൽവെച്ചുമാണ് അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
അഫ്സലിന്റെ കൈയ്യിൽ നിന്നും 10 പവനോളം വ്യാജ സ്വർണ്ണാഭരണങ്ങൾ കണ്ടെടുത്തിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ചോളം പരാതികൾ ഇതിനകം കൂത്തുപറമ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. 15 ഓളം ബാങ്കുകളിൽ ഇവർ സമാന തട്ടിപ്പ് നടത്തിയതായി മനസിലായിട്ടുണ്ട്. ഇവർക്ക് ആഭരണം ഉണ്ടാക്കിക്കൊടുക്കുന്നവരെ പറ്റി അന്വേഷണം നടത്തി വരികയാണെന്നും ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തിൽ തന്നെ വലിയ റാക്കറ്റ് പ്രവർത്തിച്ചു വരുന്നതായും ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു.